ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മദ്ധ്യസ്ഥനായ നൂർസിയായിലെ വി. ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതക്ക് പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധന്റെ ‘ബെനഡിക്ടിന്റെ നിയമം’ സന്യാസചരിത്രത്തിലെ സുപ്രധാന ഏടാണ്.
ഈ നിയമസംഹിതയിലെ സുവർണ്ണനിയമമാണ് ora et labora (പ്രാർത്ഥനയും അദ്ധ്വാനവും) എന്നത്. ഈ നിയമപ്രകാരം ബെനഡിക്ടൻ സന്യാസിമാർ, ദിവസത്തിലെ എട്ടു മണിക്കൂർ പ്രാർത്ഥനയ്ക്കും എട്ടു മണിക്കൂർ വിശ്രമത്തിനും എട്ടു മണിക്കൂർ അദ്ധ്വാനത്തിനുമായി ചെലവഴിക്കുന്നു.
നസറത്തിലെ മരപ്പണിക്കാരനായ യൗസേപ്പിതാവിന്റെ ജീവിതനിയമം യഥാർത്ഥത്തിൽ പ്രാർത്ഥിക്കുക, അദ്ധ്വാനിക്കുക എന്നതായിരുന്നു. ബെനഡിക്ടിനു മുമ്പേ പ്രാർത്ഥനയുടെയും അദ്ധ്വാനത്തിന്റെയും സുവർണ്ണനിയമം ജീവിതത്തിൽ പ്രവർത്തിപഥത്തിലെത്തിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. അദ്ധ്വാനം ആത്മീയ ഉത്കർഷത്തിന് മാർഗ്ഗം തെളിയിക്കുമെന്നു പഠിപ്പിക്കുന്ന പാഠപുസ്തമായിരുന്നു യൗസേപ്പിതാവ്. തൊഴിലിനൊപ്പം പ്രാർത്ഥനയും കൂടെ കൊണ്ടുപോകുമ്പോഴേ ദൈവപിതാവിന്റെ സൃഷ്ടികർമ്മത്തിൽ താൻ പങ്കുചേരുകയാണ് എന്ന ബോധ്യം ഒരു തൊഴിലാളിക്ക് കൈവരുകയുള്ളൂ. അതിന് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS