സൃഷ്ടിയെ സമ്പന്നമാക്കാനുള്ള ഒരു മാസക്കാലം

ലോകമെമ്പാടും ക്രൈസ്തവര്‍ സൃഷ്ടിയുടെ ക്രിയാത്മകമായ കാലം ആചരിക്കുന്നത് സെപ്തംബര്‍ 1-ന്റെ സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനം മുതല്‍ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4 വരെയാണ്. ഇതര സഭാസമൂഹങ്ങളുമായി കൈകോര്‍ത്ത് ആചരിക്കുന്ന ഒരു സഭൈക്യപ്രവര്‍ത്തനമാണ് ഭൂമിയുടെയും മാനവകുലത്തിന്റെയും സുസ്ഥിതിക്കായുള്ള പദ്ധതികളോടെ ആചരിക്കപ്പെടുന്ന ഒരു മാസക്കാലം.

ലോകം ഒരു മഹാമാരിയുടെ പ്രതിസന്ധിയെ നേരിടുന്ന ഇക്കാലഘട്ടത്തില്‍, ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്റെ സമ്പന്നത പ്രകടമാക്കുവാന്‍ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാന്‍ പോരുന്ന ക്രിയാത്മകമായ പ്രവൃത്തികളില്‍ വ്യാപൃതരാകണമെന്ന് യൂറോപ്പിലെ കത്തോലികാ മെത്രാന്മാരുടെ സമിതികള്‍ക്കായുള്ള യൂറോപ്യന്‍ കൂട്ടായ്മയുടെ പ്രസിഡന്റ്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്‌കോയും, യൂറോപ്പിലെ സഭൈക്യ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ബിഷപ്പ് ക്രിസ്ത്യന്‍ ക്രീഗറും ആഗസ്റ്റ് 25- ാം തീയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ബൈബിള്‍ പാരാമര്‍ശിക്കുന്ന ജൂബിലിവര്‍ഷം, വിളവെടുപ്പിന്റെയും സമൃദ്ധിയുടെ കാലമാണ്. ഒപ്പം ഭൂമിയാകുന്ന വലിയ ദാനത്തിന് ദൈവത്തിനും സഹോദരങ്ങള്‍ക്കും നന്ദി പറയുന്ന കാലമാണ്. അത് ഭൂമിയുടെ സുസ്ഥിതിക്കും ഭൂമിയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഇടവേളയുമാണ്. മനുഷ്യര്‍ പരസ്പരം അനുരജ്ഞനപ്പെടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്ന കാലമാണത്. കടം ഇളവു ചെയ്തുകൊടുക്കുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്ന സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കാലമാണിതെന്ന് കര്‍ദ്ദിനാള്‍ ബഞ്ഞാസ്‌ക്കോ പ്രസ്താവനയിലൂടെ അനുസ്മരിപ്പിച്ചു

സൃഷ്ടിയെക്കുറിച്ചുള്ള മൂല്യബോധം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമാണെന്നും പ്രസ്താവന അനുസ്മരിപ്പിച്ചു. കാരണം, മാനവകുലത്തിനും സകല ജീവജാലങ്ങള്‍ക്കുമായി ദൈവം ദാനമായി തന്നതാണ് സൃഷ്ടി. അതിനാല്‍ വിശ്വസ്തദാസരെപ്പോലെ ഭൂമിയെയും അതിലെ സകലത്തിനെയും പരിരക്ഷിക്കാന്‍ മനുഷ്യര്‍ക്ക് കടപ്പാടുണ്ട് (സങ്കീ. 24:1). വിനാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന നമ്മുടെ പൊതുഭവനമായ ഭൂമിയെയും അതില്‍ വസിക്കുന്ന സകല മാനവകുലത്തെയും ഉണര്‍ത്തുകയും ഒന്നിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നിന്റെ അടയന്തിര ആവശ്യമാണെന്ന് ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’യെന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നത് പ്രസ്താവന ഉദ്ധരിച്ചു.

മാനവികതയുടെ ആരോഗ്യവും സുസ്ഥിതിയും വളരെ ലോലമായിരിക്കുന്ന ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവന്റെ സുസ്ഥിതിക്കായി പ്രവര്‍ത്തിക്കാന്‍ സഭകള്‍ അകല്‍ച്ചകള്‍ മറന്ന് സഹകരിക്കണമെന്നും ഭൂമിയില്‍ മനുഷ്യജീവിതത്തിന് കൂടുതല്‍ അനുയോജ്യമായൊരു പ്രകൃതിയെ വളര്‍ത്തണമെന്നും ഈ പരിശ്രമം അനിവാര്യമാണെന്നും അതിനാല്‍ കൂട്ടമായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബഞ്ഞാസ്‌കോയും ബിഷപ്പ് ക്രിസ്റ്റ്യന്‍ ക്രീഗറും ഒപ്പുവച്ച പ്രസ്താവന ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.