‘ധൈര്യമായിരിക്കുക, അതിജീവിക്കുക’: ഹമാസ് ബന്ദിയാക്കിയ യുവാവിനോട് മാതാപിതാക്കൾ

    ഇസ്രായേൽ – അമേരിക്കൻ ബന്ദിയായ ഹെർഷ് ഗോൾഡ്ബെർഗ്-പോളിന്റെ ഒരു വീഡിയോ ഹമാസ് അവരുടെ ടെലിഗ്രാം ചാനലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ഇസ്രായേൽ ഗവൺമെന്റ്, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാനും മാനസികയുദ്ധമെന്ന നിലയിൽ ഇസ്രായേലിന്റെ മേലുള്ള സമ്മർദം  വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബന്ദികളുടെ വീഡിയോകളും ഹമാസ് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്. വീഡിയോയിൽ, ഹമാസ് തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കാനും ബന്ദികൾ നിർബന്ധിതരാകുന്നതായി കാണാം.

    ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഗോൾഡ്‌ബെർഗ്-പോളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നേ ദിവസം നോവ മ്യൂസിക് ഫെസ്റ്റിവലിൽ സുഹൃത്തുക്കളുമായി സമയം ചെലവിടുന്നതിനിടെ ഹമാസ് ഫെസ്റ്റിവൽ ആക്രമിക്കുകയും തന്നെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടു പോകുകയും ചെയ്തതായി വീഡിയോയിൽ ഗോൾഡ്‌ബെർഗ്-പോൾ പറയുന്നു. സിവിലിയന്മാരെ തങ്ങൾ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഹമാസ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഗോൾഡ്‌ബെർഗ്-പോളിന്റെ വെളിപ്പെടുത്തൽ.

    നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണത്തിനിടെ ഹമാസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ ഗോൾഡ്ബെർഗ്-പോളിന് ഗുരുതരമായി പരിക്കേൽക്കുകയും ഇടതുകൈ നഷ്ടപ്പെടുകയും ചെയ്തു. ഗോൾഡ്ബെർഗ്-പോളിന്റെ പിതാവ് ജോൺ ഗോൾഡ്ബെർഗ്-പോളിനും അമ്മ റേച്ചൽ ഗോൾഡ്ബെർഗും ഗാസയിൽ ഹമാസ് ഇപ്പോഴും ബന്ദികളാക്കിയിരിക്കുന്ന 133 ഇസ്രായേലികളെ മോചിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ശ്രമത്തിന്റെ കേന്ദ്രപ്രവർത്തകരാണ്.

    “ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു, ശക്തനായിരിക്കുക, അതിജീവിക്കുക” – ഗോൾഡ്ബെർഗ്-പോളിന്റെ വീഡിയോ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. 201 ദിവസത്തിനുശേഷം അവനെ ജീവനോടെ കണ്ടതിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്നും പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മറ്റെല്ലാ ബന്ദികളെക്കുറിച്ചും ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

    ഹമാസ് ഈ വീഡിയോ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ബൈഡൻ ഭരണകൂടത്തിന് വീഡിയോ അയച്ചു. അതിനുശേഷം ഉദ്യോഗസ്ഥർ ഗോൾഡ്ബെർഗ്-പോളിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായി ഒരു യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞു. ഗോൾഡ്ബെർഗ്-പോളിൻ എവിടെയാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള തെളിവുകൾക്കും വിവരങ്ങൾക്കുമായി വീഡിയോ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    “200 ദിവസത്തിലേറെയായി 133 പേരെ ഹമാസ് ബന്ദികളാക്കിയിരിക്കുന്നു. ദൈനംദിനം ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങൾ അവർ സഹിക്കുന്നു. ഹർഷിന്റെ നിലവിളി എല്ലാ ബന്ദികളുടേയും കൂട്ടനിലവിളിയാണ്. അവരുടെ ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയം ശക്തമാകുന്നു, ഇനിയും സമയം പാഴാക്കാൻ ഞങ്ങൾക്ക് കഴിയില്ല; ബന്ദികൾക്കായിരിക്കണം മുൻഗണന. എല്ലാ ബന്ദികളെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരണം” – ഗോൾഡ്ബെർഗ്-പോളിന്റെ വീഡിയോ പുറത്തുവന്നതിനുശേഷം ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ഫോറം പറഞ്ഞു.

    ഈ ഭയാനകമായ മാനുഷികപ്രതിസന്ധി പരിഹരിക്കുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും നിർണായകവുമായ നടപടിയെടുക്കാനുള്ള അടിയന്തിര ആഹ്വാനമാണ് ഈ വീഡിയോയെന്നും ഫോറം കൂട്ടിച്ചേർത്തു. അതിനായി ഹമാസിനുമേൽ സമ്മർദം വർധിപ്പിക്കണമെന്നും ബന്ദികളുടെ കുടുംബങ്ങളുടെ ഫോറം സർക്കാരിനോട് ആവശ്യപ്പെടുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.