സമാധാനം യാഥാർത്ഥ്യമാക്കുവാൻ വ്യക്തിപരമായ പരിശ്രമം ആവശ്യം എന്ന് ഫ്രാൻസിസ് പാപ്പ

മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ അനുദിനമെടുക്കുന്ന തീരുമാനമാണ് സമാധാനം ഒരു യാഥാർഥ്യമാക്കുവാൻ നമ്മെ സഹായിക്കുകയെന്ന് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ 25 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ഹംഗറിയിൽനിന്നുള്ള കർദ്ദിനാൾ പീറ്റർ എർദോ, മെത്രാൻസമിതി പ്രസിഡന്റ് അഭിവന്ദ്യ അന്ദ്രാസ് വേരെസ്, ഹംഗറിയുടെ പ്രസിഡന്റ് താമാസ് സ്യുലോക് എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“മറ്റുള്ളവരോട് ക്ഷമിക്കുവാൻ തയ്യാറാകുമ്പോഴാണ് സമാധാനം സുസ്ഥാപിതമാകുന്നത്. ഇത് ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്ന ഒരു അനുഭവമാണ്” പാപ്പ സംഭാഷണത്തിൽ ആവർത്തിച്ചു പറഞ്ഞു. ഒരു വർഷം മുൻപ് ഹംഗറിയിലേക്ക് താൻ നടത്തിയ അപ്പസ്തോലിക യാത്രയെ പരാമർശിച്ച് സംസാരിച്ച പാപ്പ ഒരു തീർഥാടകനും, സഹോദരനും സുഹൃത്തുമായാണ് താൻ അവിടേക്കെത്തിയതെന്ന് അനുസ്മരിച്ചു.

തങ്ങളുടെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ട മനുഷ്യരോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ, സമീപകാല ഹംഗറിയിൽ മാതൃകാപരമായ ജീവിതം നയിച്ച വിവിധ സമർപ്പിതരുടെയും അൽമായരുടെയും ജീവിതമാതൃക ഉദ്ധരിച്ചുകൊണ്ട് പാപ്പ ഏവരെയും ആഹ്വാനം ചെയ്‌തു. നിങ്ങൾക്കൊപ്പം ഒരു സുഹൃത്തെന്നപോലെ ആയിരിക്കാനാണ് താൻ പരിശ്രമിച്ചതെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ച പാപ്പ, തങ്ങളുടെ മുൻ തലമുറകളിലുള്ള ആളുകളുമായി സംവദിച്ചുകൊണ്ട് ജീവിതത്തിൽ മുന്നോട്ട് പോകാൻ അവരെ ആഹ്വാനം ചെയ്‌തു. തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുമായി സംസാരിക്കുകയും, തങ്ങളുടെ വേരുകൾ കണ്ടുപിടിച്ച്, കൂടുതൽ ഉറച്ച ഒരു തലത്തിൽ ഭാവിയുടെ അടിത്തറയുറപ്പിക്കാൻ യുവജനങ്ങളോട് പാപ്പ ആവശ്യപ്പെട്ടു. അതുവഴി ജീവിതത്തിൽ വിശ്വാസത്തോടും, കുടുംബം, ഐക്യം, സമാധാനം എന്നിവയുടെ മൂല്യം തിരിച്ചറിഞ്ഞും ജീവിക്കാൻ പാപ്പ അവരെ ക്ഷണിച്ചു.

അഭയാർഥികളായി എത്തിയവരോടുള്ള, പ്രത്യേകിച്ച് ഉക്രൈനിൽനിന്നുള്ള അഭയാർഥികളോടുള്ള ഹംഗറിയുടെ പ്രത്യേക പരിഗണനയ്ക്ക് പാപ്പ നന്ദി പറഞ്ഞു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരെക്കൂടി ഉൾക്കൊള്ളാനുള്ള ഹംഗറിയിലെ ജനങ്ങളുടെ ശ്രമങ്ങൾ താൻ പ്രത്യേകം വിലമതിക്കുന്നുവെന്ന് പാപ്പ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.