അന്ത്യവിധി ദിനത്തിലെ ദൈവത്തിന്റെ ചോദ്യത്തെക്കുറിച്ച് മാര്‍പാപ്പ

ആവശ്യമുള്ളവര്‍ക്കു വേണ്ടി നാം നമുക്കുള്ളതെല്ലാം എത്ര നന്നായി പങ്കുവച്ചു എന്നാവും അന്ത്യവിധി ദിനത്തില്‍ ദൈവം ചോദിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ. ഭക്ഷണം ആരുടെയും സ്വകാര്യസ്വത്തല്ല. ദൈവകൃപയോടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പരിപാലനയാണെന്ന് പാപ്പാ വിശദമാക്കി.

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍, ദൈവം സൂചിപ്പിച്ചിരിക്കുന്ന അന്നന്നത്തെ അപ്പം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കര്‍തൃപ്രാര്‍ത്ഥനയെ വിശദീകരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

സകല മനുഷ്യരാശിക്കും വേണ്ടിയാണ് അപ്പം അഥവാ ഭക്ഷണം നല്‍കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകത്തില്‍ ചിലര്‍ മാത്രം അത് ഭക്ഷിക്കുകയാണ്. ഇത് സ്നേഹത്തിന് സഹിക്കാന്‍ കഴിയില്ല. ഇത് കണ്ടുനില്‍ക്കാന്‍ സ്നേഹമുള്ളവര്‍ക്ക് സാധിക്കില്ല. അപ്പം എല്ലാവരുമായി പങ്കുവയ്ക്കാനുള്ളതാണ് – പാപ്പാ വ്യക്തമാക്കി.

അടുത്ത ദിവസം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷിക്കാന്‍ എന്തു കൊടുക്കും എന്ന ആകുലതയോടെ ഉറങ്ങാന്‍ പോകുന്ന അനേകം മാതാപിതാക്കള്‍ ഈ ഭൂമിയിലുണ്ട്. യുദ്ധക്കെടുതികള്‍ മൂലം ഭക്ഷിക്കാന്‍ ഒന്നുമില്ലാത്ത പാവപ്പെട്ട കുഞ്ഞുങ്ങള്‍ ഈ ലോകത്തിലുണ്ട്. യെമനിലും സിറിയയിലും തെക്കന്‍ സുഡാനിലും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. അവരെക്കുറിച്ച് നാം ചിന്തിക്കണം. അവരെയും ഓര്‍ത്തു കൊണ്ട് നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കണം, സ്വര്‍ഗസ്ഥനായ പിതാവേ അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്കു തരേണമേ. കര്‍തൃപ്രാര്‍ത്ഥനയില്‍ നാം യാചിക്കുന്ന അപ്പം എന്റേതു മാത്രമല്ല. നാം എല്ലാവരുടേതുമാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.