കുടിയേറ്റക്കാരുടെ പ്രശ്‌ന പരിഹാരം; ലാറ്റിന്‍ അമേരിക്കന്‍ പാര്‍ലമെന്റിന് മാര്‍പാപ്പയുടെ തുറന്ന കത്ത്

കുടിയേറ്റ ജനതയുടെ നാനാവിധത്തിലുള്ള പ്രശ്‌നങ്ങളോട് ഭാവാത്മകമായി പ്രതികരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ.

കരിബിയന്‍ ദ്വീപ സമൂഹത്തിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒത്തുകൂടുന്ന ലാറ്റിന്‍ അമേരിക്കന്‍ പാര്‍ലമെന്റിനാണ് പാപ്പ ഈ കത്ത് എഴുതിയത്.

”സ്വന്തം രാജ്യം വിട്ടുപേക്ഷിച്ച് കുടിയേറ്റം നടത്തുന്നവരെ വ്യക്തിപരമായി നമ്മുടെ സഹോദരനും സഹോദരിയുമായി പരിഗണിക്കാനുള്ള മഹാമനസ്‌കതയാണ് നാം കാട്ടേണ്ടത്.” എന്ന ആമുഖത്തോടെയാണ് പാപ്പ കത്ത് ആരംഭിക്കുന്നത്. കുടിയേറ്റ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും പാപ്പ പറഞ്ഞു.

”എന്തുകൊണ്ട് നമ്മുടെ സഹോദരങ്ങള്‍ സ്വന്തം രാജ്യം വിട്ട് മറ്റു സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു? കുടിയേറ്റത്തിന്റെ മൂലകാരണം എന്ത്? അടച്ചിട്ട ഒരു ക്ലാസ് റൂമിലിരുന്ന് സംസാരിക്കേണ്ട വിഷയമല്ല ഇത്. യാഥാര്‍ത്ഥ്യം എന്തെന്ന് അവരുടെ മുഖത്തുനിന്നും നാം പഠിക്കണം. നേരില്‍ കണ്ട് ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണം അവരുടെ മുറിപ്പാടുകള്‍ നേരില്‍ കാണണം.”

”രണ്ടാമതായി പാര്‍ലമെന്റിന്റെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ത്ഥികളായ സഹോദരങ്ങളെ എങ്ങനെ, ഏതൊക്കെ വിധത്തില്‍ സഹായിക്കാന്‍ പറ്റുമെന്ന കാര്യത്തെക്കുറിച്ച് ക്രിയാത്മകമായ സംഭാഷണം ഉണ്ടാകണം. അതോടൊപ്പം തങ്ങളുടെ മൗലിക അവകാശങ്ങള്‍ എല്ലാം നഷ്ടപ്പെട്ട കുടിയേറ്റ ജനതയുമായി പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ മനുഷ്യേചിതമായ സംഭാഷണം നടത്തേണ്ടിയിരിക്കുന്നു.”

”പ്രതിജ്ഞാബന്ധമായ ഹ്രസ്വവും നിണതുമായ നല്ല പദ്ധതികള്‍ കുടിയേറ്റ ജനതക്കുവേണ്ടി നടപ്പാക്കുകയാണ് മൂന്നാമതായി നാം ചെയ്യേണ്ടത്.

അഭയാര്‍ത്ഥികളുടെ പ്രശ്‌ന പരിഹാരത്തില്‍ കത്തോലിക്ക സഭയുടെ ഭാഗത്തുനിന്നും ധീരമായ ചുവടുവെയ്പുകള്‍ ഉണ്ടാകുമെന്നും പ്രാദേശിക സഭകള്‍ വഴി അത് നടപ്പാക്കുമെന്നും പാപ്പ പറഞ്ഞു.

എല്ലാ കുടിയേറ്റ ജനതയുടെയും സംരക്ഷണം പരിശുദ്ധ അമ്മയുടെ നിരന്തര മാദ്ധ്യസ്ഥത്തിലൂടെ ഉണ്ടാവട്ടെ എന്ന ആശംസയോടെയാണ് പാപ്പ കത്ത് അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.