കടുവാശല്യത്തിന് ശാശ്വതപരിഹാരം കാണണം: മാനന്തവാടി രൂപത

പയ്യംപള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിൽ ജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുകയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയും ചെയ്യുന്ന കടുവാശല്യത്തിന് വനം വകുപ്പും മറ്റ് ഭരണസംവിധാനങ്ങളും അടിയന്തിരമായി പരിഹാരം കാണണം. പോലീസ് ക്യാമ്പും കടുവയെ നിരീക്ഷിക്കാനുള്ള ക്യാമറകളും പിടിക്കാനുള്ള കൂടും സജ്ജമാക്കുന്നതോടെ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.

രണ്ടാഴ്ചക്കുള്ളിൽ പതിനഞ്ചോളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃഗങ്ങളെ ആക്രമിക്കുന്ന കടുവ മനുഷ്യനെ ആക്രമിക്കില്ല എന്നു പറയാൻ കഴിയില്ലല്ലോ. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ കടുവകൾ ഇവിടെയുണ്ട് എന്നത് വനം വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

കടുവകളുടെ എണ്ണം നിയന്ത്രിക്കുകയും ജനജീവിതത്തെ ദുസ്സഹമാക്കുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ച് താൽക്കാലിക സംവിധാനങ്ങളൊരുക്കി പ്രശ്നത്തെ അവഗണിക്കാനാണ് ബന്ധപ്പെട്ടവരുടെ ശ്രമമെങ്കിൽ ഭരണകൂടത്തിന്റെ ശ്രദ്ധ ലഭിക്കുന്ന വിധത്തിൽ ജനത്തോട് ചേർന്ന് നിലപാടുകളെടുക്കാൻ മാനന്തവാടി രൂപത മുന്നിട്ടിറങ്ങുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.