ഒരിക്കല്‍ ഫ്രാന്‍സിലെ രാജകുമാര൯ ഒരു കാരാഗൃഹം സന്ദര്‍ശിച്ചു. രാജകുമാരന് ഇഷ്ടമുള്ള തടവുകാരനെ മോചിപ്പിക്കാനുള്ള അനുവാദവും ലഭിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നവരെ പാ൪പ്പിച്ചിരുന്ന സെല്ലുകളില്‍ ചെന്ന രാജകുമാര൯ അവ൪ ഒരോരുത്തരോടും ചോദിച്ചു. “നീ എന്തു കുറ്റം ചെയ്തിട്ടാണ് ഇവിടെ ശിക്ഷ അനുഭവിക്കുന്നത്?” അതിന് ഉത്തരമായി അവ൪ ഓരോരുത്തരും പറഞ്ഞത് “ അന്യായമായിട്ടാണ് എന്‍റെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്, എന്നോട് അനീതിപരമായിട്ടാണ് പ്രവ൪ത്തിച്ചിട്ടുള്ളത്, ഞാ൯ നിര്‍ദ്ദോഷിയാണ്, നിരപരാധിയാണ്” എന്നൊക്കെയാണ്.
എന്നാല്‍ ഒരാള്‍ മാത്രം ഇപ്രകാരം പറഞ്ഞു. “ എനിക്കൊരു ന്യായീകരണവുമില്ല. ഞാന്‍ ദ്രോഹിയും കുറ്റകാരനുമാണ്. ദയ ലഭിക്കുവാ൯ യാതൊരു അര്‍ഹതയും എനിക്കില്ല.” രാജകുമാര൯ അവനെ സൂക്ഷിച്ചു നോക്കിയിട്ട് അവന്‍റെ പുറത്തു തട്ടിയിട്ടു പറഞ്ഞു. “ നിഷ്കളങ്കരും നിരപരാധികളുമായ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ അധ൪മ്മിയും കുറ്റകാരനുമായ നീ താമസിക്കുന്നത് ശരിയല്ല.” എന്നിട്ട് ജയില്‍ സൂപ്രണ്ടിനോട് അദേ്ദഹം പറഞ്ഞു. “ ഇയാള്‍ക്ക് ജയിലില്‍ നിന്ന് മോചനം നല്‍കാ൯ ഞാ൯ ആഗ്രഹിക്കുന്നു.” ഇതു കണ്ടപ്പോള്‍ തങ്ങളെ തന്നെ നീതികരിച്ചുകൊണ്ടിരുന്ന മറ്റു തടവുകാ൪ക്കു അവരുടെ ഭോഷത്വം മനസ്സിലായി.
സ്വയം നീതികരിക്കുന്ന ഈ സ്വഭാവം നമ്മിലെല്ലാവരിലും ഉണ്ട്. ഈ സ്വഭാവം നമ്മുടെ ആദി മാതാപിതാക്കളില്‍ നിന്ന് ലഭിച്ചതാണ്. വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദം ദൈവത്തോടു പറഞ്ഞതെന്താണ്? “ അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്‍റെ പഴം എനിക്ക് തന്നു. ഞാന്‍ അത് തിന്നു. ദൈവം സ്ത്രീയോടു ചോദിച്ചു. “ നീ എന്താണ് ഈ ചെയ്തത്?” അപ്പോള്‍ അവള്‍ പറഞ്ഞു. “ സര്‍പ്പം എന്നെ വഞ്ചിച്ചു. ഞാ൯ പഴം തിന്നു.”
നാം ചെയ്യുന്ന ഏതെങ്കിലും പ്രവ൪ത്തിയില്‍ അപാകതകളോ, പിഴവോ വന്നാല്‍ നമ്മള്‍ പറയും. അതെന്‍റെ കുറ്റം കൊണ്ടല്ല. എന്നിട്ട് വേറെ ആരുടെയെങ്കിലും തലയില്‍ അത് ഏല്‍പിച്ച് നമ്മള്‍ രക്ഷപെടാ൯ നോക്കും. ഈ വചനം നമ്മുടെ ഓ൪മ്മയിലുണ്ടായിരിക്കട്ടെ.
“ തെറ്റുകള്‍ മറച്ചു വയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല. അവ ഏറ്റു പറഞ്ഞ് പരിത്യജീക്കുന്നവന് കരുണ ലഭിക്കും.” സുഭാഷിതങ്ങള്‍: 28/13