കുഞ്ഞിക്കണ്ണന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

‘ഈ വീഡിയോ എന്റെ ഭാര്യയും കണ്ടിരുന്നെങ്കില്‍’ എന്ന ശീര്‍ഷകത്തോടെ സോഫിയ ടൈംസ് ഓണ്‍ലൈന്‍ പുറത്തിറക്കിയ ഒരു വീഡിയോ കാണാനിടയായി. കുഞ്ഞിക്കണ്ണന്‍ എന്ന് പേരുള്ള മധ്യവയസ്‌കന്റെ ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും കഥയാണ് ഇതില്‍.

ഏതൊരു വ്യക്തിയെയും പോലെ ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ് അദ്ദേഹവും വിവാഹിതനായത്. എന്നാല്‍ 2002-ല്‍ ഭാര്യ നിര്‍മ്മലയ്ക്ക് ട്യൂമര്‍ ബാധിച്ചതോടെ ജീവിതത്തിന്റെ താളം തെറ്റി. ചെറിയ തലവേദനയോടെയായിരുന്നു ആരംഭം. കണ്ണുകള്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭീകരാവസ്ഥയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഓപ്പറേഷന്‍ ചെയ്‌തെങ്കിലും പൂര്‍ണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നിര്‍മ്മലയ്ക്കു കഴിഞ്ഞില്ല. എഴുന്നേറ്റ് നടക്കാനോ, സംസാരിക്കാനോ കഴിയാതെ 2002-ല്‍ നിശ്ചലമായതാണ് ആ ജീവിതം. കിടപ്പുരോഗിയായ അമ്മയ്ക്കും തളര്‍ന്നുപോയ ഭാര്യയ്ക്കുമുള്ള ഏക അത്താണി കുഞ്ഞിക്കണ്ണന്‍ മാത്രം.

“ഭാര്യയെ വല്ല ആതുരാലയത്തിലും കൊണ്ടാക്കി നിനക്ക് വേറെ വിവാഹം കഴിച്ചു കൂടേ” എന്ന് പലരും ചോദിച്ചിട്ടുണ്ട്. അവരോടെല്ലാം കുഞ്ഞിക്കണ്ണന് പറയാനുള്ളത് ഒരു മറുപടി മാത്രം: “നാളെ ഈ രോഗാവസ്ഥ എനിക്ക് വരില്ലെന്ന് ആര്‍ക്കറിയാം. രോഗാവസ്ഥയില്‍ ഉപേക്ഷിക്കാനല്ല പരിരക്ഷിക്കാനാണ് ദൈവം ഭാര്യയെയും അമ്മയെയും നല്‍കിയത്. എന്റെ പ്രാണന്‍ പോകുവോളം ഞാനത് സന്തോഷത്തോടെ നിറവേറ്റും. അതിനുള്ള പ്രതിഫലം ദൈവമെനിക്ക് നല്‍കും.”

ഒരു തടിപ്പണിക്കാരനായ കുഞ്ഞിക്കണ്ണന്റെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ നാലു മണിക്കാണ്. ഭക്ഷണം പാകം ചെയ്തതിനുശേഷം ഭാര്യയെയും അമ്മയെയും ശുശ്രൂഷിക്കും. ഭാര്യയെ അല്പസമയം കസേരയില്‍ ഇരുത്തും. പിന്നീട് ഭക്ഷണം നല്‍കി കട്ടിലില്‍ കിടത്തും. ജോലിക്ക് പോയാല്‍ ഉച്ചയ്ക്ക് വന്ന് ഇവര്‍ക്ക് ഭക്ഷണം നല്‍കും. ജോലി കഴിഞ്ഞ് വന്നാല്‍ വീണ്ടും അടുക്കളപ്പണി, കുളിപ്പിക്കല്‍, അടിച്ചുവാരല്‍… ഇതിനിടയില്‍ ഭാര്യയ്ക്കരികിലിരുന്ന് പാട്ടു പാടും അന്നത്തെ സംഭവങ്ങളെല്ലാം അവളുമായ് പങ്കുവയ്ക്കും. അങ്ങനെയങ്ങനെ കഴിഞ്ഞ പത്തൊമ്പതു വര്‍ഷമായി കുഞ്ഞിക്കണ്ണന്റെ ജീവിതം മുന്നോട്ടു നീങ്ങുന്നു.

ഭാര്യ കിടപ്പിലായ അന്നു മുതല്‍ ഇന്നു വരെ ഒരു ഉത്സവത്തിനോ, ആഘോഷങ്ങള്‍ക്കോ ഈ മനുഷ്യന്‍ പോയിട്ടില്ലത്രെ. അത്രമാത്രം അദ്ദേഹം തന്റെ ഭാര്യയെ നെഞ്ചേറ്റിയിരുന്നു. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം’ (യോഹ. 15:12) എന്ന ക്രിസ്തുമൊഴികളുടെ പ്രതിഫലനമാണ് ഇയാളുടെ ജീവിതം. നിസാര പ്രശ്നങ്ങളുടെ പേരില്‍ ഭാര്യാഭര്‍തൃ ബന്ധങ്ങളും കുടുംബ ബന്ധങ്ങളുമെല്ലാം വലിച്ചെറിയപ്പെടുന്ന ഇക്കാലയളവില്‍ ക്രിസ്തുസ്‌നേഹത്തിന്റെ ആഴമറിയുവാന്‍ കുഞ്ഞിക്കണ്ണനെപ്പോലുള്ളവരുടെ ജീവിതമാതൃക നമുക്ക് വഴിവിളക്കാകട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.