കുറച്ചുനാളുകള്‍ക്കു മുമ്പ് ഒരു ചങ്ങാതിയുടെ വീട്ടില്‍ ചെല്ലാനിടയായി. സംസാരത്തിനിടയില്‍ അവരുടെ മക്കളോട് വിശേഷങ്ങള്‍ ചോദിച്ചു.
“അമ്മ നന്നായ് ഭക്ഷണം വച്ചു തരുമോ?”
ഇളയവന്‍ പറഞ്ഞു: “അമ്മ നല്ല അടിപൊളിയായ് ഭക്ഷണം വയ്ക്കും. എന്നാല്‍ ഈയിടെയായി ഞങ്ങളെ പറമ്പില്‍ കൊണ്ടുപോയി കെട്ടാറാണ് പതിവ്!”
അവന്‍ പറഞ്ഞത് എനിക്ക് മനസിലായില്ലെന്നറിഞ്ഞപ്പോള്‍ അവരുടെ അമ്മ തന്നെ അത് വിശദീകരിച്ചു: “അച്ചാ, രണ്ടാള്‍ക്കും ഇറച്ചിയോ മുട്ടയോ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല. പച്ചക്കറി ഒട്ടും ഇഷ്ടവുമല്ല. നമ്മളൊക്കെ കുഞ്ഞുനാളില്‍ എന്തെല്ലാം പച്ചക്കറികള്‍ തിന്ന് വളര്‍ന്നതാണ്? ഈയിടെ ഇവര്‍ക്ക് അസുഖം വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്നാണ്. അതുകൊണ്ട് ചില ദിവസങ്ങളില്‍ ചീരയും ചേമ്പും പയറുമെല്ലാം കറി വയ്ക്കുമ്പോള്‍ ഇവര്‍ എന്നെ പരിഹസിക്കും; ‘ഇതിലും ഭേദം ഞങ്ങളെ പറമ്പില്‍ കെട്ടുന്നതാണ് നല്ലത്’ എന്നാണ് അവര്‍ അപ്പോള്‍ പറയുക.”
അവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ മക്കളിരുവരും ചിരിച്ചു; കൂടെ ഞാനും. മത്സ്യ-മാംസങ്ങളോടൊപ്പം പച്ചക്കറികളും ശീലമാക്കണമെന്ന് ഞാനവരോട് പറഞ്ഞു. മടക്കയാത്രയില്‍ ഞാന്‍ ചിന്തിച്ചത് നമ്മുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചാണ്. ഇന്ന് പലര്‍ക്കും പ്രകൃതിവിഭവങ്ങളോട് ഒട്ടും താല്‍പര്യമില്ല. ചക്ക, മാങ്ങ, കാച്ചില്‍, ചേമ്പ് എന്നിവ ഇഷ്ടമുള്ള മക്കള്‍ നമ്മുടെ കുടുംബങ്ങളില്‍ കുറഞ്ഞുവരികയല്ലേ? അതിനു പകരമായി നൂഡില്‍സ്, ബര്‍ഗര്‍, ജങ്ക് ഫുഡുകള്‍ എന്നിവയാണ് പലര്‍ക്കും ഇഷ്ടം.
പണ്ടൊക്കെ വല്ലപ്പോഴും വാങ്ങിയിരുന്ന ഇറച്ചിയും മീനുമെല്ലാം ഇന്ന് മിക്കവാറും ദിവസങ്ങളില്‍ നമ്മള്‍ പാകം ചെയ്യുമ്പോഴും പച്ചക്കറിയോടുള്ള താല്‍പര്യം നന്നേ കുറഞ്ഞെന്നതും വാസ്തവമല്ലേ? പല വീട്ടമ്മമാര്‍ക്കും താല്‍പര്യം ഇറച്ചിയോ, മീനോ കുക്ക് ചെയ്യാനാണ്. അതാവുമ്പോള്‍ പണി എളുപ്പമാണ്. കൂടുതല്‍ ഉണ്ടാക്കിവച്ചാലും കുഴപ്പമില്ല. എന്നാല്‍ പച്ചക്കറിയുടെ കാര്യം അങ്ങനെയല്ലല്ലോ?
ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയുള്ള വഴക്കുകള്‍ ഇപ്പോഴും നമ്മുടെ ഭവനങ്ങളില്‍ നിര്‍ലോഭം നടക്കുന്നുമുണ്ട്. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങളും നമ്മുടെ ഭക്ഷണരീതികളുമായി ബന്ധപ്പെട്ടതാണെന്ന് ആര്‍ക്കാണറിയാത്തത്? ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യവും ചിന്തയും നമ്മുടെ ആദ്ധ്യാത്മികതയെയും പെരുമാറ്റത്തെയും ബാധിക്കും. അത് നമ്മളെ കൂടുതല്‍ സ്വാര്‍ത്ഥരാക്കും. മറ്റുള്ളവരിലേക്ക് അനുകമ്പയോടെ നോക്കാനുള്ള കാഴ്ചയും നമുക്ക് നഷ്ടമാകും. അതിനു പറ്റിയ ഉദാഹരണങ്ങള്‍ സുവിശേഷത്തിലുണ്ട്. ഒന്നാമത്തേത്, ലാസറിനെ പരിഗണിക്കാത്ത ധനവാന്റെ കഥ. കണ്‍മുമ്പില്‍ കിടക്കുന്ന ദരിദ്രനെ മാനിക്കാതെ ധനവാന്‍ സുഭിക്ഷമായി ഭക്ഷിച്ച് ജീവിച്ചു (Ref: ലൂക്കാ 16:19-31). രണ്ടാമത്തേത്, ഭോഷനായ ധനികനാണ്. അയാള്‍ സ്വയം പറഞ്ഞത്: “അനേക വര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക; തിന്നുകുടിച്ച് ആനന്ദിക്കുക” (ലൂക്കാ 12:19).
നമ്മള്‍ ആരും മുകളില്‍ സൂചിപ്പിച്ചവരെപ്പോലെ അല്ലായിരിക്കാം. എങ്കിലും ചില മിതത്വവും ആശയടക്കവും പാലിച്ചില്ലെങ്കില്‍ ആത്മാവ് നഷ്ടമാകുന്ന തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ സാധ്യതയുണ്ടെന്ന കാര്യം കൂടി ഓര്‍ക്കണം.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്