“കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്. ഞാന്‍ ഒരുവനോട്, പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോട് വരിക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ ചെയ്യുന്നു.” (ലൂക്കാ 7:8).
“ദൈവിക-അധികാരം” (Divine Authority), “മാനുഷിക-അധികാരം” (Human Authority) എന്നിങ്ങനെ അധികാരത്തെ രണ്ടായി തിരിക്കാം. നൂറ് പട്ടാളക്കാരുടെമേൽ അധികാരമുള്ള ശതാധിപൻ മാനുഷിക അധികാരത്തെയും, രോഗങ്ങൾ സുഖപ്പെടുത്താൻ ശക്തിയുള്ള യേശുനാഥൻ ദൈവിക-അധികാരത്തെയും പ്രതിനിദാനം ചെയ്യുന്നു.
വിവിധങ്ങളായ മാനുഷിക-അധികാരങ്ങളെ (ഉദാ: രാജാവിന് പ്രജകളുടെമേൽ, മാതാപിതാക്കൾക്ക് മക്കളുടെമേൽ, അധ്യാപകർക്ക് വിദ്യാർത്ഥികളുടെ മേലുള്ള അധികാരം) ദൈവിക-അധികാരത്തിലുള്ള ഭാഗഭാഗിത്വമായാണ് കാണേണ്ടത്. ശതാധിപൻ്റെ മാനുഷിക അധികാരം വിശ്വാസശക്തിയാൽ യേശുവിന്റെ ദൈവിക അധികാരത്തെ പിന്തുടർന്നപ്പോഴാണ് ഭൃത്യന്‍ സുഖപ്പെടുന്നത്. മാനുഷിക-അധികാരങ്ങൾ ദൈവിക-അധികാരത്തെ (സത്യവും നീതിയും) പിന്തുടരുമ്പോൾ മനുഷ്യകുലത്തെ ബാധിക്കുന്ന രോഗങ്ങളായ ദാരിദ്യം, ചൂഷണം, അഴിമതി തുടങ്ങിയവ സുഖപ്പെടും.ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ