ചോര്‍ന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍

1. യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍

മനുഷ്യാവകാശത്തിന്റെ മൂല്യങ്ങള്‍ കാലക്രമത്തില്‍ ചോര്‍ന്നുപോകുന്നുണ്ടെന്ന് വത്തിക്കാന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവിച്ചു. ഫെബ്രുവരി 24 ബുധനാഴ്ച യൂഎന്നിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്റെ 46-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കോവിഡ്-19 മഹാവ്യാധി ജീവിതത്തിന്റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അത് വന്‍തോതിലും ആഗോളതലത്തിലും ജീവനഷ്ടം വരുത്തിയെന്നും സാമ്പത്തിക-സാമൂഹിക-ആരോഗ്യസംവിധാനങ്ങളെയും മനുഷ്യാവകാശത്തിന്റെ മേഖലയെയും കീഴ്‌മേല്‍ മറിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ആമുഖമായി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശം ആഗോളതലത്തില്‍ സംരക്ഷിക്കുവാനും വളര്‍ത്തുവാനുമുള്ള സാദ്ധ്യതകള്‍ ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ശരിയായ രീതിയില്‍ അത് പുനരാവിഷ്‌ക്കരിക്കണമെങ്കില്‍ ഒരു ആഗോളസമൂഹമെന്ന നിലയില്‍ നാം അതിന്റെ അടിത്തറ മുതല്‍ എല്ലാം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2. പ്രഖ്യാപിച്ചിട്ടുള്ളവ പാലിക്കേണ്ടവയാണ്

സ്വാതന്ത്ര്യത്തിനും നീതിക്കും സമാധാനത്തിനുമുള്ള അനിഷേധ്യമായ അവകാശമാണ് മാനവകുടുംബത്തിന്റെ അന്തസ്സിന് ആധാരമെന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മുഖവുരയാണെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. അതുപോലെ, അടിസ്ഥാന മനുഷ്യാവകാശത്തിലുള്ള വിശ്വാസവും സകല സ്ത്രീ-പുരുഷന്മാര്‍ക്കും വലുതും ചെറുതുമായ രാഷ്ട്രങ്ങള്‍ക്കുള്ള തുല്യാന്തസ്സും ഐക്യരാഷ്ട്രസഭ അടിവരയിട്ടു പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന രണ്ടു വസ്തുതയും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

മനുഷ്യാന്തസ്സിന്റെയും അവകാശത്തിന്റെയും മേഖലയിലെ ശ്രേഷ്ഠമായ ആദര്‍ശങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയാണെങ്കിലും അവ പാലിക്കുന്നതില്‍ മാനവസമൂഹം പിന്നോട്ടു പോയിരിക്കുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അവ്യക്തമായി മനുഷ്യാവകാശത്തിന്റെ മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ എന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരക്കാര്‍ മൗലികമായ മൂല്യങ്ങളെ നിഷേധിക്കുകയും വഴിതെറ്റി മുന്നോട്ടുപോവുകയും ശരിയായ അടിത്തറയില്ലാത്ത നവമായ അവകാശങ്ങളുടെ രൂപരേഖകള്‍ സമൂഹത്തില്‍ രുപപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പരാതിപ്പെട്ടു.

3. മനുഷ്യജീവനെ സംബന്ധിച്ച ഉദാഹരണം

ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ തുടര്‍ന്ന് ജീവനെക്കുറിച്ച് ഉദാഹരിച്ചു. എന്നും എവിടെയും പരിരക്ഷിക്കേണ്ട അടിസ്ഥാന മൂല്യം ജീവന്റേതാണെന്നും ജീവന്‍ എന്നും എവിടെയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും എക്കാലത്തും മനുഷ്യകുലം പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജീവന്‍ അതിന്റെ വിവിധ തലങ്ങളില്‍ സംരക്ഷിക്കപ്പെടാതെ പോവുകയും അടിസ്ഥാന അവകാശങ്ങളുടെ നിഷേധമായി മാറുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭ്രൂണഹത്യ, കാരുണ്യവധം, വധശിക്ഷ, വയോജനങ്ങളോടുള്ള അവജ്ഞ എന്നിവയില്‍ ജീവന്റെയും അതിന്റെ മൗലികാവകാശങ്ങളുടേയും നിഷേധവുമാണ് കാണുന്നതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവേചനമില്ലാതെ ജീവന്‍ എവിടെയും സംരക്ഷിക്കപ്പെടേണ്ടതും പരിചരിക്കപ്പെടേണ്ടതുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അനുസ്മരിപ്പിച്ചു. കോവിഡു ബാധയ്ക്ക് എതിരായ കുത്തിവയ്പ് വിവേചനമില്ലാതെ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തിലും സമയപരിധിയിലും വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് ഗാല്യഹര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.