ഹെയ്തിയിൽ സന്യാസിനിയെ തട്ടിക്കൊണ്ടു പോയി; പ്രാർത്ഥന അഭ്യർത്ഥിച്ച് സഭാസമൂഹം

ഹെയ്തിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ സന്യസിനിക്കായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് സഭാനേതൃത്വം. ജനുവരി എട്ടാം തീയതി കോൺവെന്റിൽ നിന്നാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സന്യാസിനിയെ തട്ടിക്കൊണ്ടു പോകുന്നത്.

“സന്യാസിനിക്കും അവരുടെ കോൺഗ്രിഗേഷനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം. അടിമത്വവും മനുഷ്യക്കടത്തും അവസാനിപ്പിച്ച, ലോകത്തിലെ ആദ്യ സ്ഥലമായ ഹെയ്തിയിൽ ഈ ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവർത്തി അവസാനിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. കർത്താവായ ദൈവം സന്യാസിനിയെ ബന്ദികളാക്കിയവരുടെ മാനവികതയെ സ്പർശിക്കുകയും അവരെ അനുകമ്പയിലേയ്ക്കും സഹാനുഭൂതിയിലേയ്ക്കും നയിക്കുകയും ചെയ്യട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം” – ബിഷപ്പ് മോൺ. പിയറി ആൻഡ്രെ ഡുമാസ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഹെയ്തി നിലവിൽ കടുത്ത സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയാൽ വലയുകയാണ്. ഇത് സമൂഹത്തെ നിരാശയിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കും നയിക്കുന്നു. പട്ടണങ്ങളിലും മറ്റും സായുധസംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നത് പതിവാകുകയാണ്. കത്തോലിക്കാ സന്നദ്ധപ്രവർത്തകരും സന്യാസിനിമാരും മഠങ്ങളും ദൈവാലയങ്ങളും സായുധസംഘങ്ങളുടെ ആക്രമണങ്ങൾക്ക്  ഇരയാവുന്നു. ഇതിൽ മാറ്റം വരുത്തുവാൻ യാതൊരു വിധ നടപടികളും അധികാരികൾ കൈക്കൊള്ളുന്നില്ല എന്നത് വിശ്വാസികളെ വേദനിപ്പിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.