അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്ത് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നും കഴിഞ്ഞ ദിവസം അവസാന അമേരിക്കന്‍ പട്ടാളക്കാരനും മടങ്ങിയിരുന്നു. നിരവധി ആളുകളെ അമേരിക്കയും മറ്റു രാജ്യങ്ങളും രാജ്യത്തിന്റെ പുറത്തേക്ക് രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടപ്പുണ്ട്.

തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാനിസ്ഥാനിലെ ആളുകളുടെ ജീവന്റെ സുരക്ഷിതത്വത്തില്‍ അമേരിക്കന്‍ പട്ടാളക്കാരടക്കം ആശങ്ക രേഖപ്പെടുത്തി മുന്നോട്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോംപിയോയുടെ ആഹ്വാനം. അല്‍ക്വയ്ദയ്‌ക്കെതിരെയും മറ്റ് തീവ്രവാദ സംഘടനകള്‍ക്കെതിരെയും പോരാടാന്‍ വലിയ സഹായമാണ് ഇവരില്‍ നിന്ന് അമേരിക്കന്‍ പട്ടാളത്തിന് ലഭിച്ചിരുന്നത്.

തങ്ങളെ സഹായിച്ച ആളുകളെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുത്തിട്ടുണ്ടെന്നും അത് നിറവേറ്റണമെന്നും ലോകം ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പുറത്തേക്കുള്ള പാത തുറക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ, തന്റെ ക്രിസ്തുവിശ്വാസവും പ്രാര്‍ത്ഥനയിലുള്ള ആശ്രയബോധവും നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.