യേശുവിന്റെ പുനഃരുത്ഥാനം: പ്രത്യാശയുടെ സന്ദേശം

ഡോ. ബി. ഇക്ബാല്‍
മുന്‍ വൈസ്-ചാന്‍സലര്‍, കേരള യൂണിവേഴ്സിറ്റി

ക്രിസ്തുമതത്തിന്റെ ആന്തരിക മൂല്യങ്ങള്‍ എന്തൊക്കെയാണ്? യേശുവിന്‍റെ ജീവിതത്തില്‍ നിന്നും വചനങ്ങളില്‍ നിന്നും നമുക്കെന്തു സന്ദേശങ്ങളാണ് ലഭിക്കുക? തികച്ചും വ്യത്യസ്ഥമായ രീതികള്‍ പല സംഘടിത മതവിഭാഗങ്ങളും പ്രകടിപ്പിക്കാറുണ്ട്. ആരുമായും തര്‍ക്കത്തിലേര്‍പ്പെടാതെതന്നെ നമുക്കോരോരുത്തര്‍ക്കും നമ്മുടേതായ രീതിയില്‍ യേശുവിനെ വ്യാഖ്യാനിക്കാവുന്നതാണ്.

യേശുവിന്റെ ജീവിതത്തില്‍ നിന്നും മൂന്ന് മൂല്യസംഹിതകള്‍ വായിച്ചെടുക്കാന്‍ കഴിയും.
ആദ്യത്തേത്: അയല്‍പക്ക സ്നേഹം, രണ്ടാമത്തേത്: പങ്കുവക്കല്‍, മൂന്നാമത്തേത്: പീഢിതന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇവയോരോന്നും വളരെ ലളിതമായ ഭാഷയിലും ഉപമകളിലൂടെയും യേശു വ്യാഖ്യാനിക്കയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു കാട്ടികൊടുക്കുകയും ചെയ്യുന്നുണ്ട്. തന്നെ പോലെ തന്‍റെ അയല്‍ക്കരനേയും ശത്രുവിനേയും സ്നേഹിക്കുമ്പോള്‍ മാത്രമാണ് യേശു വിഭാവനം ചെയ്ത അയല്‍പക്ക സ്നേഹം സാക്ഷാത്കരിക്കപ്പെടുന്നത്. നമ്മെ സ്നേഹിക്കുന്നവരെ മാത്രം തിരിച്ചു സ്നേഹിക്കുന്നതില്‍ മേന്മയൊന്നുമില്ലെന്ന് യേശു ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ആരാണ് തന്‍റെ അയല്‍പക്കകാരനെന്ന ചോദ്യത്തിന് നല്ലവനായ ശമരിയാക്കാരന്‍റെ കഥയിലൂടെ യേശു ഉത്തരം നല്‍കുന്നു.

പരമ്പരാഗതമായി കടുത്ത ശത്രുക്കളാണ് യഹൂദരും ശമരിയക്കാരും. എന്നാല്‍ യഹൂദനായ ഒരുവന്‍ തെരുവില്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് മൃതപ്രായനായി കിടന്നപ്പോള്‍ അതുവഴി കടന്നുപോയ ശത്രുവെങ്കിലും നല്ലവനായ സമരിയക്കാരനായിരുന്നു അയാള്‍ക്ക് ആഹാരം നല്‍കി മുറിവുകള്‍ വച്ചുകെട്ടി പരിചരിച്ചത്. ഈ മൂന്നുപേരില്‍ കവര്‍ച്ചക്കാരുടെ കയ്യിലകപ്പെട്ട യഹൂദന്‍റെ അയല്‍പക്കക്കാരന്‍, ശത്രുവായ ശമര്യാക്കാരനായിരുന്നുവെന്ന് യേശു വ്യക്തമാക്കുന്നു.
അഞ്ചപ്പവും രണ്ട് മീനും കൊണ്ട് ആയിരങ്ങളെ ഊട്ടിയ ശേഷവും ധാരാളം ഭക്ഷണം ബാക്കി വന്നത് ക്രിസ്തുവിന്‍റെ ഒരു അത്ഭുതകൃത്യമായി മാത്രം പല പ്പോഴും വ്യാഖ്യാനിക്കപ്പെടാറുണ്ട്. യേശുവിന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയ ആരാധകര്‍ തങ്ങള്‍ക്കായി മാത്രം കരുതിയിരുന്ന അപ്പവും മീനും സ്വന്തമാക്കാതെ മറ്റുള്ളവര്‍ക്കായി പങ്കുവെക്കാന്‍ യേശുവിനെ ഏല്‍പ്പിക്കുമ്പോഴാണ് എല്ലാവരും ഭക്ഷിച്ച് തൃപ്തരായതിനു ശേഷവും പന്ത്രണ്ടുകുട്ടനിറയെ ഭക്ഷണം ബാക്കി വന്നത്. പൂഴ്ത്തിവച്ചാല്‍ ക്ഷാമവും പങ്കുവച്ചാല്‍ മിച്ചവും വരുമെന്നര്‍ഥം. സ്വാര്‍ത്ഥതയോടെ എല്ലാം സ്വന്തമായി സ്വരൂപിച്ചു വക്കാതെ വ്യക്തിതാത്പര്യങ്ങള്‍ക്കുപരി ചുറ്റുപാടുമുള്ളവരുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ച് അന്യോന്യം സഹകരിക്കാന്‍ തയ്യാറായാല്‍ ക്ഷാമവും പട്ടിണിയും മാറി സുഭിക്ഷിതത്തിലേക്ക് സമൂഹമെത്തുമെന്നാണ് യേശു പഠിപ്പിക്കുന്നത്. സമ്പത്തിന്‍റെ തുല്യതയുടെ അടിസ്ഥാനത്തിലുളള പുനര്‍വിതരണമാണ് ഭക്ഷണത്തിന്‍റെ പങ്കുവയ്ക്കലിലൂടെ യേശു നടത്തിയത്.

പുനഃരുത്ഥാനം പല വീക്ഷണകോണിലൂടെയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ക്രിസ്തീയ ദര്‍ശനസമസ്യയാണ്. ശാരീരികവും സാമ്പത്തികവും സാമൂഹ്യവും മറ്റുമായി വ്യക്തിജീവിതത്തിലോ കുടുംബത്തിലോ സംഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും തിരിച്ചടികള്‍ക്കും ലഭിക്കുന്ന ആത്മീയ പരിഹാരമായി പലരും പുനരുത്ഥാനത്തെ വ്യഖ്യാനിക്കാറുണ്ട്. യേശുവിന്‍റെ ജീവിതം നമുക്ക് പക്ഷേ മറ്റൊരു സന്ദേശമാണ് നല്‍കുന്നത്.

പീഢാനുഭവത്തെയും ഉയിര്‍പ്പിനെയും കുറിച്ച് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു. ഇതാ നാം ജെറുശലേമിലേക്കാണ് പോകുന്നത്. അവിടെവച്ച് മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടേയും വേദജ്ഞരുടേയും കൈകളില്‍ ഏല്പ്പിക്കപ്പെടും. അവര്‍ അവന് മരണശിക്ഷ വിധിക്കും. അവനെ വിജാതിയര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കും. അവര്‍ അവനെ പരിഹസിക്കും. അവന്‍റെ മേല്‍ തുപ്പും. അവനെ ചാട്ടകൊണ്ട് അടിക്കും, കൊല്ലും, മൂന്നു ദിവസം കഴിഞ്ഞ് അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും (മര്‍ക്കോസ് 10:34).
പിന്നീട് എന്താണ് സംഭവിച്ചതെന്ന് പുതിയ നിയമത്തില്‍ ഇങ്ങനെ

രേഖപ്പെടുത്തിയിരിക്കുന്നു: പട്ടാളക്കാര്‍ അവനെ ഒരു ചെങ്കുപ്പായം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞുണ്ടാക്കി അവര്‍ അത് അവന്‍റെ തലയില്‍ വച്ചു. യഹൂദരുടെ രാജാവേ ജയിച്ചാലും എന്നു പറഞ്ഞ് അവര്‍ അവനെ വന്ദിക്കാന്‍ തുടങ്ങി. അവര്‍ ചാട്ട കൊണ്ട് അവന്‍റെ ശിരസ്സില്‍ അടിക്കയും, അവന്‍റെ മുഖത്ത് തുപ്പുകയും, മുട്ടുകുത്തി അവനെ നമസ്കരിക്കുകയും ചെയ്യ്തു. ഇങ്ങനെ പരിഹസിച്ചശേഷം അവര്‍ ചെങ്കുപ്പായം അഴിച്ചുമാറ്റി അവനെ സ്വന്തം വസ്ത്രം തന്നെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി (മര്‍ക്കോസ് 15:16-20). ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം മഗ്ദലനമറിയത്തിനു പ്രത്യക്ഷനായി (മര്‍ക്കോസ് 16: 9).

ബൈബിളില്‍ വചനങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ വായന പുനഃരുത്ഥാനം ഒറ്റപ്പെട്ട ഒരു അത്ഭുതസംഭവമല്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ത്തെഴുന്നേല്‍പിനു മുന്‍പ് നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയും അവയോടുള്ള ധാര്‍മ്മിക പ്രതികരണവും കൂടിയാണത്. നീതിക്കുവേണ്ടി യേശു നടത്തിയ പ്രബോധനങ്ങള്‍ പരീശന്മാരേയും സദ്ദുക്കിയരേയും വേദജ്ഞരേയും പ്രകോപിപ്പിക്കുന്നതുകൊണ്ടാണ് യേശുവിനു കുരിശിലേക്കുള്ള യാത്ര ആരംഭിക്കേണ്ടിവരുന്നത്. അതിക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് കൊള്ളക്കാരോടൊപ്പം കുരിശുമരണം കൈവരിച്ചതിനെ തുടര്‍ന്നാണ് പുനഃരുത്ഥാനവും തുടര്‍ന്ന് സ്വര്‍ഗ്ഗാരോഹണവും സംഭവിക്കുന്നതെന്നാണ് ബൈബിളിന്‍റെ ശ്രദ്ധാപൂര്‍വ്വമായ വായന വെളിപ്പെടുത്തുന്നത്. നീതിക്കു വേണ്ടിയുള്ള നിര്‍ഭയമായ പോരാട്ടം, ഭരണകൂടത്തിന്‍റെ നീതിരഹിതമായ ഇടപെടല്‍, വിചാരണ, അനീതിയാണെന്നറിഞ്ഞുകൊണ്ട് തന്നെയുള്ള ശിക്ഷവിധിക്കല്‍, അതിഭീകരമായപീഡനം ക്രൂശിക്കല്‍ ഇവയെല്ലാം അടങ്ങിയ പരസ്പര ബന്ധിതങ്ങളായ സംഭവങ്ങളുടെ ആകെത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതെന്ന് കാണാന്‍ കഴിയും. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റി നിര്‍ത്തി പുനരുത്ഥാനത്തിന്‍റെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാനാവില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് പുനരുത്ഥാനത്തിന്‍റെ തുടക്കം.

യേശു പറയുന്നുണ്ട് : നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ സംതൃപ്തിയടയും (മത്തായി 5:6). നീതിക്കുവേണ്ടി പീഡയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ് (മത്തായി 5:10)
അമൂര്‍ത്തമായി നടത്താവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള പോരാട്ടം. ആരുടെ പക്ഷത്തുനിന്നാണ്, ആര്‍ക്ക് വേണ്ടിയാണ് അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
യേശു പറയുന്നു: അദ്ധ്വാനിക്കുന്നവരെ, കനത്തഭാരം ചുമക്കുന്നവരെ, നിങ്ങള്‍ ഏവരും എന്‍റെയടുക്കല്‍ വരിക (മത്തായി 11:28). അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗ്ഗരാജ്യം മാത്രമല്ല നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഇഹലോകജീവിതവും നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടമാണ് യേശുവിന്‍റെ കുരിശുമരണത്തിലേക്ക് നയിച്ചത്. താന്‍ മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്ന് യേശു പറയുന്നുണ്ട് (മത്തായി 22:32). അദ്ദേഹം മാമോനെ (ധനദേവത) തിരസ്കരിച്ച് ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പക്ഷം ചേര്‍ന്നാണ് നിലയുറപ്പിച്ചത്.

യേശുവിന്‍റെ പുനഃരുത്ഥാനം പ്രത്യാശയുടെ സന്ദേശമാണ്, ദരിദ്രര്‍ക്കുവേണ്ടി പോരാടുന്നവര്‍ക്കെല്ലാം നല്‍കുന്നത്. ഭരണകൂട മര്‍ദ്ദനോപകരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടാലും കൊലചെയ്യപ്പെട്ടാലും ദരിദ്രപക്ഷ പ്രത്യശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുമെന്ന് സമീപകാല ലോകാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ലാറ്റിനമേരിക്കന്‍ ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പോരാടിവീരചരമമടഞ്ഞ ഫാദര്‍ കാമിലോ ടോറസ്സും പ്രതിനിധാനം ചെയ്ത ആശയങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ലോകയാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു കൂടിയാണ് ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ജനങ്ങളോട് പ്രതിബദ്ധതയും ഉത്തരവാദിത്വമുള്ള ജനാധിപത്യം അധികാരത്തിലെത്തിയിട്ടുള്ളത്. വ്യക്തിജീവിതത്തിലും പൊതു രംഗത്തുമെല്ലാം നീതിക്കുവേണ്ടി പോരാടുകയും അധികാരസ്ഥാപനങ്ങളോട് ഏറ്റുമുട്ടി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സന്ദര്‍ഭമാണ് ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടെത്തുന്ന ഈസ്റ്റര്‍ ദിനം.

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.