അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ഫാ. ടോണി പുല്ലുകാട്ട് പൗരോഹിത്യ ജൂബിലി നിറവില്‍

സോമർസെറ്റ്‌ സെൻറ് തോമസ്‌ സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയ വികാരി ബഹുമാനപ്പെട്ട റവ. ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൗരോഹിത്യത്തിന് ഇത് 25 വർഷം.

ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവജനതയെ ദൈവമാര്‍ഗ്ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്നു തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തന്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ് കീഴടക്കിയ ഫാ. ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.

പൗരോഹിത്യജീവിതത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7-ന് ജനിച്ച ആൻ്റണി സേവ്യറിന്റെ ജീവിതത്തിന്റെ തുടക്കവും മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയെപ്പോലെ തന്നെയായിരുന്നു. വെരൂര്‍ സെൻറ്‌ ജോസഫ് സീറോമലബാര്‍ ഇടവകയില്‍ ഉള്‍പ്പെട്ട പുല്ലേക്കാട്ട് കുടുംബം ഇടവക ദേവാലയവുമായി അടുത്തു പ്രവര്‍ത്തിക്കുന്നവരും ഉറച്ച ദൈവവിശ്വാസം ഉള്ളവരുമായിരുന്നു.

കുടുംബത്തിൽ നിന്നു ലഭിച്ച വിശ്വാസപൈതൃകവും മാനവികമൂല്യങ്ങളും ദൈവികചിന്തയിൽ വളരുന്നതിനും തന്റെ ദൈവവിളി തെരഞ്ഞെടുക്കുന്നതിനും ടോണിയച്ചനെ ഏറെ സഹായിച്ചു. കുട്ടിക്കാലത്തു തന്നെ അൾത്താര ബാലനായി ശുശ്രൂഷ ചെയ്തു. മിഷന്‍ ലീഗും സണ്‍ഡേ സ്‌കൂളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന് ഒമ്പതാം ഗ്രേഡില്‍ പഠിക്കുന്ന സമയത്ത് മൂന്നാം ഗ്രേഡിലെ അധ്യാപകനു പകരം ആദ്യമായി പഠിപ്പിക്കാന്‍ അവസരം ലഭിച്ചത് ഇന്നും ഒരു മധുരിക്കുന്ന ഓര്‍മ്മയാണ്.

ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സഹോദരിമാര്‍ നടത്തിയിരുന്ന വെരൂര്‍ സെൻറ്‌ മേരീസ് എല്‍.പി. സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പ്രീഡിഗ്രി വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ചേര്‍ന്നതായിരുന്നു. വൈദികവൃത്തിയാണ് തന്റെ ജീവിതനിയോഗമെന്ന് അവിടെ വച്ച്‌ തിരിച്ചറിഞ്ഞ അദ്ദേഹം 1988-ല്‍ കുറിച്ചി സെൻറ്‌ തോമസ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥിതിചെയ്യുന്ന റുഹാലയ സെമിനാരിയില്‍ ചേര്‍ന്ന്‌ വൈദികപഠനം പൂര്‍ത്തിയാക്കി. വൈദികപരിശീലനത്തിന്റെ നിർണ്ണായകഘട്ടം ഇവിടെ നിന്നു പിന്നിട്ട അദ്ദേഹം ഉജ്ജയിനിലെ വിക്രം സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും റുഹാലയ മേജര്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫിയിലും ബിരുദം നേടി. വീണ്ടും പഠനം തുടര്‍ന്ന അദ്ദേഹം സാറ്റ്‌നയിലെ സെൻറ് എഫ്രേംസ് തീയോളോജിക്കല്‍ കോളേജില്‍ നിന്നും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ ശേഷമാണ് കേരളത്തിലേക്കു മടങ്ങിയത്.

ചങ്ങനാശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ നിന്നും 1998 ഏപ്രിൽ 14-ന് വൈദികപട്ടം സ്വീകരിച്ച ടോണി അച്ചന്‍ ചങ്ങനാശ്ശേരി സെൻറ്‌ മേരീസ് ദേവാലയത്തില്‍ (പ്രശസ്തമായ പാറേല്‍ പള്ളി) ആണ് ആദ്യം സഹവികാരിയായി നിയമിതനാകുന്നത്. തുടര്‍ന്ന് കുറുമ്പനാടം സെൻറ്‌ ആന്റണീസ് പള്ളിയിലും (1999-2000), തോട്ടയ്ക്കാട് സെൻറ്‌ ജോര്‍ജ് പള്ളിയിലും സഹവികാരിയായി പ്രവര്‍ത്തിച്ച ശേഷം, ആലപ്പുഴ ജില്ലയിലെ കണ്ടങ്കരി സെൻറ് ജോസഫ് പള്ളിയിലാണ് ആദ്യമായി വികാരിയാകുന്നത്. പിന്നീട് മാമ്പുഴക്കരിയിലെ ലൂര്‍ദ്ദ് മാതാ പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു. അതിരൂപതക്കു കീഴിലെ ATMATA കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് വൈദികസേവനത്തിനായി അയക്കപ്പെടുന്നത്. തുടര്‍ന്ന് 2008-ല്‍ അമേരിക്കയിലെ അലബാമയിലുള്ള മൊബൈല്‍ അതിരൂപതയില്‍ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ചിക്കാഗോ സീറോമലബാർ രൂപതയുടെ കീഴിൽ ടെക്‌സാസിലെ പെയർലാൻഡ് സെൻറ്‌ മേരീസ് സീറോമലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ചുരുങ്ങിയ കാലം വികാരിയായ സേവനമനുഷ്ഠിച്ച ശേഷം ശേഷം അദ്ദേഹം ബോസ്റ്റണിലേക്ക് പുതിയ ചുമതലയുമായി യാത്ര തിരിച്ചു.

ബോസ്റ്റണിലെ സെൻറ്‌ തോമസ് സിറോമലബാര്‍ കത്തോലിക്കാ ദേവലയത്തില്‍ 2017 ഫെബ്രുവരി 5-ന് വികാരിയായി ചുമതലയേറ്റ ഫാ. ആൻ്റണി പുല്ലുകാട്ട് പെട്ടന്നാണ് ഇടവക വിശ്വാസികളുടെ പ്രിയപ്പെട്ട ടോണി അച്ചനായി മാറിയത്. തന്റെ മുന്നിലെത്തിയ എല്ലാവരേയും ഒരു പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹം ഇടവകനിവാസികളുടെ സ്‌നേഹവും ആദരവും നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇടവക നിവാസികള്‍ക്കെല്ലാം അദ്ദേഹം ഒരു അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ടു. ഇടവക നിവാസികള്‍ അച്ചന്റെ നേതൃപാടവം ഏറ്റവുമധികം മനസ്സിലാക്കിയത് കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിച്ച കാലത്തായിരുന്നു. ലോകം സാമൂഹിക അകലം പാലിച്ച് പരസ്പരം അകന്നു മാറിയപ്പോള്‍, ടോണി അച്ചന്‍ തന്റെ വിശ്വാസികളെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്തത്.

മസാച്ചുസെറ്റ്‌സ് മാര്‍ച്ച് 12-ന് ലോക്ക് ഡൗണിലേക്കു കടന്നപ്പോള്‍ 12 ദിവസത്തിനുള്ളില്‍ കുര്‍ബാന ലൈവ് സ്ട്രീമിങ്ങില്‍ നടത്തി വിശ്വാസികള്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു.  മതം, സാഹിത്യം, കല എന്നിവയില്‍ ഇടവക വിശ്വാസികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.എം.സി.ബി ടൈംസ് എന്ന ഡിജിറ്റല്‍ മാസികയും ആരംഭിച്ചു.

2020 നവംബർ 28-ന് ന്യൂജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോമലബാർ ഫൊറോനാ വികാരിയായി നിയമിതനായി. സോമര്‍സെറ്റ് ഇടവക ദേവാലയത്തില്‍ നിയോഗിത സേവനം അര്‍പ്പണമനോഭാവത്തോടെ നയിക്കുമ്പോഴും മറ്റു മേഖലകളില്‍ തന്റെ പരിചയസമ്പത്തും വൈദികാനുഭവവും മതബോധനരംഗത്തെ തന്റെ അറിവും ധ്യാനചിന്തകളും മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാനും ടോണി അച്ചന്‍ സമയം കണ്ടെത്തുന്നു.

സഭയുടെ ഐക്യവും മഹത്വവും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ടോണി അച്ചന്‍ ഉത്തരവാദിത്വങ്ങള്‍ ദൈവമഹത്വത്തിനായി നിറവേറ്റുന്നതില്‍ പ്രകടിപ്പിക്കുന്ന ഔത്സുക്യം എടുത്തുപറയേണ്ടിയതാണ്. കര്‍മ്മനിരതനായ ഒരു അജപാലകനെയാണ് ടോണി അച്ചനില്‍ ഇവിടത്തെ ഇടവക സമൂഹത്തിന് കാണാന്‍ കഴിയുന്നത്. ഓരോ ക്രിസ്തീയകുടുംബവും തിരുക്കുടുംബമായി മാറാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്കാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന തന്റെ ബോധ്യം ഹൃദയത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്ന ടോണി അച്ചന്‍, തന്റെ ഇടയജനത്തെയും ആ വലിയ ബോധ്യത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളില്‍ ബദ്ധശ്രദ്ധാലുവാണ്.

ചങ്ങനാശേരി ചീരഞ്ചിറ എന്ന സ്ഥലത്തു നിന്നും ആരംഭിച്ച അച്ചന്റെ ജീവിതയാത്ര സോമര്‍സെറ്റില്‍ എത്തിനില്‍ക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ ഒപ്പം നിന്ന ദൈവത്തിന്റെയും മനുഷ്യരുടെയും സ്‌നേഹവും സാന്ത്വനവും കരുതലും എത്രമാത്രമാണെന്നു ഞങ്ങള്‍ അറിയുന്നു. മാനുഷിക കഴിവുകൾക്കും പ്രാഗത്ഭ്യങ്ങൾക്കുമപ്പുറം വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം നൽകുന്ന അനുഗ്രഹവും സംരക്ഷണവുമാണ് നാളിതുവരെ ടോണി അച്ചന്റെ അജപാലന പ്രവർത്തനങ്ങളുടെ വിജയരഹസ്യം.

പൗരോഹിത്യജീവിതത്തിന്റെ നീണ്ട 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുശവന്റെ കൈയ്യിലെ കളിമണ്ണു പോലെ (ജെറമിയ 18-6) അതിശക്തമായ ദൈവത്തിന്റെ കരങ്ങളില്‍ തന്നെ സമര്‍പ്പിച്ച് ‘ഇതാ ഞാന്‍’ എന്ന പ്രത്യുത്തരം നല്‍കാന്‍ വേണ്ടി ഓരോ നിമിഷവും മനസിനെ സജ്ജമാക്കുന്ന ടോണി അച്ചൻ  ഇടവക സമൂഹത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.

ജൂബിലിയോടനുബന്ധിച്ച് ഇടവക ദേവാലയമായ സോമർസെറ്റ് സെൻറ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ വച്ച് 2022 ജൂൺ 5-ന് ഞായറാഴ്ച രാവിലെ 9.30-ന് അച്ചൻ കൃതജ്ഞതാബലി അര്‍പ്പിക്കും. ദിവ്യബലിയെ തുടര്‍ന്ന് പൗരോഹിത്യ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാന്‍ സോമര്‍സെറ്റിലെ വിശ്വാസിസമൂഹം 11.30-ന് അനുമോദന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

സെബാസ്റ്റ്യൻ ആൻ്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.