
കോംഗോ നദിയിൽ സഞ്ചരിച്ച ഒരു ചരക്ക് കപ്പലിലെ മുഴുവൻ യാത്രക്കാരെയും എബോള, കോളറ പരിശോധനയ്ക്ക് വിധേയമാക്കി. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘യിങ്ഫെങ് 2’ (Yingfeng 2) എന്ന കപ്പലാണ് തലസ്ഥാനമായ കിൻഷാസയ്ക്ക് സമീപം അധികൃതർ തടഞ്ഞത്. കപ്പലിൽ ആകെ 255 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പനിയും വയറിളക്കവുമായി കപ്പലിൽ നിന്ന് ആശുപത്രിയിലെത്തിച്ച ഒരു യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി കപ്പൽ ക്വാറന്റൈൻ ചെയ്തത്. ഇയാൾക്ക് പുറമെ രണ്ട് മുതിർന്നവരും മൂന്ന് വയസ്സുള്ള കുട്ടിയും നവജാത ശിശുവുമാണ് ഇതുവരെ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും വിദഗ്ദ്ധ സംഘം കപ്പലിൽ പരിശോധന നടത്തിവരികയാണ്. നിലവിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 21 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി റോജർ കംബ വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ 17-ാമത് എബോള വ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ അപൂർവമായ ‘ബുണ്ടിബുഗ്യോ’ ഇനത്തിൽപ്പെട്ട വൈറസാണ് രോഗം പരത്തുന്നത്. ഈ വൈറസിനെതിരെ നിലവിൽ ഔദ്യോഗിക വാക്സിനുകളോ, പ്രത്യേക മരുന്നുകളോ ലഭ്യമല്ല.




