
ലോകമെമ്പാടുമുള്ള സഭാധിഷ്ഠിത സന്നദ്ധ സംഘടനകൾക്കായി അനുവദിച്ച 1.4 ബില്യൺ ഡോളറിന്റെ അന്താരാഷ്ട്ര സഹായ പാക്കേജിൽ കത്തോലിക്കാ സഭയുടെ പ്രമുഖ ചാരിറ്റി ഏജൻസിയായ കാത്തലിക് റിലീഫ് സർവീസസിനും (CRS) പങ്കാളിത്തം. വിവിധ വിശ്വാസാധിഷ്ഠിത സംഘടനകൾ അടങ്ങുന്ന കൂട്ടായ്മയുടെ ഭാഗമായാണ് കാത്തലിക് റിലീഫ് സർവീസസിന് ഈ ധനസഹായത്തിന്റെ പങ്ക് ലഭിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, ലൈബീരിയ, നൈജീരിയ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റ് ആരോഗ്യ ശൃംഖലകൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈ തുക വിനിയോഗിക്കാൻ കാത്തലിക് റിലീഫ് സർവീസസ് തീരുമാനിച്ചു. കൂടാതെ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വൈദ്യസഹായവും ആരോഗ്യ പരിപാലനവും ആവശ്യമുള്ള താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പദ്ധതി, സംഘടനയെ സഹായിക്കും.
ആഫ്രിക്കൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ മറ്റ് സമാനമനസ്കരായ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് കാത്തലിക് റിലീഫ് സർവീസസ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്.




