
യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞ് ലെയോ പതിനാലാമൻ മാർപാപ്പ. “ലഹരിക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം നല്ലൊരു കുടുംബമാണ്” എന്ന് പാപ്പ പറഞ്ഞു. ലാറ്റിൻ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷൻ (CAL) സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഓഗസ്റ്റ് 27 ന് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഈ പരാമർശം നടത്തിയത്. ഓഗസ്റ്റ് 25 മുതൽ 27 വരെ നടക്കുന്ന ഈ സമ്മേളനം മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളിലേക്കുള്ള അവരുടെ റിക്രൂട്ട്‌മെന്റും തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലഹരിക്ക് അടിമപ്പെട്ടവരെ സഹായിക്കാൻ കുടുംബങ്ങൾക്ക് കഴിയും. യുവാക്കളിലെ ലഹരി ഉപയോഗവും കുടുംബങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മാർപാപ്പ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. “ലഹരി ഉപയോഗം, അക്രമം, കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യൽ, ദാരിദ്ര്യം, അല്ലെങ്കിൽ ആളുകളെ സമൂഹത്തിന്റെ പാർശ്വവൽക്കരണത്തിലേക്ക് തള്ളിവിടുന്ന അവസരങ്ങളുടെ അഭാവം എന്നിവ മൂലം തകർന്ന നിരവധി കുടുംബങ്ങളുടെ വേദനയ്ക്ക് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്,” പാപ്പ പറഞ്ഞു. ഇതിന് പരിഹാരമായി കുടുംബത്തെ ‘ആഭ്യന്തര സഭ’ (domestic church) ആയി വീണ്ടും ഉയർത്തിക്കാട്ടണമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
“സഭയെ ‘കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും’ ആക്കാൻ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ ‘ആഭ്യന്തര സഭ’ എന്ന് ശരിയായി വിശേഷിപ്പിച്ച കുടുംബമാണ് ജീവൻ പരിപാലിക്കുകയും സംരക്ഷിക്കപ്പെടുകയും ആസൂത്രണം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥലം. ലഹരിക്കെതിരെ നല്ലൊരു കുടുംബത്തേക്കാൾ മികച്ച ഒരു പ്രതിരോധമില്ല,” പാപ്പ പറഞ്ഞു.
ലഹരിക്കെതിരെയുള്ള പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ച ലെയോ മാർപാപ്പ, സഭ മനുഷ്യന്റെ ദുരിതങ്ങളെയും മറ്റുള്ളവരുടെ വേദനിക്കുന്ന ശരീരത്തെയും തൊട്ടറിയണമെന്നാണ് യേശു ആഗ്രഹിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.




