ക്രൈസ്തവലോകത്തിന് കാപ്പിയെ സുപരിചിതമാക്കിയ ലെബനീസ് പുരോഹിതൻ

ലോകമെമ്പാടും ഉള്ള ലക്ഷക്കണക്കിന് ആളുകളുടെ ഒരു ദിവസം മിക്കപ്പോഴും ആരംഭിക്കുന്നത് ഒരു കാപ്പിയിൽ നിന്നാണ്. അത്രയേറെ ജനമനസുകളിൽ സ്വീകാര്യത നേടിയ ഒന്നാണ് കാപ്പി. എന്നാൽ, പതിനേഴാം നൂറ്റാണ്ടിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അന്ന് യൂറോപ്പിലെ ക്രിസ്തീയ സമൂഹങ്ങൾക്ക് ‘തുർക്കികളുടെ വീഞ്ഞ്’ എന്നറിയപ്പെട്ടിരുന്ന ഈ കറുത്ത പാനീയം അത്ര സുപരിചിതമോ സ്വീകാര്യമോ ആയിരുന്നില്ല. ഒട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശ ചരിത്രവും ഇസ്ലാമിക ലോകത്തെ സൂഫി സന്യാസിമാരുടെ ആത്മീയ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാൽ, കറുത്ത നിറമുള്ള ഈ പാനീയത്തെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ഈ അവിശ്വാസത്തെ മറികടന്ന്, പാശ്ചാത്യ ക്രൈസ്തവ സംസ്കാരവുമായി കാപ്പി എന്ന പാനീയത്തെ ലയിപ്പിച്ചതിനു പിന്നിൽ ലെബനനിൽ നിന്നുള്ള ഒരു മാരോനൈറ്റ് (Maronite) കത്തോലിക്കാ വൈദികനു വലിയൊരു പങ്കുണ്ട്. ആ വൈദികനാണ് ഫാദർ അന്തോണിയോ ഫൗസ്റ്റോ നൈറോണി!

യഥാർഥത്തിൽ ‘മെഹ്രെജ് ഇബ്ൻ നിംറം’ എന്ന് പേരുള്ള ഫാദർ നൈറോണി ലെബനനിൽ ജനിച്ച് പിന്നീട് റോമിലേക്ക് കുടിയേറിയ ഒരു പണ്ഡിതനായിരുന്നു. റോമിലെ പ്രശസ്തമായ ‘സാപ്പിയൻസ’ സർവകലാശാലയിൽ സിറിയക് ഭാഷാ പ്രൊഫസറായിരുന്ന അദ്ദേഹം 1671-ൽ എഴുതിയ ‘ദി ആർട്ട് ഓഫ് ഡ്രിങ്കിംഗ് കോഫി’ (De saluberrima potione cahue seu cafe nuncupata discursus) എന്ന ലാറ്റിൻ ഗ്രന്ഥത്തിലൂടെയാണ് കാപ്പിയുടെ ചരിത്രം പാശ്ചാത്യ ലോകം ആദ്യമായി വായിച്ചറിയുന്നത്.

ഇന്ന് ലോകമെമ്പാടും സുലഭമായി ലഭിക്കുന്ന കാപ്പി കണ്ടെത്തിയ കാൽഡി എന്ന ആട്ടിടയന്റെ കഥ ആദ്യമായി രേഖപ്പെടുത്തിയത് ഫാദർ നൈറോണിയാണ്. അറേബ്യയിലെ (ഇന്നത്തെ യെമൻ) കാടുകളിൽ രാത്രിയിൽ ഉറങ്ങാതെ നൃത്തം വെക്കുന്ന ആടുകളെ കണ്ട് അദ്ഭുതപ്പെട്ട ഇടയൻ, അവ ഒരു പ്രത്യേക ചെടിയുടെ ചുവന്ന പഴങ്ങൾ തിന്നുന്നതാണ് ഇതിന് കാരണമെന്ന് മനസ്സിലാക്കി. ഈ വിവരം അടുത്തുള്ള ആശ്രമത്തിലെ സന്യാസിമാരെ അറിയിക്കുകയും, സന്യാസിമാർ ഈ പഴങ്ങൾ വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിച്ചപ്പോൾ രാത്രികാല പ്രാർഥനകളിലും ജാഗരണങ്ങളിലും തങ്ങളെ ഉണർന്നിരിക്കാൻ ഇത് സഹായിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഇസ്ലാമിക മിസ്റ്റിക് സന്യാസിമാരായ സൂഫികൾ രാത്രി പ്രാർഥനകൾക്കായി കാപ്പി ഉപയോഗിച്ചിരുന്ന ചരിത്രത്തെ, ഒരു ക്രൈസ്തവ ആശ്രമ പശ്ചാത്തലത്തിലേക്ക് നൈറോണി ചേർത്തുവച്ചു.

തുർക്കി സാമ്രാജ്യവുമായി കടുത്ത രാഷ്ട്രീയ-മതപരമായ സംഘർഷങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ, യൂറോപ്യന്മാർ കാപ്പിയെ ‘പിശാചിന്റെ പാനീയം’ എന്ന് വിളിച്ച് അകറ്റി നിർത്തിയിരുന്നു. എന്നാൽ ഈ പാനീയം വെറുമൊരു അന്യദേശ വിഭവമല്ലെന്നും, മറിച്ച് മനുഷ്യന്റെ വിവേകത്തെ ഉണർത്താൻ ദൈവിക പരിപാലനയാൽ (Divine Providence) പ്രകൃതി നൽകിയ ഒരു സമ്മാനമാണെന്നും ഫാദർ നൈറോണി സമർഥിച്ചു. കാപ്പി കുടിക്കേണ്ട ശരിയായ രീതികൾ, അത് വറുക്കേണ്ട പാകം, വെറുംവയറ്റിൽ കുടിച്ചാലുണ്ടാകുന്ന ദോഷങ്ങൾ എന്നിവയെല്ലാം അദ്ദേഹം തന്റെ പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചു.

നൈറോണിയുടെ ഈ ഇടപെടലോടെ വെനീസിലും റോമിലുമുള്ള ക്രിസ്തീയ ഭവനങ്ങളിലും ആശ്രമങ്ങളിലും കാപ്പി ഒരു പ്രധാന പാനീയമായി മാറിത്തുടങ്ങി. ഒരു ലെബനീസ് മാരോനൈറ്റ് പണ്ഡിതന്റെ കൈകളിൽ എത്തിയതോടെ, വെറുമൊരു വിത്ത് മാത്രമായിരുന്ന കാപ്പി പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ കരുതലിന്റെ സാക്ഷ്യമായി മാറുകയായിരുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക പാലമായി മാറിയ ഫാദർ നൈറോണിയുടെ ഈ ചരിത്രപരമായ ഇടപെടലാണ്, ഇന്ന് പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള കൂട്ടായ്മകളിലും ആശ്രമ അടുക്കളകളിലും കാപ്പിയെ ഒരു സജീവ സാന്നിധ്യമാക്കി മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.