വി. ജോൺ പോൾ രണ്ടാമൻ പാപ്പയെ രൂപപ്പെടുത്തിയ ‘സാധാരണക്കാരനായ’ പിതാവ്

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തെയും കത്തോലിക്കാ സഭയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച ആഗോള സഭയുടെ തലവൻ. എന്നാൽ, ‘ലോലെക്’ (Lolek) എന്ന് വിളിപ്പേരുള്ള ആ കൊച്ചു ബാലനെ ആഗോള സഭയുടെ അമരക്കാരനാക്കി മാറ്റിയതിന് പിന്നിൽ വലിയൊരു മനുഷ്യനുണ്ടായിരുന്നു- അദ്ദേഹത്തിന്റെ പിതാവ്, കരോൾ വോയ്റ്റീവ സീനിയർ. തുടർന്ന് വായിക്കുക.

ഒമ്പതാം വയസ്സിൽ അമ്മ തണലൊഴിഞ്ഞപ്പോൾ, ശക്തിയായ അപ്പൻ

1929-ൽ അമ്മ എമിലിയ വോയ്റ്റീവ മരിക്കുമ്പോൾ ഒമ്പത് വയസ്സ് മാത്രമായിരുന്നു മകൻ കരോളിന്‌ പ്രായം. അക്കാലത്ത് ഭാര്യ മരിച്ച പുരുഷന്മാർ കുട്ടികളെ വളർത്താൻ മറ്റുള്ളവരുടെ സഹായം തേടുകയോ രണ്ടാമത് വിവാഹം കഴിക്കുകയോ ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഓസ്ട്രോ-ഹംഗേറിയൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന വോയ്റ്റീവ സീനിയർ തന്റെ മക്കൾക്കായി ജീവിതം മാറ്റിവെക്കാൻ തീരുമാനിച്ചു. അദ്ദേഹം പിന്നീട് മറ്റൊരു വിവാഹം കഴിച്ചില്ല.

“അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. ദയയുള്ളവൻ, സൗമ്യൻ, ക്ഷമാശീലൻ. ലോലെകിന് അദ്ദേഹം ഒരു അപ്പൻ മാത്രമല്ല, അമ്മ കൂടിയായിരുന്നു”-  ജോൺ പോൾ രണ്ടാമന്റെ മാതാപിതാക്കളുടെ ജീവചരിത്രകാരിയായ മിലേന കിൻഡ്സിയുക് പറയുന്നു. ‘എന്റെ അപ്പനെ ഒരു അസാധാരണ മനുഷ്യനായാണ് ഞാൻ കരുതുന്നത്, എന്റെ ആദ്യത്തെ സെമിനാരി വീടായിരുന്നു’ എന്ന് മാർപാപ്പ തന്നെ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

രാത്രിയിൽ ഉണരുമ്പോൾ കണ്ട ആ കാഴ്ച

സൈനികനായിരുന്ന അപ്പന്റെ ജീവിതം കടുത്ത അച്ചടക്കമുള്ളതായിരുന്നു. ഭാര്യയുടെ വേർപാടിന് ശേഷം അത് പൂർണ്ണമായും പ്രാർഥനാനിർഭരമായ ഒന്നായി മാറി. “രാത്രിയിൽ ഞാൻ എപ്പോഴെങ്കിലും പെട്ടെന്ന് ഉണരുമ്പോൾ കാണുന്നത് എന്റെ അപ്പൻ മുട്ടുകുത്തി നിന്ന് പ്രാർഥിക്കുന്നതാണ്. ആ കാഴ്ച എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞിട്ടില്ല,” ജോൺ പോൾ രണ്ടാമൻ പിന്നീട് എഴുതി. സ്വയം കർക്കശമായ നിയമങ്ങൾ വച്ച് ജീവിച്ചിരുന്ന ആ അപ്പന് മകനെ തിരുത്താൻ പ്രത്യേകം വാക്കുകൾ ഉപയോഗിക്കേണ്ടി വന്നിരുന്നില്ല. ആ ജീവിതം കണ്ടാണ് മകൻ ജീവിത കടമകൾ വിട്ടുവീഴ്ചയില്ലാതെ പൂർത്തിയാക്കാൻ പഠിച്ചത്.

അമ്മയുടെ മരണശേഷം അപ്പൻ രണ്ട് മക്കളെയും കൂട്ടി ‘കൽവാരിയ സെബ്രിദോവ്സ്ക’ എന്ന മരിയൻ തീർഥാടന കേന്ദ്രത്തിൽ പോയി. അവിടെയുള്ള മാതാവിന്റെ രൂപത്തിന് നേരെ വിരൽ ചൂണ്ടി അദ്ദേഹം മക്കളോട് പറഞ്ഞു: “ഇനി മുതൽ ഇതാണ് നിങ്ങളുടെ അമ്മ.” ഈയൊരു പ്രവർത്തിയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷതയായ ‘മരിയൻ ഭക്തിക്ക്’ അടിസ്ഥാനമിട്ടത്. പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ ഭക്തി അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിന്റെ സവിശേഷതകളിലൊന്നായി മാറി

കഥ പറയുന്ന ക്യാപ്റ്റൻ വോയ്റ്റീവ

പ്രാർഥനയിൽ മാത്രമല്ല, മകന്റെ ദൈനംദിന ജീവിതത്തിലും ആ പിതാവിന് വലിയ സ്വാധീനമായിരുന്നു. മകനെ ജർമ്മൻ ഭാഷ പഠിപ്പിച്ചു, കായിക വിനോദങ്ങൾക്കും മലകയറ്റത്തിനും പ്രോത്സാഹിപ്പിച്ചു, പോളണ്ടിന്റെ ചരിത്രവും സാഹിത്യവും പറഞ്ഞുകൊടുത്തു. മകന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ ഈ മുൻ സൈനികൻ ഷെൽഫിൽ നിന്ന് ചിത്രങ്ങളുള്ള ചരിത്രപുസ്തകങ്ങൾ എടുത്ത് അവർക്ക് പോളണ്ടിന്റെ വീരഗാഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. മക്കൾക്ക് സ്വയം വായിക്കാൻ പ്രായമായ ശേഷവും അദ്ദേഹം അവർക്കായി ഉറക്കെ പുസ്തകങ്ങൾ വായിച്ചുകേൾപ്പിച്ചിരുന്നു. വീട്ടിലെ എല്ലാ ജോലികളും അദ്ദേഹം ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്.

ദുരന്തങ്ങളുടെ പരമ്പരയും 20-ാം വയസ്സിലെ ഏകാന്തതയും

വളരെ സാധാരണമായ ഒരു ജീവിതമായിരുന്നു അവരുടേത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളും ആ കുടുംബത്തെ വേട്ടയാടി. അമ്മയുടെ മരണത്തിന് പിന്നാലെ 1932-ൽ കരോളിന്റെ ഒരേയൊരു ജ്യേഷ്ഠൻ എഡ്മണ്ട് (ഒരു യുവ ഡോക്ടറായിരുന്നു അദ്ദേഹം) രോഗിയെ ശുശ്രൂഷിക്കുന്നതിനിടയിൽ പനി പിടിപെട്ട് അപ്രതീക്ഷിതമായി മരണപ്പെട്ടു.

ഒടുവിൽ 1941 ഫെബ്രുവരിയിൽ, നാസി ജർമ്മനിയുടെ അധിനിവേശത്തിലുള്ള ക്രാക്കോവിലെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ 20 വയസ്സുകാരനായ കരോൾ കാണുന്നത് തന്റെ അപ്പൻ മരിച്ചുകിടക്കുന്നതാണ്. മാതാപിതാക്കളോ, സഹോദരങ്ങളോ, കുടുംബമോ ഇല്ലാതെ ആ ഇരുപതാം വയസ്സിൽ കരോൾ വോയ്റ്റീവ ഈ ലോകത്ത് പൂർണ്ണമായും ഒറ്റയ്ക്കായി.

വെറുപ്പിന് പകരം സ്നേഹം; വിശുദ്ധ പദവിയിലേക്ക്

ഇത്രയധികം ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നിട്ടും കരോൾ എന്ന യുവാവ് തളർന്നുപോയില്ല, ലോകത്തോട് വെറുപ്പുള്ളവനായി മാറിയതുമില്ല. പകരം, മറ്റുള്ളവരോട് ക്ഷമിക്കുന്ന, കരുണയുള്ള, ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുന്ന ഒരു മനുഷ്യനായി അദ്ദേഹം വളർന്നു. അതിന് കാരണം അപ്പൻ പകർന്നുനൽകിയ വിശ്വാസത്തിന്റെ ആഴമായിരുന്നു. അപ്പൻ കാണിച്ചു തന്ന സ്നേഹവും കരുണയും ആത്മവിശ്വാസവും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചതിനാൽ തന്നെയാണ് കത്തോലിക്കാ സഭയിൽ അതിവേ​ഗം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാനുള്ള ഭാ​ഗ്യവും അദ്ദേഹത്തിന് ലഭിച്ചത്.

ഒരു സാധാരണ മനുഷ്യനിൽ നിന്നും മാർപാപ്പയിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരത്തിന് കാരണമായും ആ പിതാവ് തന്നെയായിരുന്നു. ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു മാർപാപ്പയെ രൂപപ്പെടുത്തിയ ആ അപ്പന്റെ ജീവിതത്തെ കത്തോലിക്കാ സഭയും ഇപ്പോൾ ആദരിക്കുകയാണ്. 2020-ൽ ക്രാക്കോവ് അതിരൂപത കരോൾ വോയ്റ്റീവ സീനിയറിനെ വിശുദ്ധ പദവിയിലേക്കുയർത്തുന്നതിന്റെ ആദ്യ പടിയായി ‘ദൈവദാസൻ’ (Servant of God) ആയി പ്രഖ്യാപിച്ചു. ആ നാമനിർദേശ പ്രക്രിയകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

മക്കളുടെ മുന്നിൽ വെറുതെ വാക്കുകൾ കൊണ്ട് ഉപദേശിക്കുന്നതിനേക്കാൾ, സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിക്കുന്നതാണ് യഥാർഥ പിതാവിന്റെ കടമയെന്ന് ഈ അപ്പന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒരു പുരുഷൻ വിചാരിച്ചാൽ അമ്മയുടെ സ്നേഹവും അപ്പന്റെ കരുതലും ഒരേപോലെ മക്കൾക്ക് നൽകാൻ കഴിയുമെന്ന് കരോൾ വോയ്റ്റീവ സീനിയർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു തന്നു. ഈ പിതൃദിനത്തിൽ, പ്രതിസന്ധികളിൽ തളരാതെ കുടുംബത്തെ നയിക്കുന്ന, മക്കളുടെ സ്വപ്നങ്ങൾക്ക് കാവലിരിക്കുന്ന ലോകത്തിലെ എല്ലാ അപ്പന്മാർക്കുമായി നമുക്ക് ഈ പുണ്യജീവിതത്തെ നോക്കിക്കാണാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.