ചാവറ പിതാവിന്റെ ചാവരുൾ

“ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവവമായിരുന്നു” – കാലാകാലങ്ങളിൽ നിത്യതയുടെ ആ വചനം ദൈവികമനുഷ്യരിലൂടെ ഈ ഭൂമിയിൽ ഒഴുകിപ്പരക്കാനിടയായി എന്നത് ഓരോ കാലഘട്ടത്തിനും ലഭിച്ച സുവിശേഷംതന്നെ. അത് കാലങ്ങൾക്കതീതമായി നിലകൊള്ളുകയും ഉയിർകൊള്ളുന്ന പുതിയ കാലചരിത്രങ്ങൾക്കനുസൃതമായി പുത്തൻ വ്യാഖ്യാനങ്ങൾക്ക് അർഥപൂർണ്ണമായി വഴിതുറക്കുകയും ചെയ്യുന്നു എന്നതിനാൽ വീണ്ടുംവീണ്ടും വർത്തമാനത്തിന്റെ സംസാരമാവുന്നു. എഴുതപ്പെട്ട വിഷയത്തിന്റെ ഫലദായക പ്രസക്‌തിയാണ് ഇതിന് ആധാരം.

150 വർഷങ്ങൾക്കുമുമ്പ് കേരളകുടുംബങ്ങൾക്കായി ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന വിശുദ്ധ സന്യാസിയാൽ എഴുതപ്പെട്ട ഒരു കുറിമാനം – ‘ഒരു നല്ല അപ്പന്റെ ചാവരുൾ’ ഇങ്ങനെ കാലങ്ങളെ സ്വാധീനിക്കുകയും കാലങ്ങൾക്കുമീതെ ഉദിച്ചുനിൽക്കുകയും ചെയ്യുന്നതാണ് നാമിന്ന് അതിനെക്കുറിച്ച് ചിന്തിക്കാൻ കാരണം. കാലത്തിന്റെ പഴക്കം അതിന്റെ ആധികാരികതയെയും ആഴത്തെയും കൂട്ടിയിട്ടേയുള്ളൂ ഒട്ടും കുറച്ചിട്ടില്ല. കുടുംബം എന്നും പ്രവാചകന്മാരുടെയും സാമൂഹ്യപരിഷ്കർത്താക്കളുടേയും വിശുദ്ധമനുഷ്യരുടെയും ഇഷ്ടവിഷയമായിരുന്നു. സമൂഹത്തിന്റെ നവോത്ഥാനം തുടങ്ങുന്നത്/ തുടങ്ങേണ്ടത് കുടുംബത്തിൽനിന്നാണ് എന്നതാവാം ഒരു കാരണം. ഭദ്രമായും ദൈവവിശാസത്തിലധിഷ്ഠിതമായും സ്നേഹത്തിൽ വേരുപാകിയും കുടുംബന്ധങ്ങൾ പണിതുയർത്തപ്പെടുമ്പോൾ അത് ആരോഗ്യകരമായ സമൂഹത്തിന്റെ നിർമ്മിതിതന്നെയാണ് എന്ന വളരെ ലളിതമായ ലോജിക്കാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

വി. ചാവറപ്പിതാവ് 19-ാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യത്തിൽ നിന്നിട്ട് തന്റെ ചുറ്റുപാടുകളെ അപഗ്രഥിച്ചുകൊണ്ടു നൽകിയ കുടുംബചട്ടങ്ങൾ ആ കാലഘട്ടത്തിനുമാത്രമല്ല, 150 വർഷങ്ങൾക്കിപ്പുറം ഇന്നും ഇനി എന്നും പ്രസക്തമാണെന്ന് 12 തലക്കെട്ടുകളോടുകൂടി, 40 ചെറിയ ഖണ്ഡികകളിലായി എഴുതപ്പെട്ട ചാവരുളിലൂടെ ഒരുവട്ടം കടന്നുപോയാൽ ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തന്റെ ഇടവകക്കാരായ കൈനകരികാർക്കുവേണ്ടി വിശുദ്ധൻ എഴുതിയ ചട്ടങ്ങൾ എല്ലാ കുടുംബങ്ങൾക്കും അനുശീലിക്കാവുന്ന ഒരു നിയമപുസ്തകമാണ്.

കുടുംബം എന്നതിന് കൃത്യമായ ഒരു ക്രിസ്തീയനിർവചനം നൽകിക്കൊണ്ടാണ് ചാവരുൾ തുടങ്ങുന്നത്. തുടർന്ന് സ്നേഹം, ബന്ധങ്ങൾ, പരോപകാരം, നീതി, സമ്പത്തിന്റെ അർഥവും വിനിയോഗവും, ദൈവഭയം, വിനയം, അധ്വാനശീലം, എന്നിങ്ങനെ വിവിധങ്ങളായ കുടുംബമൂല്യങ്ങളെ ചെറുകഥകളും ഉപമകളും കോർത്തിണക്കി സുന്ദരമായ ഭാഷയിൽ അർഥവത്തായി വിവരിച്ചിരിക്കുന്നു.

മക്കളെ വളർത്തുന്നതിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന അവസാനഭാഗം ഒരു developmental സൈക്കോളോജിയുടെ (വളർച്ചാ മനഃശാസ്ത്രത്തിന്റെ) മലയാളവിവർത്തനമായി വേണമെങ്കിൽ കാണാവുന്നതാണ്. കുടുംബങ്ങൾക്കായി നൽകപ്പെട്ട ചാവരുൾ ബൈബിൾ അധിഷ്ഠിതമാണ്. അത് ദൈവശാസ്ത്രം ഉൾക്കൊള്ളുന്നതാണ്. കുടുംബശാസ്ത്രത്തിന്റെ എല്ല മാനങ്ങളും അതിലുണ്ട്‌; സാമൂഹികശാസ്ത്രവും അതിലടങ്ങിയിരിക്കുന്നു. ഒപ്പം മനഃശാസ്ത്രപരമായ കുടുംബമാനങ്ങൾ അതിൽ വ്യക്തമാക്കിയിരിക്കുന്നു. വളരെ സമ്യക്കായി, എന്നാൽ അർഥവ്യാപ്തിയോടെ കുടുംബനവീകരണം എന്ന കൃത്യമായ ലക്ഷ്യത്തോടെ വിരചിതമായ ഈ കുടുംബചട്ടങ്ങൾ തീർച്ചയായും ഒരു നവസമൂഹസൃഷ്ടി സാധ്യമാക്കുമെന്നതിൽ സംശയത്തിനിടയില്ല.

നഷ്ടമാകുന്ന കുടുംബമൂല്യങ്ങളെ തിരികെ പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമമെന്ന രീതിയിൽ ചാവരുൾ എന്നെത്തേക്കാളും ഇന്ന് പ്രസക്തമാണെന്നുതോന്നുന്നു. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും സാധുത ചോദ്യംചെയ്യപ്പെടുന്ന വർത്തമാനകാലത്തിൽ സ്നേഹത്തിന്റെയും പരസ്പരസഹകരണത്തിന്റെയും മൂല്യങ്ങളെ ഉയർത്തിക്കാട്ടി കുടുംബബന്ധങ്ങളുടെ ഉഷ്മളതയിലേക്കു തിരികെ പ്രവേശിക്കാൻ ചാവരുൾ നമ്മെ ക്ഷണിക്കുന്നുണ്ട്. എല്ലാം വളരെ പെട്ടെന്നു  നടക്കണമെന്നു കരുതുകയും ക്ഷമയോ, സാവകാശമോ, കാത്തിരിപ്പോ അന്യംനിൽക്കുകയും ചെയ്യുന്ന സമൂഹത്തിലും വ്യക്തിജീവിതത്തിലും അവയ്‌ക്കൊക്കെ നേർവിപരീതമായി നീണ്ടുനിൽക്കുന്ന പരിശ്രമങ്ങളും അധ്വാനങ്ങളും ക്ഷമാശീലവും പാലിക്കേണ്ടതിന്റെയും വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തിനും ചാവരുൾ അടിവരയിടുന്നു. കുടുംബജീവിതങ്ങൾ പരാജയപ്പെടുന്ന പ്രായോഗികതലങ്ങളിൽ ദൈവരാജ്യമൂല്യങ്ങൾക്കായി എങ്ങനെ നിലകൊള്ളാമെന്നും സുവിശേഷമൂല്യങ്ങൾ പ്രാവർത്തികമാക്കി എങ്ങനെ വിജയിക്കാമെന്നും ചാവരുൾ നമുക്ക് പറഞ്ഞുതരുന്നു.

ക്രൈസ്തവസഭയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിനിന്നുകൊണ്ട് കുടുംബങ്ങളുടെ കെട്ടുറപ്പും വളർച്ചയും ഉറപ്പുവരുത്താനുള്ള ഒരു ആചാര്യന്റെ ശ്രമമാണ് ‘നല്ല അപ്പന്റെ ചാവരുളി’ലൂടെ പ്രകാശിതമാകുന്നത്. പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള ഇതിലെ പ്രതിപാദ്യങ്ങൾ ഈ വിഷയങ്ങളെക്കുറിച്ച് എക്കാലത്തെയും മനോഹരവും അർഥസമ്പുഷ്ടവുമായ നിർദേശങ്ങളാണ് എന്ന് നിസ്സംശയം പറയാം. ആധുനികമനഃശാസ്ത്രം മനുഷ്യന്റെ ദിനചര്യയ്ക്ക് അവന്റെ സ്വഭാവരൂപവൽക്കരണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച്  സംസാരിക്കുന്നതിന് എത്രയോമുമ്പുതന്നെ കൃത്യമായി, ആരോഗ്യകരമായ ഒരു ദിനചര്യക്രമം പാലിക്കുന്നതിനെപ്പറ്റി ചാവറപിതാവ് കുറിച്ചുവച്ചിരിക്കുന്നു. മക്കളുടെ വളർത്തലിനെക്കുറിച്ചു വിശദീകരിക്കുന്ന അവസാനഭാഗം ഉത്തരവാദിത്വപ്പെട്ട പേരന്റിംഗിനുള്ള ഒരു കൈപ്പുസ്തകമാണ്. മനഃശാസ്ത്രവും ദൈവശാസ്ത്രവും കോർത്തിണക്കി തികച്ചും പ്രായോഗികമായി മാതാപിതാക്കളുടെ കടമകളെയും മക്കളുടെ വളർത്തലിനെയും ഘട്ടംഘട്ടമായി ചിത്രീകരിക്കുന്ന ഈ ഭാഗം ചാവറ പിതാവിന്റെ ആഴപ്പെട്ട നിരീക്ഷണപാടവത്തെയും അറിവിനെയും വ്യക്തമാക്കുന്നു.

‘ചാവരുൾ’ വെറും ഒരു കാലഘട്ടത്തിനുവേണ്ടിഎഴുതപ്പെട്ടതല്ല. മറിച്ച്, എല്ലാ കാലഘട്ടത്തിനും അനുയോജ്യമാണത്. ചാവരുൾ ഒരു കരക്കാർക്കുവേണ്ടിമാത്രം വിരചിതമായതല്ല മറിച്ച്, കുടുംബങ്ങളുള്ളിടത്തെല്ലാം പ്രവർത്തികമാക്കാൻവേണ്ടി എഴുതപ്പെട്ടതാണ്. ചാവരുൾ, തിരുക്കുടുംബത്തെ ഹൃദയത്തിൽ പൂജിച്ച ഒരു വിശുദ്ധന്റെ കുടുംബങ്ങൾക്കായുള്ള തിരുശേഷിപ്പ് തന്നെ ആണെന്നുപറയാം.‌

സി. സോജ CMC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.