വി. ഫൗസ്റ്റീനായ്ക്കുണ്ടായ ഉണ്ണീശോ ദർശനവും സന്ദേശവും

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യവിശുദ്ധയായ പോളണ്ടിലെ വി. ഫൗസ്റ്റീന, ദൈവകാരുണ്യത്തിന്റെ പ്രചാരക പോലെ ഉണ്ണീശോയോടുള്ള ഭക്തിയിലും ഭുവനപ്രസിദ്ധയാണ്. ജീവിതത്തിലുടനീളം വി. ഫൗസ്റ്റീന ഈശോയുടെ നിരവധി ദർശനങ്ങൾക്ക് സാക്ഷ്യംവഹിച്ചവളാണ്. ദൈവത്തിന് മനുഷ്യവംശത്തോടുള്ള അതിരറ്റ സ്നേഹവും ഓരോ ആത്മാവിനോടുമുള്ള അവിടുത്തെ പ്രത്യേകസ്നേഹവുമായിരുന്നു എല്ലാ ദർശനങ്ങളുടെയും അന്തസത്ത.

1937 -ലെ ക്രിസ്തുമസ് പാതിരാകുർബാനമധ്യേ ഫൗസ്റ്റീനയ്ക്ക് ഉണ്ണീശോയുടെ അത്ഭുതദർശനമുണ്ടായി. അതിനെപ്പറ്റി അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു:

“പാതിരാകുർബാനയ്ക്കായി ദേവാലയത്തിൽ വന്നപ്പോൾമുതലേ ഞാൻ വലിയ ധ്യാനത്തിലായി. അതിനിടയിൽ ബെത്‌ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂട്  ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ, പിള്ളക്കച്ചകൊണ്ട് ഉണ്ണീശോയെ മൂടിപ്പുതപ്പിക്കുകയായിരുന്നു. യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയശേഷം മാത്രമേ ദൈവത്തിൽനിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ. യൗസേപ്പിതാവ് പ്രാർഥിക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്കുശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി. ഉണ്ണീശോ അവന്റെ കുഞ്ഞുകരങ്ങൾ എന്റെ നേരെ നിവർത്തി. ഉണ്ണിയെ കരങ്ങളിലെടുക്കാനാണെന്ന് എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സ് എന്റെ ഹൃദയത്തോട് ചേർത്തുവച്ചു. എന്റെ ഹൃദയത്തോട് അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണെന്ന് അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞുതന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി. പരിശുദ്ധ കുർബാനസ്വീകരണത്തിനുള്ള മണിമുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.”

ചെറിയ ഒരു കൂടിക്കാഴ്ചയായിരുന്നു ഇതെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ആ ദർശനം വിശുദ്ധയെ പഠിപ്പിച്ചു. അത് അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർഥ അർഥമെന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.

‘ഉണ്ണീശോക്ക് നമ്മുടെ കരങ്ങളിൽ സ്വാഗതമേകുക; നമ്മുടെ ഹൃദയത്തിൽ വിശ്രമിക്കാൻ അനുവദിക്കുക’ ഇതാണ് ക്രിസ്തുമസ് ദിനത്തിൽ നാം അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഫൗസ്റ്റീനായ്ക്ക് ഈ ദർശനമുണ്ടായത് പരിശുദ്ധ കുർബാനസ്വീകരണത്തിനു തൊട്ടുമുമ്പാണ് എന്നതു പ്രത്യേകം ശ്രദ്ധയർഹിക്കുന്ന കാര്യമാണ്. ക്രിസ്തുമസ് ദിനങ്ങളിൽ പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ഈശോയെ നമ്മുടെ ജീവിതത്തിൽ സ്വീകരിച്ച് ഹൃദയങ്ങളിൽ വിശ്രമിക്കാൻ അനുവദിച്ചാൽ ക്രിസ്തുമസ് അനുഗ്രഹീതമാകും.

ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ കുർബാന സ്വീകരിക്കാനായി നിൽക്കുമ്പോൾ ഉണ്ണീശോയുടെ ഈ ആഗ്രഹത്തെ മറക്കരുതേ. ഒരുനാളും തള്ളിക്കളയല്ലേ.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.