പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം

പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം (St. Peter in Gallicantu)

നാലു സുവിശേഷങ്ങളും കയ്യാഫാസിന്റെ ഭവനത്തിലെ യേശുവിന്റെ വിചാരണയും പത്രോസിന്റെ തള്ളിപ്പറയലും രേഖപ്പെടുത്തുന്നുണ്ട് (മത്തായി 26:57-75; മാർക്കോസ് 14:53-72; ലൂക്ക 22:54-62; യോഹന്നാൻ 18:15-27). ഗത്സമേൻ തോട്ടത്തിലെ പ്രാർത്ഥനക്കുശേഷം യൂദാസിനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട യേശുവിനെ പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും പടയാളികള്‍ ബന്ധിച്ച് കയ്യാഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുവരുന്നു. രാത്രി മുഴുവന്‍ കയ്യാഫാസിന്റെ ഭവനത്തില്‍ വിചാരണയ്ക്ക് യേശു വിധേയനാകുന്നു.

അകത്തു വിചാരണ നടക്കുമ്പോള്‍ പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് യേശുവിനെ തള്ളിപ്പറയുകയാണ്. അപ്പോള്‍ കോഴി മൂന്നു പ്രാവശ്യം കൂവുന്നു. യേശു പത്രോസിനെ തിരിഞ്ഞുനോക്കുമ്പോള്‍ മുമ്പ് അത്താഴ സമയത്ത് യേശു പറഞ്ഞ കാര്യങ്ങള്‍ പത്രോസ് ഓര്‍ക്കുകയും ഹൃദയം നൊന്ത് കരയുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം വേദിയായ സീയോന്‍ മലയിലെ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണ് പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം (സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു). സാധാരണ ദേവാലയങ്ങള്‍ക്ക് മുകളില്‍ കുരിശ് കാണപ്പെടുമ്പോള്‍, സെന്റ് പീറ്റര്‍ ഗല്ലികാന്തു  ദേവാലയത്തിനു മുകളില്‍ പത്രോസ് തള്ളിപ്പറഞ്ഞപ്പോള്‍ കൂവിയ കോഴിയെ അനുസ്മരിച്ചുകൊണ്ട് ഒരു കോഴിയുടെ രൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. ജെറുസലേമിലെ പഴയ പട്ടണത്തിന് വെളിയില്‍ സിയോന്‍ വാതിലിനു സമീപമായി സിയോന്‍ മലയുടെ കിഴക്കൻ ചരിവിലാണ് സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പുരാതനമായ ഒരു ഗ്രോട്ടോയ്ക്ക് മുകളിലാണ്.

ദേവാലയത്തിന്റെ ഇടതുവശത്ത് സിലോഹ കുളത്തിലേക്ക് നയിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ കല്‍പ്പടവുകള്‍ കാണാം. യേശുവിനെ ഗത്സമേൻ തോട്ടത്തില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന പടയാളികള്‍ കെദ്രോന്‍ താഴ്‌വരയിലൂടെ നടത്തി ഈ കല്‍പ്പടവുകള്‍ കയറ്റിയാണ് കയ്യാഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുവന്നത്. ഈ കല്‍പ്പടവുകളെക്കുറിച്ച് നെഹമിയ 12,37 രേഖപ്പെടുത്തുന്നു: “ഈ സംഘം പുറം വാതില്‍ കടന്ന് ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി.” ക്രിസ്തുവിനു മുമ്പ്  6-ാം നൂറ്റാണ്ടിൽ തകര്‍ക്കപ്പെട്ട ജെറുസലേം നഗരവും ദേവാലയവും എസ്രായുടെയും നെഹമിയയുടെയും നേതൃത്വത്തില്‍ പുതുക്കി പണിതതിനുശേഷം പുനഃപ്രതിഷ്ഠിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന വചനഭാഗങ്ങളാണ് ഇത്. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന “ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍” ആണ് സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു ദേവാലയത്തിന്റെ ഇടതുവശത്തു കാണുന്ന പുരാതനമായ പടികളെന്ന് കരുതപ്പെടുന്നു. ഈ പടികള്‍ ചെന്നുതീരുന്നത് സിലോഹ കുളത്തിലാണ്. യേശു ഒരു അന്ധന്റെ കണ്ണില്‍ തുപ്പലുകൊണ്ട് ചെളിയുണ്ടാക്കി പൂശി “സിലോഹ കുളത്തില്‍ പോയി കഴുകുക” എന്നു പറഞ്ഞു അയക്കുന്നത് അവിടേക്കാണ് (യോഹന്നാൻ 9:1-7).

സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു ദേവാലയം നിർമ്മിച്ചതും ഇപ്പോൾ സംരക്ഷിക്കുന്നതും അസംപ്ഷനിസ്റ് അച്ചന്മാരാണ് (Assumptionist Fathers).

കയ്യാഫാസിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവ് ദേവാലയത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ സംരക്ഷിക്കപ്പെടുന്ന ചില ഗ്രോട്ടോകളും ഒരു വലിയ കല്‍തുറങ്കുമാണ്. ഈ കല്‍തുറങ്കിലാണ് വിചാരണയ്ക്കു ശേഷം യേശുവിനെ രാത്രി മുഴുവന്‍ സൂക്ഷിച്ചതെന്നു കരുതപ്പെടുന്നു. ഇത്  പാറയില്‍ വെട്ടിയെടുക്കപ്പെട്ട വലിയൊരു കുഴിയാണ്. ഈ കുഴിയിലേക്ക് പ്രവേശിക്കുവാന്‍  പടികള്‍ വെട്ടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഈശോയുടെ സമയത്ത് ഇതിലേക്ക് പ്രവേശിക്കാന്‍ വേണ്ടി മുകളില്‍ നിന്ന് ഒരു വാതയാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാതയാനത്തില്‍ ഈശോയെ കയറുകെട്ടി ഇറക്കുന്ന മനോഹരമായ ഒരു ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഈ കല്‍തുറങ്കിന്റെ പടികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വശത്ത് മുകള്‍ഭാഗത്ത് ആദ്യനൂറ്റാണ്ടുകളിലെപ്പോഴോ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു കുരിശ് രൂപം കാണാം. പണ്ടുകാലം മുതല്‍ തന്നെ ഈ കല്‍തുറങ്ക് വണങ്ങപ്പെട്ടിരുന്നു എന്നുള്ള തെളിവാണ് ഇത്. ദേവാലയത്തിന്റെ ഭിത്തിയില്‍ സങ്കീര്‍ത്തനം 88:6 (അങ്ങ് എന്നെ  പാതാളത്തിന്റെ അടിതട്ടില്‍ അന്ധകാരപൂര്‍ണ്ണവും അഗാതവുമായ തലത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു) ചിത്രീകരിച്ചുവെച്ചിട്ടുണ്ട്. വിചാരണയ്ക്കു ശേഷം ഈ കുഴിയിലിടപ്പെട്ട യേശുവിന്റെ അവസ്ഥയെയാണ് ഈ സങ്കീര്‍ത്തന വചനം കാണിക്കുന്നത്.

നാലാം നൂറ്റാണ്ട് മുതല്‍ കയ്യാഫാസിന്റെ ഭവനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ അവിടെയൊരു ദേവാലയം നിര്‍മ്മിക്കപ്പെടുകയും പത്രോസ് മൂന്നുപ്രാവശ്യം യേശുവിനെ തള്ളപ്പറയുകയും പശ്ചാത്തപിക്കുകയും ചെയ്തതിനെ അനുസ്മരിച്ചുകൊണ്ട് “വിശുദ്ധ പത്രോസിന്റെ ദേവാലയം” എന്ന് അതിനു പേരു നല്‍കുകയും ചെയ്തു. ഈ ദേവാലയം തകര്‍ക്കപ്പെടുകയും പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍  കുരിശ് യുദ്ധക്കാര്‍ അത് പുതുക്കി പണിയുകയും ചെയ്തു. പത്രോസിന്റെ പശ്ചാതാപത്തിന് കാരണമായ കോഴികൂവലിനെ അനുസ്മരിച്ച് കൊണ്ട് കുരിശ് യുദ്ധക്കാര്‍ ഈ ദേവാലയത്തിന്റെ പേരിനോട് “ഗല്ലികാന്തു” എന്നുകൂടി കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 1320-ഓടു കൂടി തകര്‍ക്കപ്പെട്ട ഈ ദേവാലയം പിന്നീട് വിസ്മൃതിയിലായി. 1858-ല്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 1931 സെപ്തംബര്‍ 11-ാം തീയതി ഈ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠിക്കപ്പെട്ടു.

ഇപ്പോള്‍ കാണുന്ന ദേവാലയം 1994-97 കാലഘട്ടങ്ങളില്‍ നവീകരിക്കപ്പെട്ട ദേവാലയമാണ്. മൂന്നു നിലകളിലായാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ദേവാലയത്തിനടിയില്‍ പുരാവസ്തു ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അതിമനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മുകളിലത്തെ നിലയിലുള്ള ദേവാലയത്തില്‍ ഈശോയുടെ പീഡാസഹനങ്ങളിലെ വിവിധഭാവങ്ങള്‍ ചിത്രീകരിച്ചുവെച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബാന വലതുവശത്തുള്ള അള്‍ത്താരയിലാണ് സംരക്ഷിച്ചുവച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ നിന്നുള്ള ദേവാലയത്തിനുള്ളിലാണ് കല്‍തുറങ്കിലേക്കുള്ള യേശുവിന്റെ സമയത്തെ പ്രവേശന കവാടമുള്ളത്. ഒന്നാം നിലയിലെ ദേവാലയത്തിന്റെ മുറ്റത്ത് പത്രോസ് തീ കായാന്‍ വേണ്ടി ഇരിക്കുന്നതും തള്ളിപ്പറയുന്നതും വെങ്കലപ്രതിമകളില്‍ ചിത്രീകരിച്ചുവെച്ചിട്ടുണ്ട്. പത്രോസിന്റെ പിന്നിലുള്ള ഒരു തൂണില്‍ ഒരു കോഴിയേയും ചിത്രീകരിച്ചിരിക്കുന്നു.  ഏറ്റവും താഴത്തെ നിലയില്‍ കയ്യാഫാസിന്റെ ഭവനത്തോടു ചേര്‍ന്നുണ്ടായിരുന്ന പാറയില്‍ കൊത്തിയെടുക്കപ്പെട്ട അറകളും ഈശോയെ രാത്രി കിടത്തിയ കല്‍തുറങ്കുമാണ് ഉള്ളത്.

യേശുവിന്റെ പീഡാസഹനത്തിന്റെ തീവ്രത വിശ്വാസിയില്‍ ജനിപ്പിക്കുന്ന രീതിയിലാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. യേശുവിന്റെ തടവറയില്‍ ഇറങ്ങിച്ചെന്ന് പ്രാര്‍ത്ഥിക്കുന്നത് അവിടുത്തെ പീഡകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് അനുഭവിച്ചറിയുവാന്‍ ഓരോ തീര്‍ത്ഥാടകനെയും സഹായിക്കുന്നു.

യേശുവിന്റെ ഒരു നോട്ടവും കോഴിയുടെ കൂവലും പത്രോസിനെ പശ്ചാതാപത്തിലേക്ക് നയിച്ചു. യേശുവിനെ കൂടെക്കൂടെ നോക്കാന്‍ സാധിക്കുക വലിയൊരു വലിയ ദൈവാനുഗ്രഹമാണ്.  കോഴിയുടെ കൂവല്‍പോലെ പല സംഭവങ്ങളും സാഹചര്യങ്ങളും വ്യക്തികളും പ്രചോദനങ്ങളും ജീവിതത്തിലെ തെറ്റുകള്‍ കാണിച്ചു തരുമ്പോള്‍ പശ്ചാത്തപിച്ച് പത്രോസിനെപോലെ വിശുദ്ധിയിലേക്ക് പിൻവാങ്ങുക എന്നത് ഇന്ന് നാമോരോരുത്തരും നേരിടുന്ന വെല്ലുവിളിയാണ്.

പ്രാര്‍ത്ഥന:
ഞങ്ങള്‍ക്കുവേണ്ടി മനുഷ്യനു സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറം കഠിനമായ വേദനകളിലൂടെ കടന്നുപോയ യേശുവേ, നിന്റെ സഹനത്തിന്റെ രക്ഷാകര ശക്തിയിലേക്ക് ഞങ്ങളെ ഓരോരുത്തരെയും സമര്‍പ്പിച്ചു തരുന്നു. പത്രോസിന് ഒരു കോഴികൂവലിലൂടെ, നിന്റെ ഒരു നോട്ടത്തിലൂടെ തെറ്റു വെളിപ്പെടുത്തിയ അവിടുന്ന്  ഞങ്ങളുടെ ജീവിതങ്ങളിലെ കുറവുകള്‍ കാണിച്ചുതരുമ്പോള്‍ അവയെ എളിമയോടുകൂടി സ്വീകരിക്കുവാനും തിരുത്തലിന്റെ പാതയിലൂടെ നടക്കുവാനുമുള്ള അനുഗ്രഹം തരണമേ. സന്തോഷത്തോടുകൂടി നിന്റെ കുരിശിനോടു ചേര്‍ന്നു നിന്ന് സ്വീകരിക്കുന്ന ഏതൊരു സഹനവും രക്ഷാകരമാണ് എന്ന് മനസ്സിലാക്കി തരണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.

റവ. ഡോ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.