ഭക്ഷ്യവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍കസണ്‍

ഭക്ഷ്യവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് സമഗ്ര മാനവപുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍. യുഎന്നിന്റെ ഭക്ഷ്യസംഘടന എഫ്എഒ സംഘടിപ്പിച്ച ആഗോള ഭക്ഷ്യനീതിയെ സംബന്ധിച്ച ഓണ്‍ലൈന്‍ സംഗമത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഭക്ഷണം ജീവന്, ഭക്ഷണം നീതിയ്ക്ക്, ഭക്ഷണം എല്ലാവര്‍ക്കും’ എന്നതായിരുന്നു ഓണ്‍ലൈന്‍ സംഗമത്തിലെ പ്രധാന ചര്‍ച്ചാവിഷയം. സുസ്ഥിരമായ ഭക്ഷ്യവ്യവസ്ഥ നിര്‍മ്മിക്കുന്നതിന് മാന്യമായ തൊഴിലിന്റെയും സമ്പത്തിന്റെയും കണ്ടുപിടുത്തങ്ങളുടേയും ആവശ്യം എത്രത്തോളമാണെന്നും സംഗമത്തില്‍ ചര്‍ച്ചയായി.

കോവിഡ്-19 മഹാവ്യാധി അടക്കമുള്ള ഇന്നിന്റെ സാമൂഹികചുറ്റുപാടില്‍ മനുഷ്യകുലം ക്ലേശിക്കുമ്പോള്‍ ഭക്ഷ്യകാര്യത്തിലും മറ്റു വിധത്തിലും ഏറ്റവുമധികം ക്ലേശിക്കുന്നത് പാവങ്ങള്‍ തന്നെയെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ പ്രസ്താവിച്ചു. ആവശ്യത്തിന് ഭക്ഷണം കിട്ടാതെയും വാങ്ങാനുള്ള സാമ്പത്തികം ഇല്ലാതെയും കൃഷിയിടങ്ങളില്‍ ജോലിയില്ലാതെയും അല്ലാതെ തന്നെ ക്ലേശിക്കുന്ന പാവങ്ങള്‍ തന്നെയാണ് ഈ മഹാവ്യാധിക്കാലത്ത് ഏറ്റവുമധികം ക്ലേശിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരമായി ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറയുന്ന ആശയം കര്‍ദ്ദിനാള്‍ പ്രഭാഷണത്തില്‍ ഉദ്ധരിച്ചു. കൂടുതല്‍ പാവങ്ങളെ ഉള്‍ക്കൊള്ളുന്നതും ആശ്ലേഷിക്കുന്നതും സുസ്ഥിതിപൂര്‍ണ്ണവുമായ ഭക്ഷ്യനീതി സാമൂഹ്യരാഷ്ട്രീയ മേഖലയില്‍ വിഭാവനം ചെയ്യണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.