ഉണ്ണീശോയെ കയ്യില്‍ വഹിച്ച വിശുദ്ധ പാദ്രെ പിയോ

ഉണ്ണീശോയോടുള്ള ആഴമായ ഭക്തി വിശുദ്ധ പാദ്രെ പിയോയുടെ വലിയ ഒരു പ്രത്യേകതയായിരുന്നു. ഉണ്ണീശോയെ കാണുവാനും കയ്യിലെടുത്തു താലോലിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പാദ്രെ പിയോ ഉണ്ണീശോയെ കയ്യിലെടുക്കുന്നതും ഉണ്ണീശോയുടെ കയ്യില്‍ പിടിച്ചു നടക്കുന്നതും ദര്‍ശിച്ച നിരവധി വൈദികര്‍ ഉണ്ട്.

അത്തരത്തില്‍ ഒരു സാക്ഷ്യമാണ് ഫാ. ജോസഫ് മേരി എല്‍ഡര്‍ എന്ന കപ്പൂച്ചിന്‍ വൈദികന്റേത്. അദ്ദേഹം തനിക്കു ലഭിച്ച ആ ദര്‍ശനം വിവരിക്കുന്നത് ഇപ്രകാരമാണ്. ‘ പിറ്റ്രേല്‍സിനെയിലെ ഭവനത്തില്‍ ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. വളരെ മനോഹരമായ ഒരു പുല്‍ക്കൂട് ഒരുക്കുന്ന ചുമതല ഫാ. ജോസഫിനായിരുന്നു. കളിമണ്ണില്‍ നിന്ന് വിവിധ രൂപങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് മനോഹരമായി തീര്‍ക്കുന്നതിന് മുന്നില്‍ നിന്നുണ്ടായ ഒരു പ്രേരണ പ്രകാരം അദ്ദേഹം ഉണ്ണീശോയോടുള്ള നൊവേന ചൊല്ലികൊണ്ടാണ് പുല്‍ക്കൂട് ഉണ്ടാക്കിയത്. അങ്ങനെ ക്രിസ്തുമസ് രാത്രി വന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് പാദ്രെ പിയോ ആയിരുന്നു.

കുര്‍ബാനയ്ക്കു മുന്‍പായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു എല്ലാവരും. വിശുദ്ധ പാദ്രെ പിയോയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാര്‍ത്ഥന നടക്കുമ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പ്രകാശം ദര്‍ശിക്കുവാന്‍ ഫാ. ജോസഫിന് കഴിഞ്ഞു. ജോസഫച്ചന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ വിശുദ്ധ പാദ്രെ പിയോയുടെ കയ്യില്‍ ഒരു കുഞ്ഞു വാവ ഇരിക്കുന്നു. അദ്ദേഹം ആ കുഞ്ഞിനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ഇരിക്കുകയാണ്. ആ കുഞ്ഞിന്റെ മുഖത്ത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തില്‍ പ്രകാശം. മനോഹരമായ പുഞ്ചിരി തൂകുന്ന ആ കുഞ്ഞിനെ വിശുദ്ധ പാദ്രെ പിയോ നോക്കി നില്‍ക്കുകയാണ്. എല്ലാം മറന്നു. പെട്ടെന്ന് തന്നെ ആ കുഞ്ഞ് അപ്രത്യക്ഷമായി. അപ്പോള്‍ ജോസഫച്ചന് അത് ഉണ്ണീശോയാണെന്നു മനസിലായി. പെട്ടന്ന് പാദ്രെ പിയോ അച്ചനെ നോക്കി. അവിടെ നടന്നതൊക്കെ അച്ചന്‍ കണ്ടു എന്ന് മനസിലാക്കിയ അദ്ദേഹം അച്ഛന്റെ സമീപത്തു വന്ന്, ഈ കണ്ട കാര്യങ്ങള്‍ മറ്റുള്ളവരുടെ അടുക്കല്‍ പറയരുത് എന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് നടന്ന പരിശുദ്ധ കുര്‍ബാന വിശുദ്ധ പാദ്രെ പിയോ അര്‍പ്പിച്ചത് അതിയായ സന്തോഷത്തോടെയായിരുന്നു. ആ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു എന്ന് ഫാ. ജോസഫ് വെളിപ്പെടുത്തുന്നു. മറ്റൊരു അവസരത്തില്‍ വിശുദ്ധ പാദ്രെ പിയോ ഉണ്ണീശോയെ എടുത്തുകൊണ്ടു പള്ളിയിലേക്ക് പോകുന്നത് കണ്ടതായി അദ്ദേഹത്തിനൊപ്പം താമസിച്ച  റഫായേലെ ദേ സെന്റ്എലിയാ എന്ന വൈദികനും സാക്ഷ്യപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.