ഒരാഴ്ചത്തെ ധ്യാനത്തിന് തയാറെടുത്ത് യുഎസ് മെത്രാന്മാർ

ഫ്രാൻസിസ് മാർപാപ്പായുടെ നിർദേശ പ്രകാരം, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് തയാറെടുക്കുകയാണ് യുഎസ് മെത്രാന്മാർ. ഡിസംബർ 21 ന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തവേ പാപ്പാ ആവശ്യപ്പെട്ടതുപ്രകാരമാണ് യുഎസ് മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ ഡാനിയേൽ ഡിനാർദോ ഇക്കാര്യം തീരുമാനിച്ചത്.

അവൻ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്ത് ദൈവരാജ്യം പ്രഘോഷിക്കുന്നതിനായി അയച്ചു എന്നതാണ് ധ്യാനത്തിലെ പ്രധാന ചിന്താ വിഷയം. മാർപാപ്പായുടെ വസതിയിൽ പോലും സുവിശേഷ പ്രഘോഷണം നടത്തുന്ന പ്രശസ്ത പ്രീച്ചർ കപ്പൂച്ചിൻ വൈദികൻ, റാണിയേരാ കാന്റലമെസ്സയാണ് ധ്യാനം നയിക്കുന്നത്.

കൂടിക്കാഴ്ചയ്ക്കിടെ പാപ്പാ ആവശ്യപ്പെട്ടത് പ്രകാരം, തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി ഏകാന്തതയ്ക്കും പ്രാർത്ഥനയ്ക്കും സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും ധ്യാനം നടത്തുന്നതെന്നും കർദിനാൾ ഡിനാർദോ അറിയിച്ചു. പരിശുദ്ധാത്മാവിൽ നിന്ന് കൃപയും ശക്തിയും ലഭിക്കുന്നതിനായി തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും മെത്രാന്മാർ അറിയിച്ചു. ചിക്കാഗോയിലെ മൊന്റീലിയൻ സെമിനാരിയിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.