ഹെയ്തിയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവൻ അപകടത്തിലെന്ന് യൂണിസെഫ്

രൂക്ഷമായ ഇന്ധനക്ഷാമം മൂലം ഹെയ്തിയിൽ ഏതാണ്ട് മുന്നൂറോളം കുട്ടികളുടെയും നാല്പത്തിയഞ്ചോളം സ്ത്രീകളുടെയും ജീവൻ അപകടത്തിലെന്ന് യൂണിസെഫ് (UNICEF). ഹെയ്തിയിൽ കോവിഡ്-19 രോഗികൾ താമസിക്കുന്ന ഏതാണ്ട് നൂറ്റിയമ്പതോളം ആരോഗ്യകേന്ദ്രങ്ങളിലായി നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവൻ അപകടത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് അറിയിച്ചു.

രാജ്യത്ത് നിരവധി ആശുപത്രികൾ യൂണിസെഫിനും അതിന്റെ പങ്കാളികൾക്കും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എസ്ഒഎസ് സഹായാഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഹെയ്തിയിലെ യൂണിസെഫ് ഉപാദ്ധ്യക്ഷൻ റാവൂൾ ദേ തോർസി അറിയിച്ചു. പല ആശുപത്രികളിലും ജീവൻരക്ഷാ പ്രവർത്തനങ്ങൾ തകരാറിലാക്കുന്ന രീതിയിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിലെ സ്ഥിതിക്ക് താത്ക്കാലിക പരിഹാരമായി ഏതാണ്ട് നാല്പത്തിനായിരത്തോളം ലിറ്റർ ഇന്ധനത്തിനായി യൂണിസെഫ് കരാർ നൽകിയെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥ മൂലം ഇന്ധനം ആശുപത്രികളിൽ എത്തിക്കാൻ പ്രാദേശികവിതരണക്കാർക്ക് സാധിക്കുന്നില്ലെന്നും യൂണിസെഫ് വ്യക്തമാക്കി. 2021 ആഗസ്റ്റ് പതിനാലാം തീയതി ഹെയ്തിയിലുണ്ടായ ഭൂമികുലുക്കത്തിൽ പരിക്കേറ്റ ഏതാണ്ട് പന്തീരായിരത്തിലധികം ആളുകൾക്ക് ഇനിയും ചികിത്സ തുടരേണ്ടതുണ്ട്.

രാജ്യത്തു തുടരുന്ന അരക്ഷിതാവസ്ഥയും ഇന്ധനപ്രതിസന്ധിയും അവിടെയുള്ള ഉപവിപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സഹായം തേടുന്നവരുൾപ്പെടെ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലായിരിക്കുന്ന ഈ അവസരത്തിൽ, രാജ്യത്ത് അരക്ഷിതാവസ്ഥ ഒഴിവാക്കാനും അക്രമം നിർത്താനും ഇതുമായി ബന്ധപ്പെട്ട ആളുകളോട് യൂണിസെഫ് അഭ്യർത്ഥിച്ചു. രാജ്യത്ത് സുരക്ഷ ഉറപ്പു വരുത്താനും അടിസ്ഥാനസേവനങ്ങൾ നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് സർക്കാരിനോടും ഐക്യരാഷ്ട്രസഭയുടെ ഈ സംഘടന ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.