സഹോദരങ്ങൾ മൂന്ന്‌ പേർ ഒന്നിച്ചു വൈദികരായ അസുലഭ നിമിഷം

ഫിലിപ്പൈൻസിലെ മിൻഡാനാവോയിൽ സെപ്റ്റംബർ എട്ടാം തീയതി ഒരു അസുലഭ നിമിഷത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേർ ഒരുമിച്ച് വൈദികരായി അഭിഷിക്തരാകുന്ന ദിനമായിരുന്നു അന്ന്. സെന്റ് അഗസ്റ്റിൻ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വെച്ചായിരുന്നു ചടങ്ങുകൾ. സഹോദരങ്ങളായ ജെസ്സി, ജെസ്റ്റോണി, ജെഴ്സൺ എന്നിവരാണ് ഈ ചടങ്ങിൽ വെച്ച് വൈദികരായത്.

ഈ സഹോദരങ്ങൾ ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ പിതാവ് ഒരു കർഷകനും സെക്യൂരിറ്റി ജീവനക്കാരനുമാണ്. അമ്മ ഒരു പരിചാരകയാണ്. “കുടുംബത്തിൽ വൈദികർ ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. മൂന്ന് പേരും വൈദികർ ആയത് ദൈവത്തിന്റെ പ്രത്യേകമായ വിളിയും തിരഞ്ഞെടുപ്പും ആണ്.” -ഈ മാതാപിതാക്കൾ പറയുന്നു.

ഇവർ ഒരുമിച്ചാണ് വൈദികരായതെങ്കിലും പ്രായത്തിൽ മൂന്ന് പേരും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നു പേരും വ്യത്യസ്ത ദിനങ്ങളിലാണ് സെമിനാരിയിൽ പ്രവേശിച്ചതും. ഏറ്റവും പ്രായം കൂടിയ ജെസ്സി, (30) 2008 -ൽ സെമിനാരിയിൽ പ്രവേശിച്ചു. 2010 -ൽ ആണ് ജെസ്റ്റോണിയും (29), ജെഴ്സണും (28) സെമിനാരിയിൽ പ്രവേശിച്ചത്. സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജെസ്സി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്നു. ജെസ്റ്റോണി ഒരു അദ്ധ്യാപകനാകാൻ ആഗ്രഹിച്ചു, ജേഴ്സൺ ഒരു ഡോക്ടറാകാനും. എന്നാൽ, ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും വളരെ വ്യത്യസ്തമാണല്ലോ.

“ഞങ്ങൾ സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ളവരല്ല. എന്നാൽ, ക്രിസ്തുവിനോടും അവന്റെ സഭയോടുമുള്ള സ്നേഹത്താൽ സമ്പന്നരാണ്,”- വൈദികനായി അഭിഷിക്തനായ ശേഷം ഫാ. ജെസ്സി അവെനിഡോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.