“ദൈവാലയം ആക്രമിച്ചവരോട് എനിക്ക് സഹതാപം തോന്നുന്നു”: തീവ്രവാദി ആക്രമണത്തിൽ നിന്നും രക്ഷപെട്ട യുവാവ്

“എനിക്ക് അവരോട് സഹതാപമാണ്. അവരുടെ ദൈവത്തെ പ്രീതിപ്പെടുത്താനാണെകിലും ഓരോ കൊലപാതകവും നടത്തിയശേഷം അവർ എത്രത്തോളം കുറ്റബോധം ഉള്ളിൽ പേറുന്നുണ്ടാവും” – പത്തു വർഷം മുമ്പ് ഈജിപ്തിലെ ആക്രമണത്തിൽ മൂന്നു കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട ഒരു യുവാവിന്റെ വാക്കുകളാണിത്. അന്ന് ഇരുപതു വയസ്സുണ്ടായിരുന്ന കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ കിറോ ഖലീൽ ഇപ്പോൾ ജർമ്മനിയിലാണ് താമസിക്കുന്നത്.

പത്തു വർഷങ്ങൾക്കു മുൻപ് ഒരു പുതുവർഷ രാത്രിയിലാണ് വി. മർക്കോസിന്റെയും പത്രോസിന്റെയും നാമത്തിലുള്ള ദൈവാലയത്തിൽ തീവ്രവാദ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ ഖലീലിന്റെ കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. ആകെ 24 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് വധഭീഷണികളും മറ്റ് ആക്രമണങ്ങളും ഇവർക്കുനേരെ ഉണ്ടായി. ക്രിസ്ത്യാനി ആയതുകൊണ്ടു മാത്രം പലതരത്തിലുള്ള വിവേചനങ്ങൾക്ക് ഇരയായി. ഒടുവിൽ ഖലീൽ നാടുവിട്ടു.

കുടുംബത്തിലെ പ്രിയപ്പെട്ടവർ രക്തസാക്ഷികളായി മാറിയെങ്കിലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടുപോയ നാളുകളായിരുന്നു അതെന്ന് ഖലീൽ ഓർക്കുന്നു. “ദൈവം നൽകിയ ഒരു സമ്മാനമായി ആ വേദനയെ ഞങ്ങൾ ഏറ്റെടുത്തു. എന്നാൽ കൊലപാതകം നടത്തിയവരോട് സഹതാപമാണ്. കാരണം, ഓരോ കുറ്റകൃത്യവും ചെയ്തതിനുശേഷം അവർ എന്തുമാത്രം കുറ്റബോധം അനുഭവിക്കുന്നു. ഉറ്റവരുടെ നഷ്ടം മൂലം ഞാൻ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ അവർ അനുഭവിക്കുന്നുണ്ടാകും”- ഖലീൽ പറയുന്നു.

ഈ വേദനകളൊന്നും തന്നെ വിശ്വാസത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നില്ല. ഈജിപ്തിൽ ആളുകൾ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മരണമടയുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രൈസ്തവ ദൈവാലയങ്ങൾ മോസ്‌കുകളാക്കി മാറ്റുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും ഖലീൽ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.