അതിജീവനത്തിന്റെ തിരുഹൃദയം

മനുഷ്യമനസ്സ് ഏതിനോടും ഇഴയടുപ്പം കാണിക്കാറുണ്ട്. ഇന്ന് ഭയപ്പെടുത്തുന്ന വാർത്തകളോടുപോലും കുറച്ചുനാളുകൾ കഴിയുമ്പോൾ മനുഷ്യമനസ്സ് സന്തുലിതാവസ്ഥ വീണ്ടെടുക്കാറുണ്ട്. പ്രിയപെട്ടവരുടെ വേർപാടും, അനീതി നിറഞ്ഞ കൊലപാതകങ്ങളും ഇന്ന് മനസ്സിനെ പിടിച്ചുലയ്ക്കുമെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സ് അവയോടൊക്കെ ഇടപെഴകും. എന്തിനേറെ ഭൂമിയുടെ നെറുകയിൽ മരണതാണ്ഡവമാടുന്ന കോവിഡ് 19-നോടു പോലും നമ്മുടെ മനസ്സ് ഇണങ്ങിച്ചേർന്നു കഴിഞ്ഞു!!

മനുഷ്യന് നൂറു ശതമാനം ഉറപ്പുള്ള ഒരേയൊരു യാഥാര്‍ത്ഥ്യം മരണമാണ്. പക്ഷേ, അത് ഓര്‍ത്തു നടന്നാൽ ജീവിതം ചിട്ടപ്പെടുത്താനാകുമോ? അതും അവന്റെ ചിന്തയിൽ നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കുകയല്ലേ? ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെ മനുഷ്യനും ഉടയവന്റെ പരിപാലന അനുഭവിച്ചും പരാധീനതകൾ ബോധിപ്പിച്ചും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുകയാണ്!!

മനുഷ്യബുദ്ധിക്ക് അപര്യാപ്തമായതെന്തോ നമ്മെ വലയം ചെയ്യുന്നുണ്ടെന്നുള്ളത് നമ്മുക്ക് നിഷേധിക്കാനുമാവില്ല. സകലത്തെയും അതിജീവിക്കാൻ കരുത്തു നല്കുന്നവന്റെ പ്രവർത്തിയല്ലേ ഇതെല്ലാം. സ്നേഹം സകലത്തെയും അതിജീവിക്കുന്നു എന്ന് പൗലോസ് ശ്ലീഹാ പ്രഘോഷിച്ചത് അതുകൊണ്ടാവണം. പാറ പോലെ കഠിനഹൃദയനായിരുന്ന സാവൂളിൽ ക്രിസ്തുവിന്റെ പ്രകാശം വീശിയപ്പോൾ എത്ര പെട്ടെന്നാണ് ജീവിതം ക്രിസ്തുവിനായി വഴിമാറിക്കൊടുക്കുന്നത്. രോഗമോ, ആപത്തോ, പട്ടിണിയോ, വാളോ ഒന്നും ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നു പിന്നീടവനെ പറിച്ചുമാറ്റാനായില്ല. തിരുഹൃദയത്തിൽ അതിജീവനത്തിന്റെ ജീവരസമുണ്ട്. ഇത് ഒരാൾക്കു വേണ്ടിയല്ല, അതിജീവനത്തിനായി പൊരുതുന്ന നമുക്കോരോരുത്തർക്കും വേണ്ടിയുള്ളതാണ് !!

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.