ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

പ്രാചീനലോകത്തിൽ പലരും മരണത്തെ ‘ഉറക്കം’ ആയിട്ടാണ് കണ്ടിരുന്നത്. ബൈബി ളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കടാക്ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതിവീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!” (സങ്കീ. 13:3). വി. പൗലോസിന്റെ ലേഖനങ്ങളിലും സമാനചിന്താഗതിയുണ്ട്. തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ, ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് ഇതേ ബിംബം ഉപയോഗിക്കുന്നുണ്ട്. “യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും” (1 തെസ. 4:14).

പരിശുദ്ധ കന്യകാമറിയത്തിന്റെ, ഈ ലോകത്തിൽ നിന്നുള്ള വേർപാടിനെപ്പറ്റി ധ്യാനിക്കുമ്പോൾ ആദിമ ക്രൈസ്തവർ അതിനെ മറിയത്തിന്റെ ഉറക്കമായിട്ടാണ് – ‘Sleep of Mary’ അല്ലെങ്കിൽ ‘Dormition of Mary’ – കണ്ടിരുന്നത് (ലത്തീൻ ഭാഷയിൽ domire എന്ന വാക്കിന് ഉറങ്ങുക എന്നാണ് അർത്ഥം). മറിയം സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്നതിനുമുമ്പ് മരിച്ചു എന്ന വിശ്വാസത്തെ ഇത് ബലപ്പെടുത്തുന്നു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്ക്കസിലെ വി. ജോൺ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ജറുസലേമിലെ മെത്രാനായിരുന്ന വി. ജുവനെൽ എഡി 451-ലെ കാൽസിഡോൺ കൗൺസിലിൽ മറിയം എല്ലാ അപ്പസ്തോലന്മാരുടെയും സാന്നിധ്യത്തിൽ മരിച്ചെന്നും അവളുടെ കബറിടം വി. തോമസിന്റെ അഭ്യർത്ഥനപ്രകാരം തുറന്നപ്പോൾ അത് ശൂന്യമായിരുന്നുവെന്നും അതിനാൽ അന്നുമുതൽ അപ്പസ്തോലന്മാർ മറിയത്തിന്റെ ശരീരം സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പട്ടു എന്നും വിശ്വസിച്ചുപോന്നു.”

ഈ പാരമ്പര്യം വ്യത്യസ്ത രീതികളിൽ ആദിമ ക്രൈസ്തവരുടെ ഇടയിൽ പ്രചുരപ്രചാരത്തിലായിരുന്നുവെങ്കിലും അപ്പസ്തോലന്മാരുടെ സാന്നിധ്യത്തിൽ മറിയം മരിച്ചു എന്നതാണ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം. പൗര്യസ്ത്യ സഭ, മറിയത്തിന്റ ദൈവത്തിലുള്ള ഉറക്കത്തിന്റെ തിരുനാൾ ആഗസ്റ്റ് പതിനഞ്ചിന് ആഘോഷിക്കുമ്പോൾ, പാശ്ചാത്യസഭ ഇതേ ദിവസം തന്നെ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കൊണ്ടാടുന്നു. രണ്ടും ഒരേ സംഭവം തന്നെ, രണ്ടു വ്യത്യസ്ത സാങ്കേതിക പദാവലിയോടെ രണ്ടു വ്യത്യസ്തഭാവങ്ങൾക്ക് ഊന്നൽ നൽകി ആഘോഷിക്കുന്നുവെന്നേയുള്ളൂ.

മറിയം എങ്ങനെയാണ് സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടതെന്നോ, അവൾ ആദ്യം മരിച്ചോ എന്നോ ഒന്നും സഭ ഓദ്യോഗികമായി പഠിപ്പിക്കുന്നില്ല. “നിത്യകന്യകയായ മറിയം അവളുടെ ഇഹലോകവാസത്തിന്റെ അവസാനം ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേയ്ക്ക് എടുക്കപ്പെട്ടു” എന്നു മാത്രമാണ് സഭ പഠിപ്പിക്കുന്നത്. എന്നിരുന്നാലും വി. ജോൺപോൾ രണ്ടാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിനിടയിൽ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുപറ്റാൻ മറിയം ആദ്യമേ തന്നെ അവന്റെ മരണത്തിലും പങ്കുചേരണം.” ഈ ഉറക്കം/ സ്വർഗ്ഗാരോപണം ദൈവം മറിയത്തിനു നൽകിയ അതുല്യകൃപയാണ്, അവളുടെ അമലോത്ഭവ ജനനത്തിന്റെ ഫലം.

ഇത് മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് പ്രാചീനകാലത്തെ നിരവധി ചിത്രകാരന്മാർ അപ്പസ്തോലമാർക്കു മധ്യേ, മറിയം ഒരു കട്ടിലിൽ കിടന്നുറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. ആത്മ-ശരീരങ്ങളോടെ മറിയത്തെ സ്വർഗ്ഗത്തിലേയ്ക്കു കൊണ്ടുപോകുന്ന ക്രിസ്തുവിനെയും ഈ ചിത്രത്തിൽ കാണാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.