ചങ്ങനാശേരി മുൻ ആര്ച്ചുഷപ് മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ചു തയാറാക്കിയ ക്രൗണ്‍ ഓഫ് ദ ചർച്ച് ബയോപിക്കിന്റെ നിർമാണം പൂർത്തിയായി. ഒക്ടോബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി അപ്സര തിയേറ്ററിൽ ഒരു മണിക്കൂർ പത്തു മിനിറ്റു ദൈർഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും.
മാർ പവ്വത്തിലിന്റെ ബാല്യകാലം, സ്കൂൾ വിദ്യാഭ്യാസം, സെമിനാരിപഠനം, ഓക്സ്ഫഡിലെ പഠനം, പൗരോഹിത്യ ജീവിതം, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ചങ്ങനാശേരി ആർച്ച്ബിഷപ്, കെസിബിസി ചെയർമാൻ, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ജീവിതമാണ് ചലച്ചിത്രത്തിൽ വരച്ചുകാട്ടുന്നത്. ചങ്ങനാശേരി എസ്ബി കോളജിലെ അധ്യാപകനും ഹോസ്റ്റൽ വാർഡനുമായിരുന്ന അദ്ദേഹത്തിന്റെ അധ്യാപക സേവനവും ചലച്ചിത്രത്തിൽ ഏറെ ആകർഷണീയത പകരുന്ന അധ്യായമാണ്.
അദ്ദേഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ ദർശനങ്ങളും സഭാപരമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നൽകിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. മാധ്യമരംഗത്തും പുസ്തക രചനാരംഗത്തും ദളിത് ക്രൈസ്തവ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും മാർ പവ്വത്തിൽ നൽകുന്ന മാർഗദർശനം ചലച്ചിത്രത്തിൽ ശ്രദ്ധ്യയമാണ്.
കുറുമ്പനാടത്തെ പവ്വത്തിൽ തറവാട്, എസ്ബി കോളജ്, ചങ്ങനാശേരി അരമന, കാഞ്ഞിരപ്പള്ളി അരമന, ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി, ഇത്തിത്താനം ആശാഭവൻ, ചെത്തിപ്പുഴ മേഴ്സി ഹോം എന്നിവിടങ്ങളാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം.
പ്രശസ്ത സിനിമാ സംവിധായകൻ ജോണ്‍ പോളാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. പരസ്യചിത്ര സംവിധായകനായ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഫോട്ടോഗ്രഫി നിർവഹണം സാജൻ കളത്തിലാണ്. ചങ്ങനാശേരി അതിരൂപതയുടെ മാധ്യമ പഠനകേന്ദ്രമായ സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ മീഡിയാ സ്റ്റുഡിയോയാണ് ഡോക്യുമെന്ററിയുടെ നിർമാണം.
മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം, മാർ പവ്വത്തിലിന്റെ എസ്ബി കോളജിലെ ശിഷ്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, ഡോ.സ്കറിയ സക്കറിയ, പ്രഫ.കെ.റ്റി.സെബാസ്റ്റ്യൻ എന്നിവരുമായുള്ള സംഭാഷണങ്ങൾ ഈ ചലച്ചിത്രത്തിലെ അനുഭവവേദ്യ രംഗങ്ങളാണ്.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ: ജീവിതരേഖ
കുറുന്പനാടം അസംപ്ഷൻ ഇടവകയിലെ പവ്വത്തിൽ കുടുംബത്തിൽ 1930 ഓഗസ്റ്റ് 14നാണ് മാർ ജോസഫ് പവ്വത്തിലിന്റെ ജനനം. 1962 ഒക്ടോബർ മൂന്നിനാണ് പൗരോഹിത്യ സ്വീകരണം. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്ന മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ. 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17 മുതൽ 2007 മാർച്ച് 19 വരെയാണ് മാര ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത ചങ്ങനാശേരി അതിരൂപതയെ നയിച്ചത്.