ആധുനിക കാലഘട്ടത്തിലും ക്രിസ്തീയപൗരോഹിത്യം വർണ്ണാഭ പ്രസക്തിയുള്ളതാണ്: മാർ ആൻഡ്രൂസ് താഴത്ത്

ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് തൃശൂർ അതിരൂപതയിലെ വൈദികരുടെ 50, 25 വർഷ ജൂബിലികൾ ആഘോഷിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ എല്ലാ വർഷവും നടക്കാറുളള ജൂബിലി ആഘോഷങ്ങളാണ് കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിച്ച് തൃശൂർ ഡിബിസിഎൽസി -യിൽ നടത്തിയത്.

തൃശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷിക്കുന്ന നാല് വൈദികരും പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന എട്ട് വൈദികരും സഹകാർമ്മികരായി. തുടർന്നു നടന്ന അനുമോദനയോഗത്തിൽ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ആധുനിക കാലഘട്ടത്തിൽ ക്രിസ്തീയപൗരോഹിത്യത്തിനുള്ള പ്രസക്തിയാണ് ഈ ജൂബിലി ആഘോഷങ്ങൾ സൂച്ചിപ്പിക്കുന്നതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ തോമസ് കാക്കശ്ശേരി, മോൺ ജോസ് വല്ലൂരാൻ, ചാൻസലർ ഫാ. ഡൊമിനിക്ക് തലക്കോടൻ,  വൈദിക കൗൺസിൽ സെക്രട്ടറി ഫാ. ജോസ് കോനിക്കര ജൂനിയർ, ഫാ. സെബാസ്റ്റിയൻ അരിക്കാട്ട്, ഫാ. ജോയ് അടമ്പുകുളം എന്നിവർ സംസാരിച്ചു.

ഫാ. തോമസ് വടക്കേത്തല, ഫാ. ഡേവീസ് ചിറയത്ത് സീനിയർ, ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് (ഇരിഞ്ഞാലക്കുട), ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി (ഇരിഞ്ഞാലക്കുട) എന്നിവർ സുവർണ്ണജൂബിലിയും, ഫാ. ജോയ് അടമ്പുകുളം, ഫാ. ജോൺസൺ കുണ്ടുകുളം, ഫാ. പിണ്ടിയാൻ പോൾ, ഫാ. സെബി പുത്തൂർ, ഫാ. തലക്കോട്ടൂർ ഫ്രാൻസിസ്, ഫാ. തെക്കുപുറും ജെയ്സൺ, ഫാ. തോമസ് വടക്കൂട്ട്, ഫാ. ജിജോ വള്ളൂപ്പാറ എന്നിവർ രജതജൂബിലിയും ആഘോഷിച്ചു.

വൈദിക വിദ്യാർത്ഥികളുടെ പഠനത്തിനായി ബേഴ്സ് സ്ഥാപിക്കുന്നതിനും കോവിഡ് രോഗികളെ സഹായിക്കുന്നതിനുമുള്ള തുക രജതജൂബിലി ആഘോഷിക്കുന്ന വൈദികർ മാർ ആൻഡ്രൂസ് താഴത്തിനു കൈമാറി. ഓൺലൈനായി സംപ്രേക്ഷണം ചെയ്ത പരിപാടികളിൽ അതിരൂപതയിലെ വൈദികരും വിശ്വാസികളും  പങ്കെടുത്തെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.