കാനഡയിൽ മോഷണം പോയ സക്രാരി കണ്ടെത്തി

കാനഡയിലെ ഒന്റാരിയോയിലെ സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ കത്തീഡ്രലിൽ നിന്നും മോഷണം പോയ സക്രാരി കണ്ടെത്തി. സെപ്റ്റംബർ 9 ബുധനാഴ്ച ഇടവകക്കാർ തന്നെയാണ് കത്തീഡ്രലിനടുത്തുള്ള സെഞ്ചേനിയൽ പാർക്കിൽ നിന്നും സക്രാരി കണ്ടെത്തിയത്. ഭാഗികമായി ഒരു കനാലിൽ മുങ്ങിയ നിലയിലായിരുന്നു സക്രാരി. കുസ്തോദിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്.

ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തി കണ്ടെത്താനായില്ല. വെള്ളത്തിലായിരുന്നതിനാൽ അലിഞ്ഞുപോയതാകുവാനാണ് സാധ്യത. സെന്റ് കാത്തറൈൻസിലെ ബിഷപ്പ് ജെറാർഡ് ബെർഗി സക്രാരി കണ്ടെത്തുവാനായി ഒരു പൊതു പ്രാർത്ഥന കഴിഞ്ഞദിവസം നടത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് സക്രാരി തിരികെ കിട്ടുന്നത്.

സെപ്റ്റംബർ എട്ടിന് പുലർച്ചെ നാലരയോടെ കത്തീഡ്രലിലേയ്ക്ക് അതിക്രമിച്ചു കയറിയ പുരുഷനും സ്ത്രീയും ആണെന്നു കരുതുന്ന രണ്ടുപേരുടെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. തെളുവുകൾ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ മോഷ്ടാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതുവരെ മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.