സീറോ മലങ്കര സെപ്റ്റംബര്‍ 13 മര്‍ക്കോ. 8: 22-26 യഥാർത്ഥമായ കാഴ്ച

ഫാ. ജോളി കരിമ്പില്‍

ഇന്നത്തെ സുവിശേഷത്തിൽ, യേശുമിശിഹാ ഒരു അന്ധനെ പടിപടിയായി കാഴ്ചയിലേക്ക് നയിക്കുന്നു. അതോടൊപ്പം പീഡാനുഭവത്തിനും കുരിശുമരണത്തിനും ഒരുങ്ങുന്ന യേശു തന്റെ ശിഷ്യരുടെ ആത്മീയാന്ധതയെ പടിപടിയായി ദൂരീകരിക്കുവാനും ശ്രമിക്കുന്നു. ഈ അദ്ധ്യായത്തിൽ തന്നെ യേശു തന്റെ ശിഷ്യരെ, അവരുടെ വിശ്വാസരാഹിത്യത്തെ ശകാരിച്ചുകൊണ്ട് പറയുന്നു: “ഇനിയും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ. കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ?” (17-18). ഇതുപോലെ തന്നെ, നാമും പലപ്പോഴും ആത്മീയാന്ധതയിൽ ജീവിക്കുന്നു; ഹൃദയം മന്ദീഭവിച്ച അവസ്ഥയിൽ കഴിയുന്നു. എത്രയോ വലിയ കാര്യങ്ങൾ ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്തിരിക്കുന്നു. എന്നാലും വിശ്വാസത്തിൽ നാം ഇനിയും പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു.

കർത്താവ് നമ്മെ യഥാർത്ഥമായ കാഴ്ചയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നു. അവിടുന്ന് നമ്മെ തന്റെ കാഴ്ച്ചയിൽ പങ്കുപറ്റാൻ ക്ഷണിക്കുന്നു. വിശ്വാസം എന്നത് യേശുവിന്റെ ‘കാഴ്ചയിൽ പങ്കുപറ്റലാണ്’ എന്ന് വിശ്വാസവെളിച്ചം എന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. യേശു പിതാവായ ദൈവത്തെ സ്നേഹത്തോടും ആശ്രയബോധത്തോടെയും നോക്കി, മനുഷ്യരെ അവിടുന്ന് കരുണയോടെ നോക്കി, പ്രകൃതിയെ അവിടുന്ന് വിസ്മയത്തോടും വാത്സല്യത്തോടും നോക്കി. യേശുക്രിസ്തുവിന്റെ ആ നോട്ടം സ്വന്തമാക്കുവോളം നമ്മുടെ അന്ധത പൂര്‍ണ്ണമായി മാറുകയില്ല.

നമുക്ക് പ്രാർത്ഥിക്കാം, “കർത്താവേ, ഞങ്ങളെ പൂര്‍ണ്ണമായ കാഴ്ചയിലേക്കു നയിക്കണേ.”

ഫാ. ജോളി കരിമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.