“നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നത് ശരിയല്ലേ?” (48). ഈശോയോടുള്ള യഹൂദരുടെ ചോദ്യമാണ്. അതിനു മറുപടിയായി ഈശോ വളരെ കാര്യങ്ങള്‍ പറയുന്നു. പിതാവിനെപ്പറ്റിയും അബ്രഹത്തെപ്പറ്റിയും മഹത്തരമായ കാര്യങ്ങള്‍. പക്ഷേ, ഒടുവില്‍ യഹൂദര്‍ ഈശോയെ എറിയാന്‍ കല്ലുകള്‍ എടുക്കുകയാണ് (59). തുടക്കത്തില്‍ പിശാചെന്നു വിളിക്കുന്നു. ഒടുക്കത്തില്‍ കല്ലെറിയാന്‍ ശ്രമിക്കുന്നു. യഹൂദര്‍ ഒരിക്കലും മാറാന്‍ തയ്യാറല്ല. തങ്ങള്‍ ചിന്തിക്കുന്നതു മാത്രമാണ് ശരി എന്ന ധാരണയാണ് അവര്‍ക്ക്. അവരുടെ പരാജയകാരണവും അതു തന്നെ.
നമ്മള്‍ ഇത്തരത്തിലാണോ ചിന്തിക്കുന്നത് എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. മാറ്റത്തിന് തടസം നില്‍ക്കുന്നതാണ് നമ്മുടെ പരാജയത്തിന്റെയും കാരണം. ചില കാര്യങ്ങളില്‍ ഉറച്ചുപോയതല്ലേ നമ്മുടെയും മനസുകള്‍. മുന്‍വിധികളല്ലേ നമ്മെ ജീവിതത്തില്‍ പിന്നോട്ട് നയിക്കുന്നത്?
ഫാ. ജി. കടൂപ്പാറയിൽ MCBS