വി. മാർട്ടിൻ ഡി പോറസ്: ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃകകൾ

നവംബർ 3 -ന് തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസിസ് എന്നറിയപ്പെടുന്ന വി. മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ.

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വി. മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനിഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരികപിതാവ്. പക്ഷേ, അപമാനം ഭയന്നും സൽപ്പേര് സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടുമക്കളെയും അദ്ദേഹം ബോധപൂർവം മറന്നു. കാരണം, അവർ അവിവാഹിതരും അന്ന ഒരു ആഫ്രിക്കൻ അടിമയുമായിരുന്നു. 1579 -ൽ മാർട്ടിന് ജ്ഞാനസ്നാനം നൽകിയെങ്കിലും മാമ്മോദീസാ രജിസ്റ്ററിൽ പിതാവിന്റെ നാമം രേഖപ്പെടുത്തിയിട്ടില്ല. കടുത്തദാരിദ്യത്തിനു നടുവിൽ അമ്മ ഒറ്റയ്ക്കാണ് മാർട്ടിനെ വളർത്തിയത്.

ചെറുപ്പം മുതലേ മറ്റുള്ളവരോട് ഉദാരതയാടെ കൊച്ചുമാർട്ടിൻ പെരുമാറിയിരുന്നു. സാധനങ്ങൾ വാങ്ങാൻ അമ്മ മാർക്കറ്റിൽ വിട്ടിരുന്നപ്പോൾ, വിട്ടിലെത്തുന്നതിനുമുമ്പേ അവയെല്ലാം തങ്ങളേക്കാൾ പാവപ്പെട്ടവരായവർക്ക് അവൻ പങ്കുവച്ചു നൽകിയിരുന്നു. പത്തുവയസ്സു മുതൽ രാത്രിയിൽ മണിക്കൂറുകളോളം പ്രാർഥിക്കുന്നത് അവൻ പതിവാക്കി. ഇത് ജീവിതാവസാനംവരെ മാർട്ടിൻ പാലിച്ചുപോന്നു.

മാർട്ടിന് എട്ടുവയസ്സുള്ളപ്പോൾ ഹുവാൻ ഡീ പോറസ്, മാർട്ടിൻ തന്റെ പുത്രനാണന്ന് അംഗീകരിച്ചു. പന്ത്രണ്ടാം വയസ്സിൽ ബാർബറിന്റെ പണിചെയ്യാൻ തുടങ്ങി. പിന്നീട് ശസ്ത്രക്രിയ നടത്തുന്നതിന്റെ അടിസ്ഥാനതത്വങ്ങൾ, മരുന്നുകൾ ഉപയോഗിക്കേണ്ട രീതി, മുറിവുകൾ വൃത്തിയാകുന്ന മാർഗങ്ങൾ എന്നിവ മാർട്ടിൻ ഹൃദ്യസ്ഥമാക്കി. ഭൂമിയിൽ, തന്റെ സംരക്ഷണം ഏറ്റെടുക്കാൻ ജന്മംനൽകിയ പിതാവ് സന്നദ്ധനാകാത്തതിനാൽ സ്വർഗീയപിതാവിന്റെ സ്നേഹത്തിലും കാരുണ്യത്തിലും ചെറുപ്പംമുതലേ മാര്‍ട്ടിന്‍ ആശ്രയിക്കാൻതുടങ്ങി. കുട്ടി ആയിരിക്കുമ്പോഴേ തന്നെ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്രചെയ്താൽ ദൈവാലയത്തിന്റെ അകത്തുകയറി സ്വർഗീയപിതാവിനെ സന്ദർശിക്കുന്ന ഒരു അവസരവും മാർട്ടിൻ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാർട്ടിനെ രൂപപ്പെടുത്തിയത് ദൈവപിതാവിന്റെ സ്നേഹം ഇളംപ്രായത്തിലെ അനുഭവിച്ചതുമൂലമാണ്.

എല്ലാവർക്കുംവേണ്ടിയുള്ള വിശുദ്ധൻ

ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ടവർക്കുള്ള വിശുദ്ധനാണ് വി. മാർട്ടിൻ. ബാർബറായും തൂപ്പുകാരനായും കാഴ്ചമുറി സൂക്ഷിപ്പുകാരനായും രോഗിശുശ്രൂഷിയായും ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലകനായും വിശക്കുന്നവർക്ക് ഭക്ഷണംനൽകിയും മാർട്ടിൻ പകർന്നാടിയത് നിരവധി വേഷങ്ങളാണ്. എല്ലാത്തിനുമുപരിയായി രാത്രിയുടെ പകുതി സമയവും പ്രാർഥനയ്ക്കായി അദ്ദേഹം മാറ്റിവച്ചിരുന്നു. പ്രാർഥനയുടെ അടിത്തറയിൽ പണിതുയർത്തിയതായിരുന്നു വി. മാർട്ടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പിതാവാര് എന്നറിയപ്പെടാത്ത ഒരു പുത്രനിൽനിന്ന് ദൈവത്തിന്റെ പ്രിയപ്പെട്ട മകനായി വി. മാർട്ടിനെ രൂപാന്തരപ്പെടുത്തിയത് പ്രാർഥനയല്ലാതെ മറ്റൊന്നുമായിരുന്നില്ല.

സന്യാസജീവിതം

പതിനഞ്ചാം വയസ്സിൽ സന്യാസ സഭയിൽ ചേരണമെന്ന ആഗ്രഹം അവനിലുദിച്ചു. ലീമായിലെ ഡൊമിനിക്കൻ സഭക്കാരുടെ ജപമാല ആശ്രമത്തിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും വർണ്ണവിവേചനംമൂലം ഒരു പണിക്കാരനായി മാത്രമേ അവർ മാർട്ടിനെ സ്വീകരിച്ചുള്ളൂ. പിന്നീട് 1603 -ൽ, തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ഡൊമിനിക്കൻ സഭയിൽ ഒരു തുണസഹോദരനായി മാർട്ടിൻ ചേർന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിൽനിന്ന് അദ്ദേഹം സ്വയം പിന്മാറി.

മാർട്ടിന്റെ അനിതരസാധാരണമായ വിശുദ്ധിയെക്കുറിച്ച് ധാരാളം കഥകളുണ്ട്. പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ മാർട്ടിന്റെ തലയ്ക്കുചുറ്റും പലപ്പോഴും ഒരു പ്രകാശഗോളം വലയംചെയ്തിരുന്നു. മറ്റു ചില അവസരങ്ങളിൽ സ്വർഗീയാനുഭൂതിയാൽ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടിരുന്നു. ബൈ ലോക്കേഷനുള്ള ദൈവികസിദ്ധി മാർട്ടിനെ ആവശ്യക്കാരുടെ അടുത്ത് കൊണ്ടുചെന്നെത്തിക്കുമായിരുന്നു. അടിച്ചിട്ട മുറികളിൽ ആരും ആശ്രയമില്ലാതിരുന്ന രോഗികളുടെ അടുത്ത് സഹായഹസ്തമായി അത്ഭുതകരമായ രീതിയിൽ മാർട്ടിൻ എത്തുമായിരുന്നു.

സഹിക്കുന്ന പാവങ്ങളുടെ പിതാവ്

മാർട്ടിന്റെ ജീവിതകാലത്ത് ലീമായിലെ ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് സഹിക്കുന്ന പാവങ്ങളുടെ പിതാവ് എന്നായിരുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക മാത്രമല്ല മാർട്ടിൻ ചെയ്തിരുന്നത്. മറിച്ച്, മക്കളെ തേടിയലഞ്ഞിരുന്ന ദൈവപിതാവിനെ അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. യുദ്ധവും അടിമത്വവും സർവസാധാരണവും അത്യാഗ്രഹികളുടെ ആർത്തി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ പരിതാപത്തിലാക്കുകയും ചെയ്തിരുന്ന സാമൂഹികപശ്ചാത്തലത്തിലാണ് മാർട്ടിൻ ജീവിച്ചിരുന്നത്. മറ്റൊരർഥത്തിൽ ഒരു സാമൂഹികനരകത്തിന്റെ ഇരയായിരുന്നു മാർട്ടിൻ. മിശ്രവംശജനും അവിവാഹിതബന്ധത്തിന്റെ സന്തതിയുമായിരുന്നതിനാൽ മാർട്ടിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. വർണ്ണവിവേചനത്തിന്റെയും അടിമപ്പണിയുടെയും ക്രൂരത അതിന്റെ എല്ലാ തീവ്രതകളോടുംകൂടെ അവൻ അനുഭവിച്ചിരുന്നു.

ലീമായിലെ പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിൽ മാർട്ടിൻ പ്രദർശിപ്പിച്ചിരുന്ന ശ്രദ്ധയും താല്പര്യവും പലപ്പോഴും ആശ്രമാംഗങ്ങളിൽ അസൂയ ഉളവാക്കിയിരുന്നു. ഒരിക്കൽ തെരുവിൽനിന്ന് വ്രണമൊലിക്കുന്ന ഒരു രോഗിയുമായി മാർട്ടിൻ ആശ്രമത്തിലെത്തി. നഗ്നനായിരുന്ന ആ വൃദ്ധന്റെ ശരീരത്തിൽനിന്ന് പുഴുക്കൾ പുറത്തുവന്നിരുന്നു. രോഗിയുടെ പരിതാവസ്ഥ കണ്ട മറ്റ് ആശ്രമാംഗങ്ങൾ ഭയപ്പെട്ടു പിന്മാറുകയും മാർട്ടിനെ ശകാരിക്കുകയും ചെയ്തു. മാർട്ടിൻ സ്വന്തം കട്ടിലിൽ ആ പടുവൃദ്ധനെ കിടത്തി ശുശ്രൂഷിച്ചു. ഒരു സഹായത്തിനും തിരിഞ്ഞുനോക്കാതിരുന്ന സഹോദരനോട് വിശുദ്ധൻ ഇപ്രകാരം പറഞ്ഞു: “എന്റെ പ്രിയ സഹോദരാ, വൃത്തിയേക്കാൾ കാരുണ്യമാണ് കൂടുതല്‍ അഭിലഷണീയം. ഒരല്പം സോപ്പ് കൊണ്ട് എന്റെ കിടക്കവിരി വൃത്തിയാക്കാൻ എനിക്കു സാധിക്കും. പക്ഷേ, നിർഭാഗ്യവാനായ ആ മനുഷ്യനെ സഹായിക്കാതെ നിഷ്ഠൂരമായി ഞാൻ പെരുമാറിയാൽ അത് എന്റെ ആത്മാവിൽ സൃഷ്ടിക്കുന്ന കറ ഇല്ലാതാക്കാൻ കണ്ണീരിന്റെ ഒരു മലവെള്ളപ്രവാഹം ഒഴിക്കിയാലും മതിയാവുകയില്ല.”

പെറുവിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ വെള്ളക്കാരനോ, കറുത്തവനോ എന്ന പക്ഷാഭേദംകൂടാതെ മാർട്ടിൻ എല്ലാവരെയും ശുശ്രൂഷിച്ചു. ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും മാർട്ടിന്റെ കീർത്തി ലാറ്റിൻ അമേരിക്കയിൽ പെട്ടെന്നു പടർന്നു. മെക്സിക്കോയിലെ മെത്രാപ്പോലീത്ത പോലും ഒരിക്കൽ മാർട്ടിന്റെ സഹായംതേടി ലീമായിൽ എത്തിയിരുന്നു. ഒരു രോഗി സുഖപ്പെടുമോ ഇല്ലയോ എന്ന് പരിശോധനയിൽ കൂടിത്തന്നെ മനസ്സിലാക്കാനുള്ള അത്ഭുതസിദ്ധി മാർട്ടിനുണ്ടായിയിരുന്നു.

മരണവും വിശുദ്ധപദവി പ്രഖ്യാപനവും

1639 നവംബർ മാസം മൂന്നാം തീയതി പനി ബാധിച്ചാണ് മാർട്ടിൻ അറുപതാമത്തെ വയസ്സിൽ ലീമായിൽ നിര്യാതനായത്. ലാറ്റിൻ അമേരിക്കയിൽ പ്രശസ്താനായിരുന്നെങ്കിലും ആഗോളസഭ 1837 -ലാണ് മാർട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. 1962 മെയ് മാസം ആറാം തീയതി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ മാർട്ടിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി. വംശങ്ങൾ തമ്മിലുള്ള ബന്ധം, സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, പെറുവിലെ ടെലിവിഷൻ, പൊതു ആരോഗ്യം, സെപ്യനിലെ തൊഴിലാളിസംഘടനകൾ, മിശ്രവംശജരായ വ്യക്തികൾ, ബാർബർമാർ എന്നിവരുടെ മധ്യസ്ഥനാണ് വി. മാർട്ടിൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.