ജോസഫ് ചിന്തകൾ 84: ജോസഫ് – വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി

ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിന്റെ ജീവിതനിയോഗം. ദൈവത്തിന്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവതിരുമുമ്പിൽ ശിരസ്സ് നമിക്കാനാവൂ. അത്തരം ജീവിതങ്ങൾ അനേകർക്ക് തണൽവൃക്ഷമാണ്. തിരുസഭാ ആരാമത്തിൽ എന്നും തണൽ തരുന്ന വൃക്ഷമാകാൻ യൗസേപ്പിനു സാധിക്കുന്നത് ദൈവഹിതത്തോടുള്ള ഈ തുറവി നിമിത്തമാണ്.

യൗസേപ്പിന്റെ നിശബ്ദത വ്യവസ്ഥകളില്ലാതെ ദൈവതിരുമുമ്പിൽ സമർപ്പണം ചെയ്തതിന്റെ അടയാളമാണ്. വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള ബന്ധത്തിൽ വ്യവസ്ഥകൾ തിരയുന്ന പ്രകൃതമാണ് മനുഷ്യന്റേത്. അതിനാൽ വ്യവസ്ഥകൾ ലംഘിക്കുമ്പോൾ ബന്ധങ്ങളും തകരുന്നു. ആത്മീയപക്വത (Spiritual Maturity) വന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ പൂർണ്ണമായി ദൈവഹിതത്തോട് സഹകരിക്കാനാവൂ. അവിടെ വിശദീകരണത്തിന്റെ മാർഗ്ഗങ്ങളില്ല, മറിച്ച് അംഗീകരിക്കലിന്റെ ഔന്നത്യമാണ് ഉള്ളത്. അത് വെറും നിസംഗതയല്ല, ധൈര്യപൂർവ്വം ദൃഢനിശ്ചയത്തോടെ ഭാവാത്മകമായി ദൈവികപദ്ധതികളോടു സഹകരിക്കാനുള്ള കഴിവാണ്.

ദൈവാരൂപിയുടെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, വിവേകം, ധൈര്യം, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിവ മനുഷ്യനെ വഴിനടത്തുമ്പോൾ പ്രതിസന്ധികളുടെ നടുവിലും ദൈവഹിതത്തെ വ്യവസ്ഥകളില്ലാതെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് വി. യൗസേപ്പിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.