ജോസഫ് ചിന്തകൾ 48: ജോസഫ് – സഭകളെ കൂട്ടിയിണക്കുന്നവൻ

2021-ലെ സഭൈക്യവാരത്തിന്റെ വിഷയം വി. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഒന്നു മുതൽ 17 വരെയുള്ള വചനഭാഗത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ “നിങ്ങൾ എന്റെ സ്നേഹത്തില്‍ വസിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുവിൻ” എന്നതായിരുന്നു.

ഈ വർഷത്തെ സഭൈക്യവാരത്തിന്റെ സമാപനദിനത്തിൽ (ജനുവരി 25) വി. യൗസേപ്പിതാവാണ് നമ്മുടെ മാർഗ്ഗദർശി. ദൈവസ്നേഹത്തിന്റെ തണലിൽ വസിച്ച യൗസേപ്പ് ജീവിതത്തിൽ കൃപകളുടെ വസന്തകാലമാണ് വിരിയിച്ചത്. വിവിധ സഭകൾ ദൈവസ്നേഹത്തിൽ ഒന്നിച്ചു വസിക്കുമ്പോൾ, ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ വിരിയുന്ന ഫലമാണ് സഭൈക്യം. അതൊരിക്കലും സഭയുടെ ഐശ്ചികവിഷയമല്ല. ഈശോയുടെ ആഗ്രഹവും “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്‌…”(യോഹ. 17:11), സഭ ആയിത്തീരേണ്ട യാഥാർത്ഥ്യവുമാണ്.

വിശ്വാസകാര്യങ്ങളെക്കാൾ ലൗകീകവും രാഷ്ട്രീയപരവും സ്വാർത്ഥപരവുമായ കാര്യങ്ങളാണ് സഭകളുടെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ക്രൈസ്തവർ തമ്മിലുള്ള വിഭാഗീയത ലൗകികതയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഐക്യത്തിലേയ്ക്ക് നയിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ വ്യത്യാസങ്ങൾക്കും മുകളിലായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കണമെന്നും ഫ്രാൻസീസിസ് മാർപാപ്പ 2018-ൽ WCC യുടെ 70-ാം വാർഷികാഘോഷങ്ങളിൽ 2018-ല്‍ പങ്കെടുത്തപ്പോൾ ഓർമ്മിപ്പിച്ചതും ഈ യാഥാർത്ഥ്യം തന്നെയാണ്.

ജിവിതത്തിൽ എല്ലാറ്റിനും ഉപരിയായി അവതരിച്ച വചനമായ ഈശോയെ പ്രതിഷ്ഠിച്ച വി. യൗസേപ്പിതാവിനോട് സഭൈക്യശ്രമങ്ങളുടെ വിജയത്തിനായി നമുക്ക് മാദ്ധ്യസ്ഥ്യം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.