ജോസഫ് ചിന്തകൾ 47: യൗസേപ്പിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥതയുടെ സ്നേഹിതൻ – വി. ഫ്രാൻസിസ് ദി സാലസ്

ജനുവരി 24, സഭയിലെ വേദപാരംഗതനും ജനേവാ രൂപതയിലെ മെത്രാനുമായിരുന്ന വി. ഫ്രാൻസിസ് ദി സാലസിന്റെ തിരുനാൾ ദിനമാണ്. വി. യൗസേപ്പിതാവിന്റെ വിശ്വസ്തനായ ഒരു ഭക്തൻ മാത്രമായിരുന്നില്ല ഫ്രാൻസിസ് പുണ്യവാൻ. ആ ഭക്തിയുടെ തീക്ഷ്ണമതിയായ ഒരു പ്രചാരകനുമായിരുന്നു.

ഫ്രാൻസിസ് സ്ഥാപിച്ച വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ (Order of the Visitation) പ്രത്യേക മദ്ധ്യസ്ഥനായി വി. യൗസേപ്പിതാവിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആന്തരികജീവിതത്തിന്റെയും ധ്യാനയോഗ പ്രാർത്ഥനയുടെയും മാതൃകയായി വി. യൗസേപ്പിനെയാണ് തന്റെ ആത്മീയപുത്രിമാർക്ക് ഫ്രാൻസിസ് നൽകിയത്. നവസന്യാസ ഭവനത്തിലെ യഥാർത്ഥ ഗുരു യൗസേപ്പായിരിക്കണം എന്ന് പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

1622-ൽ വി. യൗസേപ്പിതാവിന്റെ പുണ്യങ്ങളെക്കുറിച്ച് (“The Virtues of St. Joseph”) ഫ്രാൻസിസ് നടത്തിയ പ്രഭാഷണത്തിൽ വി. യൗസേപ്പിതാവിന്റെ സര്വ്വശക്തിയുള്ള മദ്ധ്യസ്ഥതയുടെ ശക്തിയെപ്പറ്റിയാണ് പ്രധാനമായും പ്രതിപാദിച്ചത്: “സ്വർഗ്ഗത്തിൽ ഈ വലിയ വിശുദ്ധനുള്ള മഹത്തായ സ്വാധീനം സംശയിക്കാൻ പോലും നമുക്കു കഴിയുകയില്ല. അവന്റെ വിശുദ്ധമായ മദ്ധ്യസ്ഥതയുടെ ഭാഗഭാക്കാകാൻ കഴിഞ്ഞെങ്കിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്. അവൻ വഴി അപേക്ഷിക്കുന്നതൊന്നും പരിശുദ്ധ മറിയമോ അവളുടെ അത്യുന്നതനായ പുത്രനോ നിരസിക്കുകയില്ല. അവന്റെ മദ്ധ്യസ്ഥതയിൽ ശരണപ്പെട്ടാൽ എല്ലാ പുണ്യങ്ങളിലും നമുക്ക് വളർച്ചയുണ്ടാകും. പ്രത്യേകിച്ച്, മറ്റുള്ളവരേക്കാൾ ഉയർന്ന തോതിൽ അവൻ സ്വന്തമാക്കിയിരിക്കുന്നവ – ശരീരത്തിന്റെയും മനസിന്റെയും നിർമ്മലത, ഏറ്റവും സ്നേഹജന്യമായ എളിമ, സ്ഥിരത, ധൈര്യം, സ്ഥിരോത്സാഹം – എന്നിവ.”

വി. ഫ്രാൻസിസ് ദി സാലസിന്റെ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ഇന്നേ ദിവസം നമുക്കു ജപിക്കാം.

മഹത്വമുള്ള വി. യൗസേപ്പേ, മറിയത്തിന്റെ ജീവിതപങ്കാളിയേ, ഈശോയുടെ തിരുഹൃദയത്തിലൂടെ നിന്റെ പൈതൃകസംരക്ഷണം ഞങ്ങൾക്കു നൽകണമെന്ന് ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു. ഓ നിന്റെ അനന്തമായ ശക്തി, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സഹായത്തിനെത്തുന്നു. ഞങ്ങളുടെ അസാധ്യതകളെ സാധ്യതകളാക്കുന്നു, പിതൃതുല്യമായ വാത്സല്യത്തോടെ നിന്റെ മക്കളായ ഞങ്ങളുടെ ആശങ്കകളെ നോക്കണമേ. ഞങ്ങളെ അലട്ടുന്ന കഷ്ടതകളിലും ദുഃഖങ്ങളിലും നിന്നിൽ അഭയം തേടാൻ ഞങ്ങൾക്കു ആത്മവിശ്വാസമുണ്ട്. നിന്റെ സ്നേഹപൂർവ്വമായ സംരക്ഷണത്തിൽ ഞങ്ങളുടെ വേവലാതികൾക്കും ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ ഞങ്ങളുടെ ആകുലതകൾക്കു പരിഹാരം നൽകണമേ. ആമ്മേൻ.”

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.