ജോസഫ് ചിന്തകൾ 353: ജോസഫ് – ഈശോയ്ക്കായി ധീരമായ നിലപാടെടുത്ത വ്യക്തി

നവംബർ ഇരുപത്തിയഞ്ചാം തീയതി, ‘ആരെയും മാനസാന്തരപ്പെടുത്തുന്ന വിശുദ്ധ’ എന്നറിയപ്പെടുന്ന അലക്സാണ്ട്രിയായിലെ വി. കത്രീനായുടെ ഓർമ്മദിനമായിരുന്നു. പാരമ്പര്യമനുസരിച്ച്, അലക്സാണ്ട്രിയായിലെ ഗവർണറായ ഒരു വിജാതീയനായിരുന്നു കത്രീനയുടെ പിതാവ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിൽ ജനിച്ച അവൾ ചെറുപ്പത്തിലേ തന്നെ നല്ല വിദ്യാഭ്യാസം സ്വീകരിച്ചു.

ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയവും അത്ഭുതകരമായി അവളെ സന്ദർശിച്ചതോടെയാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. ഈ ആത്മീയാനുഭവം കൗമാരപ്രായത്തിൽ തന്നെ ക്രിസ്തീയവിശ്വാസം സ്വീകരിക്കാനും കന്യകാത്വ വ്രതം ഏറ്റെടുക്കാനും കത്രീനയെ പ്രേരിപ്പിച്ചു.

റോമൻ ചക്രവർത്തി മാക്സന്റിയൂസ് (Maxentius) ക്രൈസ്തവർക്കെതിരെ മതപീഡനം ആരംഭിച്ചപ്പോൾ, ഒരു കൗമാരക്കാരി ആയിരുന്നെങ്കിലും ഭയപ്പെട്ട് ഒളിച്ചു വസിക്കാതെ ധൈര്യസമേതം തന്റെ സ്ഥാനം ഉപയോഗിച്ച് മാക്സന്റയൂസിനെ സന്ദർശിക്കുകയും മതപീഡനത്തെ അപലപിക്കുകയും ക്രിസ്തുമതത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഈശോയ്ക്കും അവന്റെ സഭയ്ക്കും വേണ്ടി ധീരമായ നിലപാടെടുത്ത വിശുദ്ധയാണ് കത്രീന. വിശ്വാസ സംരക്ഷണത്തിനായി തന്റെ സ്ഥാനമാനങ്ങൾ അവൾ ഉപയോഗിച്ചു.

ഈശോയ്ക്കു വേണ്ടി ധീരമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. തനിക്ക് സാധ്യമായ രീതിയിലെല്ലാം ധൈര്യപൂർവ്വം ഈശോയ്ക്കു വേണ്ടി അവൻ നിലകൊണ്ടു. ഹേറോദോസ് രാജാവിന്റെ കരങ്ങളിൽ നിന്ന് ഉണ്ണീശോയെ രക്ഷപെടുത്താൻ ധീരതയോടെ തീരുമാനിച്ച യൗസേപ്പിതാവ്, ഇന്നും തന്റെ വളർത്തുപുത്രന്റെ മൗതീകശരീരമായ തിരുസഭയെയും അനാഥമായി ഉപേക്ഷിക്കുകയില്ല; അവൾക്ക് ധീരമായ സംരക്ഷണം ഇന്നും അവൻ തീർക്കുന്നു.

ശക്തനും ധീരനുമായ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം നമുക്ക് തുണയും സങ്കേതവുമായിത്തീരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.