ജോസഫ് ചിന്തകൾ 308: യൗസേപ്പിതാവിന്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ഒക്ടോബർ പതിനാറാം തീയതി കേരളസഭ അവളുടെ മഹത്തായ ഒരു പുത്രന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുന്നു; വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ. വി. യൗസേപ്പിതാവിന്റെ മുഖച്ഛായ പതിഞ്ഞ ഒരു അജപാലന ശുശ്രൂഷകനായിരുന്നു കുഞ്ഞച്ചൻ. ദരിദ്രർക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പട്ടിണി അനുഭവിക്കുന്നവർക്കുമായി അദ്ദേഹം തന്റെ ജീവിതം മാറ്റിവച്ചു. പ്രത്യേകിച്ചും രാമപുരത്തും സമീപഗ്രാമങ്ങളിലുമുള്ള ദളിത് സഹോദരങ്ങൾക്കു വേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു തേവർപറമ്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചൻ.

രാമപുരം പള്ളിയിലെ മൂന്ന് അസിസ്റ്റന്റുമാരിൽ ഒരുവനായി 1926 മുതൽ 1973 വരെ നീണ്ട 47 വർഷങ്ങൾ മിശിഹായുടെ ആ ചെറിയ പുരോഹിതൻ ശുശ്രൂഷ ചെയ്തു. പാവപ്പെട്ടവരെ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്ന തന്റെ പ്രേഷിതദൗത്യം പൂർത്തിയാക്കാനായി കുടുംബസന്ദര്‍ശനം പതിവാക്കിയ കുഞ്ഞച്ചൻ അവരെ ഈശോയുടെ സുവിശേഷം അറിയിക്കുകയും ക്രിസ്തീയവിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. അതിനായി ദീര്‍ഘനേരം നടന്ന് അവരുടെ കുടിലുകള്‍ അദ്ദേഹം കയറിയിറങ്ങി.

യൗസേപ്പിതാവിനെപ്പോലെ തന്നെ ഭരമേല്പിക്കപ്പെട്ടവരെ വ്യക്തിപരമായി സ്നേഹിക്കുകയും അവരുടെ സവിശേഷമായ ഉന്നമനത്തിനും ഉയിർച്ചക്കും വേണ്ടി ജീവിതം സമർപ്പണം നടത്തുകയും ചെയ്ത കുഞ്ഞച്ചൻ തീർച്ചയായും യൗസേപ്പിതാവിന്റെ മുഖച്ഛായ പതിഞ്ഞ വിശുദ്ധ പുരോഹിതനായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.