ജോസഫ് ചിന്തകൾ 258: ജോസഫ് – ദൈവപിതാവിന്റെ ഭൂമിയിലെ പങ്കാളി

ആഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ലീമായിലെ വി. റോസയുടെ തിരുനാളാണ്. ഡൊമിനിക്കൻ മൂന്നാം സഭയിലെ അംഗമായിരുന്നു റോസാ. ഒരിക്കൽ ഈശോ അവളോട്, “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക” എന്ന് പറഞ്ഞു.

ഈശോയുമായി പതിവായി സംസാരിച്ചിരുന്ന അവൾ ഒരിക്കൽ ഇപ്രകാരം എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ. വേദനകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല. സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർദ്ധിക്കുന്നു. പറുദീസയിലേക്കുള്ള യഥാർത്ഥ ഗോവണി കുരിശാണ്. കുരിശില്ലാതെ സ്വർഗത്തിലേക്ക് കയറാൻ മറ്റൊരു വഴിയുമില്ല.”

ലിമായിലെ വി. റോസായോട് എന്റെ പങ്കാളിയായുക എന്ന് ഈശോ പറഞ്ഞെങ്കിൽ, രണ്ടായിരം വർഷങ്ങൾക്കു മുമ്പ് നസറത്തിലെ ഒരു മരപ്പണിക്കാരനോട് പിതാവായ ദൈവം പറഞ്ഞു, ഭൂമിയിലെ എന്റെ പങ്കാളി ആകുക. ആ നീതിമാൻ ആ സ്വരം ശ്രവിച്ച് ആ കടമ ഭംഗിയായി നിർവ്വഹിച്ചു. അതിനാൽ സ്വർഗ്ഗത്തിലും പിതാവായ ദൈവം അവനെ തന്റെ കൃപകളുടെ വിതരണക്കാരനാക്കി ഉയർത്തി.

യൗസേപ്പിതാവിന്റെ ഈ ഭൂമിയിലെ ജീവിതം കുരുശുകളും സഹനങ്ങളും നിറഞ്ഞതായിരുന്നു, അവ നിശബ്ദമായി, പരാതി കൂടാതെ സഹിച്ചപ്പോൾ അവ സ്വർഗ്ഗത്തിലേക്കു കയറാനുള്ള ചവിട്ടുപടികളായി രൂപാന്തരപ്പെട്ടു. നാം ചെയ്യാനായി ദൈവം എൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നമുക്ക് വിശ്വസ്തയോടെ പങ്കാളിയാകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.