ജോസഫ് ചിന്തകൾ 257: ജോസഫ് – നിത്യജീവൻ നൽകുന്ന വചനത്തിന്റെ കാവൽക്കാരൻ

“കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌” (യോഹ. 6: 68). ശിഷ്യപ്രമുഖനായ പത്രോസ് ഈശോയോടു ചോദിക്കുന്ന ചോദ്യവും അതിന് അവൻ തന്നെ നൽകുന്ന നിരീക്ഷണവുമാണിത്. ഈശോയുടെ വചനം കഠിനമായതിനാൽ അവനെ ഉപേക്ഷിച്ചു പോകാൻ ധാരാളം അനുയായികൾ തിരുമാനിക്കുമ്പോൾ പത്രോസ് ഉൾപ്പെടെയുള്ള ശിഷ്യന്മാർ അവനോടൊപ്പം ഉറച്ചുനീങ്ങാൻ തീരുമാനിക്കുന്നു; ഈശോയുടെ കൂടെ വസിക്കാൻ തീരുമാനമെടുക്കുന്നു. ഈശോയുടെ കൂടെ വസിക്കുക എന്നാൽ ഈശോയെ ജീവിതത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കുക എന്നാണ്.

ദൈവപുത്രൻ നിത്യജിവന്റെ വചസ്സുമായി മനുഷ്യനായി ഭൂമിയിൽ ജനിക്കുമ്പോൾ അവനോടൊത്തു വസിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ് ജോസഫ്. യൗസേപ്പിതാവെന്ന ദൈവത്തിന്റെ നിശബ്ദസുവിശേഷത്തിന്റെ ഇതിവൃത്തം തന്നെ ഈശോയോടൊത്തുള്ള യൗസേപ്പിതാവിന്റെ ജീവിതമായിരുന്നു. യൗസേപ്പിതാവിന്റെ ജീവിതം തിരഞ്ഞെടുപ്പിന്റെ ജീവിതമായിരുന്നു. ദൈവഹിതത്തെ തിരഞ്ഞെടുക്കുന്നതിന്റെയും അതിനോടൊത്തു സഹകരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതിന്റെയും.

നിത്യജീവന്റെ വചനത്തിന്റെ കാവൽക്കാരനായിരുന്നു യൗസേപ്പിതാവ്. അവനെ സമീപിക്കുന്നവർക്ക് നിത്യജീവനായ ഈശോയെ അവൻ സമൃദ്ധമായി നൽകും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.