ജോസഫ് ചിന്തകൾ 207: ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത

‘ഈശോ പിതാവിലേക്കുള്ള വഴി’ എന്ന് കാണിച്ചുതന്ന അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ, തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത.

തന്റെ സ്നേഹിതനായ ലാസർ രോഗശയ്യയിലായപ്പോൾ ഈശോ അവനെ കാണാന് പോകാന്‍ തീരുമാനിച്ച വേളയിലാണ് തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക – അവർ ജറുസലേമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന് തീരുമാനമെടുക്കുമ്പോൾ. ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര് അവനെ കല്ലെറിയാന് ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര്അവനെ വിലക്കുമ്പോൾ തോമാശ്ലീഹാ മറ്റു ശിഷ്യരോടു പറയുന്നതായി യോഹന്നാൻ സുവിശേഷകന് ഇപ്രകാരം രേഖപ്പെടുത്തുന്നു: “ദീദിമോസ് എന്ന തോമസ് അപ്പോള് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന് നമുക്കും പോകാം” (യോഹ. 11:16). ഈശോയോടൊപ്പം മരിക്കാൻ തയ്യാറായ വ്യക്തിയായിരുന്നു തോമാശ്ലീഹാ. ഈശോയുടെ പ്രബോധനങ്ങൾ കേട്ട് മൂന്നു വർഷം കൂടെ താമസിച്ചതിനു ശേഷമാണ് തോമസിന് ഈ ബോധ്യം കൈവന്നത്.

ഈശോയുടെ പ്രബോധനങ്ങളും വാക്കുകളും കേൾക്കും മുമ്പേ ഈശോയോടൊപ്പം മരണത്തിന്റെ താഴ്‌വരയിലൂടെ നടന്ന വ്യക്തിയാണ് യൗസേപ്പിതാവ്. ഹോറോദേസ് രാജാവിന്റെ ഭീഷണിയെ തുടർന്ന് സ്വദേശത്തു നിന്നു പലായനം ചെയ്യാൻ ദൈവകല്പനപ്രകാരം തയ്യാറാകുമ്പോൾ നിശബ്ദനായ യൗസേപ്പിതാവ് ഒരുപക്ഷേ മനസ്സിൽ പലതവണ പറഞ്ഞിട്ടുണ്ടാവാം, ഈശോയ്ക്കു വേണ്ടി മരിക്കാൻ ഞാനും സന്നദ്ധനാണെന്ന്. മരണത്തിന്റെ താഴ്‌വരയിൽ ഈശോയൊടൊപ്പം സഞ്ചരിക്കാൻ തിരുമനസ്സായ യൗസേപ്പിതാവും ഭാരത അപ്പസ്തോലനായ തോമാശ്ലീഹായും വിശ്വാസജീവിത യാത്രയിൽ നമുക്ക് ശക്തി പകരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.