ജോസഫ് ചിന്തകൾ 169: ജോസഫ് – പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ

റോമിലെ മൂന്നാം അപ്പസ്തോലൻ എന്ന് അറിയപ്പെടുന്ന വി. ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധന്റെ ഒരു സദ്വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: “പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം.”

വി. യൗസേപ്പിതാവിന് ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവപിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും ദൈവമാതാവിനെ ആദരിച്ചു ജീവിച്ച നസറത്തിലെ ഈ നല്ല അപ്പൻ പരിപൂർണ്ണതയ്ക്കു വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമുള്ള മാതൃകയാണ്. അനുസരണം വഴി സ്വർഗ്ഗപിതാവിന്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവിന് അനുസരണം കേവലം ഒരു സമ്മതം മൂളൽ മാത്രമായിരുന്നില്ല. അത് ദൈവഹിതമനുസരിച്ചുള്ള നിരന്തര കർമ്മവുമായിരുന്നു. ദൈവപിതാവിന്റെ അനുശാസനകളോട് തിടുക്കത്തിൽ പ്രത്യുത്തരിച്ച യൗസേപ്പിതാവ് അനുസരണത്തെ പുണ്യപൂർണ്ണതയിലേക്കുള്ള ചവിട്ടുപടികളാക്കി.

“അനുസരിക്കാന് സന്നദ്ധരെങ്കില് നിങ്ങള് ഐശ്വര്യം ആസ്വദിക്കും” (ഏശയ്യാ 1:19) എന്ന തിരുവചനം അനുസരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ദൈവകല്പനകൾ അനുസരിച്ചുകൊണ്ട് പുണ്യപൂർണ്ണതയ്ക്കായി പരിശ്രമിക്കാൻ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ്യം നമുക്കു തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.