ജോസഫ് ചിന്തകൾ 14: ജോസഫ് – നോവുകൾക്കിടയിലും പുഞ്ചിരിച്ച അപ്പൻ

“സത്യം ശിവം സുന്ദരം” എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലപിച്ച “സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം” എന്ന ഗാനം അപ്പനെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ ഗാനമാണ്. ഈ ഗാനത്തിലെ രണ്ടുവരി ഇന്നത്തെ ജോസഫ് ചിന്തയുടെ ഭാഗമാക്കാം.

“ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിച്ചിറകു വിടർത്തുമെന്നച്ഛൻ”

നോവുകൾക്കിടിയിലും പുഞ്ചിരിച്ചിറകു വിടർത്തിയ പിതാവായിരുന്നു ജോസഫ്. രക്ഷകരചരിത്രത്തിന്റെ ഭാഗമായതോടെ നോവുകൾ അവൻ സ്വയം വഹിച്ചു. ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും മുഖങ്ങളിൽ നിന്നു പുഞ്ചിരി മറയാതിരിക്കാൻ ത്യാഗങ്ങൾക്കിടയിലും ജോസഫ് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ മറിയവും ഉണ്ണിയേശുവും സുരക്ഷിതത്വവും സ്വസ്ഥതയും അനുഭവിച്ചു.

അട്ടഹാസങ്ങൾ അഹങ്കാരത്തിന്റെയും അരക്ഷിതാവസ്ഥയുടേതും പര്യായമാകുമ്പോൾ നിർമ്മലമായ പുഞ്ചരി കരുതലും സൗഖ്യവും സമ്മാനിക്കും. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴും പരിമിതികൾക്കിടയിലും മറ്റുള്ളവർക്ക് ബഹുമാനവും ഔന്നത്യവും നൽകുന്ന പുഞ്ചിരി സമ്മാനിക്കുന്നവർ പുതിയ നിയമത്തിലെ ജോസഫിന്റെ പിൻമുറക്കാരാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.