ജോസഫ് ചിന്തകൾ 137: ജോസഫ് – ദൈവപുത്രന് ആഹാരം നൽകാൻ ഭൂമിയിൽ അദ്ധ്വാനിച്ചവൻ

ദൈവപുത്രന് ആഹാരം നൽകാൻ ഭൂമിയിൽ അദ്ധ്വാനിച്ച മനുഷ്യന്റെ പേരാണ് യൗസേപ്പ്. നസറത്തിലെ തിരുക്കുംബത്തിൽ ഈശോയ്ക്കും പരിശുദ്ധ മറിയത്തിനും ആഹാരത്തിനുള്ള വക സമ്പാദിക്കാനായി യൗസേപ്പിതാവ് അദ്ധ്വാനിച്ചു. ഈ സുന്ദരഭാഗ്യം കൈവന്ന അതുല്യ വിശുദ്ധനാണ് നസറത്തിലെ യൗസേപ്പ്.

ഹോളിക്രോസ് സന്യാസ സഭയുടെ സ്ഥാപകൻ വാഴ്ത്ത. ബേസിൽ മോറെ (Basil Moreau) ഈക്കാര്യത്തെപ്പറ്റി, യൗസേപ്പിനെപ്പറ്റിയുള്ള ഒരു വചനസന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു: “രക്ഷകന്റെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വി. യൗസേപ്പ് തന്റെ രക്ഷാകർതൃത്വം സ്വീകരിച്ചു. ഈശോയുടെ ആവശ്യങ്ങൾ അവൻ ശ്രദ്ധിച്ചു, ഹൃദയത്തിലെ സ്നേഹം വെളിപ്പെടുത്തി, ഒരു പിതാവിനടുത്ത കടമകൾ നിർവ്വഹിച്ചു. ഈശോയ്ക്കു വേണ്ട ആഹാരം കൊണ്ടുവന്നതും അവന്റെ വിശുദ്ധശരീരം വളരാൻ അവസരമൊരിക്കിയതും യൗസേപ്പിതാവാണ്. ദൈവപിതാവ് ഈശോയ്ക്കു ദൈവത്വം നൽകി. മറിയം അവനു പിറക്കാൻ വാസസ്ഥലമായി, യാസേപ്പ് അവന്റെ അസ്തിത്വത്തെ കാത്തുസൂക്ഷിച്ചു. അവൻ ഒരു മനഷ്യൻ മാത്രമായിരുന്നിട്ടും ദൈനംദിന അദ്ധ്വാനത്താൽ ദൈവത്തിനു വസ്ത്രം നൽകാനും ഭക്ഷണം നൽകാനും സാധിച്ചു.”

യൗസേപ്പിതാവ് ദൈവപുത്രന് ഭക്ഷണം നൽകാൻ ഭൂമിയിൽ അദ്ധ്വാനിച്ചെങ്കിൽ, അവന്റെ ഭക്ഷണം സ്വീകരിച്ചു വളർന്ന ദൈവപുത്രൻ ലോകത്തിനു ജീവൻ നൽകാൻ സ്വശരീരം ഭക്ഷണമായി നൽകി. ആ ഭക്ഷണം (വിശുദ്ധ കുർബാന) സ്വീകരിച്ച് സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മുടെ തീർത്ഥയാത്ര തുടരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.