ഈസ്റ്റർ ദിനത്തിലെ ചാവേറാക്രമണ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാത്ത ശ്രീലങ്കൻ സര്‍ക്കാരിന്റെ നിലപാടിനെ അപലപിച്ച് സഭ

2019 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 260 -ലധികം ആളുകൾ കൊല്ലപ്പെട്ട കേസിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സഭയുമായി പങ്കുവെയ്ക്കാത്ത സർക്കാർ നിലപാടിനെ അപലപിച്ച് കത്തോലിക്കാ ബിഷപ്പുമാർ. സഭയുമായി റിപ്പോർട്ട് പങ്കുവെയ്ക്കാതെ കൂടുതൽ പഠനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും പോകുവാൻ ആറംഗ സമിതിയെ നിയോഗിക്കുവാനുള്ള പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ തീരുമാനം സഭയെ ആശങ്കപ്പെടുത്തുന്നു.

ഭരണ സഖ്യത്തിലെ അംഗങ്ങൾ മാത്രമുള്ള സമിതി സന്തുലിതമല്ലെന്നും മറ്റു മേഖലകളിലുള്ളവരെയും അതിൽ ഉൾപ്പെടുത്തിയാൽ മാത്രമേ കേസിന് സമഗ്രതയുണ്ടാകുകയുള്ളു എന്നും ശ്രീലങ്കൻ ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ ബിഷപ് വിൻസ്റ്റൺ ഫെർണാണ്ടോ പറഞ്ഞു. വിദേശ രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ നൽകിയിട്ടും അന്നത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും സുരക്ഷാ ഏകോപനത്തിൽ വലിയ വീഴ്ചയാണ് നടത്തിയതെന്നു പരക്കെ ആരോപണമുയർന്നിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് കൊളംബോ അതിരൂപതാധ്യക്ഷൻ മാൽക്കം രഞ്ജിത്ത് ഈ മാസം ആദ്യം രാജപക്‌സെയ്ക്ക് കത്തെഴുതിയിരുന്നു. റിപ്പോർട്ടിൽ സർക്കാർ ഉടനടി നടപടിയെടുത്തില്ലെങ്കിൽ സഹായത്തിനായി അന്താരാഷ്ട്ര ദൈവാലയ സംഘടനകളെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആക്രമണത്തിൽ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണം ഏതു രീതിയിലാണ് പുരോഗമിക്കുന്നതെന്നോ നിഗമനമെന്താണെന്നോ കുറ്റക്കാർ ആരാണെന്നോ റിപ്പോർട്ടിലെ പരാമർശങ്ങൾ എന്താണെന്നോ ഇപ്പോളും അവ്യക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.